2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....66

ആ കത്തില്‍ ബാക്കിയുണ്ടായിരുന്ന വരികളിലൂടെ അമറിന്‍റെ കണ്ണുകള്‍ വേദനയോടെ സഞ്ചരിച്ചു.

അവസാനമായി എന്നെ ഒരു നോക്കു കാണുവാന്‍ നീ ആഗ്രഹിക്കുന്നുണ്ടാവും അല്ലെ മോനെ..???. ഒരപേക്ഷ മാത്രം. എന്‍റെ മോള്‍ ഒരിക്കലും ഇനി എന്നെ കാണരുത്. അവള്‍ക്കത് ഒരിക്കലും കാണാന്‍ കഴിയില്ല. അവള്‍ക്കതിനുള്ള ശക്തിയുണ്ടാവില്ല. എന്‍റെ മരണം, ആര്‍ക്കും അത് ഒരു ഭാരമാകാതെ പോകണം എന്ന് ഞാന്‍ ആശിക്കുന്നു. ഇനിയെല്ലാം മോനുള്ളതാണ്. എല്ലാം. എന്‍റെ സമ്പാദ്യങ്ങളും, എന്‍റെ മോളും എല്ലാം.

എന്‍റെ മോളെ... ന്‍റെ മോന്‍ പൊന്നുപോലെ നോക്കും എന്നീ ബാപ്പയ്ക്കറിയാം. ഒന്നോര്‍ത്തോളൂ. സമുദായം ഒരിക്കലും നിങ്ങളെ അറിയില്ല. അറിയാന്‍ ശ്രമിക്കില്ല. അറിയാന്‍ തുടങ്ങുമ്പോള്‍ നിങ്ങളെ അവര്‍ പിന്തുടരും.  കല്ലെറിയും. അങ്ങിനെ ഉണ്ടാവാന്‍ പാടില്ല. അവള്‍ നിന്റെതാകുമ്പോള്‍ നിന്‍റെ സംസ്കാരം ആണ് അവള്‍ക്കു വേണ്ടത്. അതിലായിരിക്കണം അവളിനി ജീവിക്കേണ്ടത്. ഇതെല്ലാം വിറ്റ് നിങ്ങള്‍ ഒരു കുഞ്ഞു വീട് പണിയണം. എന്‍റെ രഘുവിന്‍റെ മണ്ണില്‍. കണ്‍തുറന്നാല്‍ അവനെ കാണാന്‍ പാകത്തില്‍, അവിടെ ആ ദേവദാരുവിനരുകില്‍ നിങ്ങള്‍ ഒരു കുഞ്ഞുവീട് പണിയണം. അവിടെ എന്‍റെ മക്കള്‍ സുഖമായി ജീവിക്കണം. ഈ ബാപ്പയുടെ അനുഗ്രഹം എന്നും എന്‍റെ മക്കള്‍ക്കുണ്ടാകും. എന്‍റെ രഘുവിനോടൊപ്പം നിങ്ങളെ കാത്തുകൊണ്ട് ബാപ്പയുടെ ആത്മാവ് എന്നും അതിനരികത്തായി ഉണ്ടാവും.

ഇതെന്‍റെ അവസാന വരിയാണ് മോനെ. ഞാന്‍ പോകുന്നു...

എന്നെക്കാണേണ്ടവര്‍ക്ക് മോന്‍ വഴികാട്ടണം. ഈ പടവുകള്‍ മോന്‍ താഴോട്ടിറങ്ങണം. എന്നിട്ട് അതിനു താഴെ,  പടിയുടെ അടിയില്‍, അതിനു പിന്‍ഭാഗത്തായി നിലത്തുനിന്നും താഴേയ്ക്കിറങ്ങാന്‍ പാകത്തില്‍ ഒരു കുഞ്ഞു മുറിയുണ്ട്. അതിനുള്ളില്‍ ഉണ്ടാകും ഞാന്‍....

അമര്‍ ആ കത്ത് മെല്ലെ മടക്കി. പിന്നെ ഒന്നും മിണ്ടാതെ അവനിരുന്നു. നെഞ്ചിലെ നീറ്റല്‍ അവനെ ഒന്നടങ്കം നീറ്റിക്കൊണ്ടിരുന്നു. കിടക്കയില്‍ തളര്‍ന്നുകിടന്നു കരയുന്ന ഫസിയയെ എങ്ങിനെ സമാധാനിപ്പിക്കണം എന്നവന് അറിയില്ലായിരുന്നു. ഒടുവില്‍ അവളെ താങ്ങിപ്പിടിച്ച്‌ അവന്‍ താഴേയ്ക്ക് വന്നു. പുറത്തെ വാതിലിന് മുന്നില്‍ പോര്‍ച്ചില്‍ കിടന്നിരുന്ന വണ്ടിയില്‍ അവളെ കൊണ്ടിരുത്തി. അവള്‍ അതിന്‍റെ സീറ്റിലേയ്ക്ക് ചാഞ്ഞിരുന്നു കരയാന്‍ തുടങ്ങി. 

അമര്‍ വീണ്ടും ഹാളിലേയ്ക്ക് കയറി. ഒരുനിമിഷം അവിടെനിന്നവന്‍ മനസ്സില്‍ സ്വയം ധൈര്യം ഉറപ്പിച്ചു. പിന്നെ ആ കത്തിലെ വരികളെ അവന്‍ പിന്തുടര്‍ന്നു. പടിക്കെട്ടിന്‍റെ സ്ലാബിന്‍റെ പിന്‍ഭാഗത്തായി ഒരു വാതില്‍ അവന്‍ കണ്ടു. അവനത് മെല്ലെ തുറന്നു. മങ്ങിയ പ്രകാശം അവന്‍റെ കണ്ണുകള്‍ തിരിച്ചറിഞ്ഞു. ഒന്ന് ദീര്‍ഘനിശ്വാസം കൊണ്ടവന്‍ താഴേയ്ക്കുള്ള പടികള്‍ ഓരോന്നും മെല്ലെമെല്ലെയിറങ്ങി. ഒരാള്‍ക്കൊപ്പം പടികള്‍ താഴേയ്ക്കിറങ്ങിയ അവന് അവന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നിലത്ത് ഒരു പായവിരിച്ചതില്‍ സെലീനയെ കിടത്തിയിരിക്കുന്നു. അതിനടുത്തായി ഒരു മേശയ്ക്കരുകില്‍ തലചായ്ച്ച് ബഷീര്‍ ഉറങ്ങുന്നുണ്ടായിരുന്നു. അമര്‍ ബഷീറിനരുകിലേയ്ക്ക് ഓടിച്ചെന്നു. അവന്‍ മെല്ലെ ബഷീറിന്‍റെ തോളില്‍ കൈവച്ചു. അത് തണുത്തുവിറങ്ങലിച്ചിരുന്നു. എങ്കിലും സ്വരം താഴ്ത്തി അവന്‍ വിളിച്ചു.

"ബാപ്പാ... ന്‍റെ ബാപ്പാ..."

ബഷീര്‍ വിളികേട്ടില്ല... അമര്‍ ബഷീറിന്‍റെ തോളിലുരഞ്ഞു തറയിലേയ്ക്ക് മുട്ടുകുത്തിയിരുന്നു.  അവന്‍ കുലുങ്ങികുലുങ്ങിക്കരഞ്ഞു. ആ കരച്ചിലിനൊടുവില്‍ അമര്‍ കണ്ടു മേശയ്ക്കു താഴെ തളര്‍ന്നുകിടക്കുന്ന ബഷീറിന്‍റെ വലത് കൈത്തണ്ട. അതിന്‍റെ വിരല്‍ത്തുമ്പുകളിലൂടെ ഒലിച്ചിറങ്ങിയ രക്തം നിലത്തേയ്ക്ക് വീണ് മുറിയുടെ ഒരു മൂലയില്‍ ഒഴുകി, പടര്‍ന്ന്  കറുത്തിരുണ്ട് കട്ടപിടിച്ചുകിടന്നു. പിന്നെയൊന്നും അവന്‍ ചിന്തിച്ചില്ല. അവിടെ നിന്നും പിന്തിരിഞ്ഞോടി. പടികളോരോന്നും ഓടിക്കയറി, അടഞ്ഞുകിടന്ന ആ കുഞ്ഞുവാതില്‍ തള്ളിത്തുറന്ന് ഒരു ഭ്രാന്തനെപ്പോലെ അവനോടി. മുന്‍വശത്തെ വാതില്‍ പുറത്തുനിന്നു വലിച്ചുചാരി കാറിനരുകില്‍ വന്നു നിന്നവന്‍ തേങ്ങിക്കരഞ്ഞു. അമറിനെക്കണ്ട ഫസിയ കാറില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. അവനരുകില്‍ വന്നവള്‍ അവന്‍റെ ഉടുപ്പില്‍ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു.

"അമറേട്ടാ നിങ്ങളെന്‍റെ ബാപ്പച്ചിയെക്കണ്ടോ...??? അമറേട്ടാ............ നിങ്ങളെന്‍റെ ബാപ്പച്ചിയെക്കണ്ടോ?? ങ്ങളോട് ന്‍റെ ബാപ്പച്ചി മിണ്ടിയോ...??? മിണ്ടിയോ അമറേട്ടാ... !!! ഈ പൊന്നുമോളെ കാണണം ന്നു പറഞ്ഞോ... ന്‍റെ ബാപ്പച്ചി കാണണം ന്നു പറഞ്ഞോ...!!!.."

ഫസിയ അവന്‍റെ മുന്നില്‍ തളര്‍ന്നുവീണു. അമര്‍ വാക്കുകളില്ലാതെ നിന്ന് ഉരുകാന്‍ തുടങ്ങി. അവളെ സ്വന്തം നെഞ്ചിലേയ്ക്ക് ചേര്‍ത്തുപിടിച്ചുകൊണ്ടവന്‍ സമനില വീണ്ടെടുത്തു. ആദ്യം പോലിസ്, പിന്നെ സലിം ബാപ്പാ...

നിമിഷങ്ങള്‍ക്കകം അവിടം ഒരു പുരുഷാരം കൊണ്ട് നിറഞ്ഞു. ഹാളിനകത്തേയ്ക്ക് ആളുകള്‍ തള്ളിക്കയറി. മണിക്കൂര്‍ ഒന്ന് കഴിഞ്ഞപ്പോള്‍ സലിം ദേവുവിനെയും വിജയമ്മയെയും കൂട്ടി അവിടെ എത്തി. പുറത്തെ ഗസ്റ്റ്ഹൗസില്‍ ഫസിയ തളര്‍ന്നുകിടന്നു. അതിനരുകില്‍ അവള്‍ക്കു കാവലായി ദേവുവും വിജയമ്മയും ഉണ്ടായിരുന്നു. പതിവ് പോലെ പോലിസ് എല്ലാം നടത്തി.  ഒടുവില്‍ ആറടിമണ്ണിലും അവരൊരുമിച്ചു യാത്രയായി. ലോകത്തിന് പാടി രസിക്കാന്‍ ഒരു നല്ല കഥയുണ്ടാക്കിവച്ച് അവരൊരുപിടി മണ്ണായിമാറി.

ചെമ്പന്‍ ജയിംസിന്‍റെ മരണം ഒരപകടം എന്ന് പോലിസ് വിലയിരുത്തുമ്പോഴും ആ നാട് പാടിനടന്നത് മറ്റൊരു കഥയായിരുന്നു. സ്വന്തം ഭാര്യയ്ക്കൊപ്പം മറ്റൊരു പുരുഷന്‍ കിടപ്പറ പങ്കിടുന്നത് നേരിട്ട്കണ്ട ബഷീര്‍, ഒരു ആക്സിഡന്റിന്‍റെ രൂപത്തില്‍ അയാളെ വകവരുത്തി. സ്വന്തം ഭാര്യയെ അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി, ഒടുവില്‍ സ്വയം ജീവനൊടുക്കി.

സത്യരാജും രാജേശ്വരിയും മൂകമായി ജീവിതം തുടര്‍ന്നു. അവര്‍ ജീവിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ജീവിതം കൈവിട്ടുപോയിരുന്നു. ചെയ്ത തെറ്റുകളെ ഓര്‍ത്തവര്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകാം. ആരും അതറിയുന്നില്ലെന്ന് മാത്രം. പടച്ചോന്‍റെ കൂടാരത്തിലേയ്ക്ക് നബീസു ഉമ്മ യാത്രയായതോടെ സലിം ബാപ്പ ഒറ്റയ്ക്കായി. മൂന്നു നേരവും ഭക്ഷണം ദേവുവിന്‍റെ കൈകൊണ്ടാണെന്ന് മാത്രം.

ഉള്ളതെല്ലാം വിറ്റുപെറുക്കിയ ഫസിയ അമറിനൊപ്പം ദേവദാരുവിന്നരുകിലാണ് താമസം. അവിടെ അമര്‍ അവര്‍ക്കായി ഒരു കുഞ്ഞുവീട് വച്ചു. അതിന്‍റെ  ഒരു മുറിയില്‍ ഇരുന്ന് ഇന്നും വിജയമ്മ അവര്‍ക്ക് മുത്തശിക്കഥകള്‍ പറഞ്ഞുകൊടുക്കും. ചുക്കിച്ചുളുങ്ങിയ അവരുടെ വയറില്‍ അമര്‍ ഇന്നും ഇക്കിളിയിടും. അവര്‍ മോണകാട്ടി പൊട്ടിച്ചിരിക്കും.

ദേവുവിന് ഇപ്പോഴും പരിഭവമാണ്. അവനൊന്ന് വരാന്‍ താമസിച്ചാല്‍ ഫസിയയ്ക്കൊപ്പം അവളും കാത്തിരിക്കും. താമസിച്ചുപോയാല്‍ അമര്‍ ഇന്നും ദേവദാരുവിനരുകില്‍ വന്നിരുന്നു അപ്പയോടും, ബാപ്പയോടും ശിഖയോടും മാപ്പിരക്കും. അവിടെ ഒരാളുകൂടി കൂടിയത് അവനൊരു വിഷമമേ ആയിരുന്നില്ല. ദേവദാരു ഇപ്പോഴും അവന്‍റെ കണ്ണുനീരിന് മുന്നില്‍ ഇലപൊഴിയ്ക്കുകയും ചെയ്യും. ഫസിയ ഇപ്പോഴും ദേവുവിനോട് ചോദിക്കും.

"അമ്മെ... ഞാനൊന്ന് എന്‍റെ അമ്മയുടെ നെഞ്ചില്‍ കിടന്നോട്ടെ..."

ദേവു സ്നേഹത്തോടെ അവളെ കെട്ടിപ്പിടിക്കും. ഫസിയ സര്‍വതും മറന്നങ്ങിനെ അവളുടെ മാറോട് ചേര്‍ന്ന് നില്‍ക്കും.

(അവസാനിച്ചു.)
ശ്രീ വര്‍ക്കല

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീച്ചേട്ടാ.... വളരെ മനോഹരം. ഞാന്‍ ബ്ലോഗ്‌ ഒന്ന് സന്ദര്‍ശിച്ചു. നോവല്‍ fb യില്‍ വായിച്ചുവെങ്കിലും ഒരു കമന്റ്‌ ഇടണം എന്നാഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

    സുരേഖാ.....

    മറുപടിഇല്ലാതാക്കൂ