2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....57

അമറും ഫസിയയും ദേവുവിന്‍റെ വിളികേട്ട് ഒന്ന് ഞെട്ടി. അവരിരുവരും പരസ്പരം നോക്കി. പിന്നെ മന്ദംമന്ദം അകത്തേയ്ക്ക് ചുവട് വച്ചു.

മുറിയ്ക്കുള്ളില്‍ ഭയത്തോടെ, അതിലേറെ സങ്കോചത്തോടെ കയറി നിന്ന രണ്ടുപേരെയും നോക്കി ദേവു കത്തുന്ന കണ്ണുകളോടെ നിന്നു. എങ്കിലും അവരെ ഒരുപാടങ്ങ്‌ വേദനിപ്പിക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. ഇരുവരുടെയും മുഖഭാവം കണ്ട ദേവൂന് ചിരി വന്നു. പെട്ടെന്ന് തന്നെ ഇരുകരങ്ങളും കൊണ്ട് മെല്ലെ അവരുടെ ചെവികളില്‍ അവള്‍ പിടിച്ചു. എന്നിട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.

"എടാ... !!! രണ്ടാളും പോത്ത് പോലെ വളര്‍ന്നല്ലോ...??? നാണമില്ലേടാ രണ്ടിനും ഈ പട്ടാപ്പകല് അതും നാലാള് കാണുന്ന വെളിയില്. നിനക്കൊക്കെ സ്നേഹിക്കണോങ്കില്‍ ഇവിടെയിരുന്ന് സ്നേഹിചൂടെ....??? ഇതിനകത്ത്..!!! എന്നിട്ടവള്‍ പൊട്ടിപൊട്ടിചിരിച്ചു.

ദേവുവിന്‍റെ വാക്കുകള്‍ ഒരു സ്വപ്നം പോലെ തോന്നി അമറിനും ഫസിയയ്ക്കും. സ്ഥലകാലം മറന്ന്‍ അവര്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. അപ്പോള്‍, അവരെ ചേര്‍ത്തണച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"മക്കളെ... നിങ്ങളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാന്‍ ഞാന്‍ സെലീനയല്ല. ദേവുവാ... നിങ്ങള് സ്നേഹിചോളീന്‍... സ്നേഹിച്ചു സ്നേഹിച്ചു പറന്നു നടന്നോളീന്‍. പിന്നെ രണ്ടാളോടും ആയി അവള്‍ പറഞ്ഞു. ഒന്നുമാത്രം അമ്മയ്ക്ക് നിങ്ങള് വാക്ക് തരണം.."

"എന്താമ്മേ... എന്ത് വാക്കാ അമ്മയ്ക്ക് ഞങ്ങള് തരേണ്ടേ..."??? രണ്ടുപേരും പെട്ടെന്ന് ചോദിച്ചു.

"മക്കളെ നിങ്ങളിപ്പോള്‍ കാണിക്കുന്ന ഈ സ്നേഹം വെറും ശരീരത്തിനോട്‌ മാത്രമുള്ള ആര്‍ത്തിയാകരുത്. എന്നും ഈ സ്നേഹം നിലനില്‍ക്കണം. എല്ലാ പ്രതിബന്ധങ്ങളും മാറ്റണം. പിന്നെ ഒരിക്കലും നിങ്ങള് പിരിയരുത് മക്കളെ... ഒരിക്കലും പിരിയരുത്... അതാണമ്മേടെ ആഗ്രഹം..."

ഫസിയയും അമറും അവള്‍ക്കു വാക്ക് കൊടുത്തു.

"ഇല്ലമ്മേ... ഞങ്ങള് പിരിയില്ല. ഒരിക്കലും. ഒരിക്കലും അമ്മെ.."

പിന്നെ, സന്തോഷത്തോടെ എല്ലാവരും കൂടി ഭക്ഷണം ഒക്കെ കഴിച്ചു. അവിടെ നിന്നു പോകാന്‍ നേരം ദേവു ഫസിയയോട് പ്രത്യേകമായി പറഞ്ഞു.

"മോളെ.. അമ്മ നിങ്ങളോട് സ്നേഹിക്കാനാണ് പറഞ്ഞത്. അത് മുതലെടുക്കരുത്. മോള് പെണ്ണാണ്. എല്ലാം മോള് സൂക്ഷിക്കണം. വിവാഹത്തിന് മുന്നേ അങ്ങിനെ ഒന്നും ഉണ്ടാകാന്‍ പാടില്ല."

ഫസിയ ദേവുവിന്റെ മുഖത്തേയ്ക്കു തന്നെ നോക്കി നിന്നു. അപ്പോള്‍ ദേവു തുടര്‍ന്നു.

"പുരുഷന്‍ സ്ത്രീയെ ആഗ്രഹിക്കണം. അവള്‍ ഭാര്യയായി അവന്‍റെ മുന്നില്‍ വരുന്ന നിമിഷം മുതല്‍ അവളെ മാത്രം ആഗ്രഹിക്കണം. ആ ആഗ്രഹം ആദ്യനാളില്‍ നിന്നോടവന് ഉണ്ടാകണം എങ്കില്‍ നീ അപ്പോള്‍ ഒരു കന്യകയായിരിക്കണം. അതൊരിക്കലും മറക്കരുത്. നിങ്ങളുടെ സ്നേഹബന്ധത്തിനിടയില്‍ പിന്നീട് അമ്മയ്ക്കിത് ചിലപ്പോള്‍ പറയാന്‍ കഴിഞ്ഞുവെന്നു വരില്ല... "

ദേവുവിന്‍റെ വാക്കുകള്‍ക്കെല്ലാം അവള്‍ തലകുലുക്കി നിന്നു. ഒടുവില്‍ അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ നെറുകയില്‍ ദേവു ഒരു ചുംബനം നല്‍കി. ഇതുവരെയും ഒരമ്മയില്‍ നിന്നും അത് കിട്ടാതിരുന്ന ഫസിയ അതോടെ തേങ്ങിക്കരഞ്ഞുപോയി. അവള്‍ ദേവുവിനെ കെട്ടിപ്പിടിച്ചു. ദേവു അവളെ സ്വന്തം മാറോട് ചേര്‍ത്ത് പിടിച്ചു. കുറച്ചുനേരം അവര്‍ അങ്ങിനെ നിന്നു. ഒടുവില്‍, സ്നേഹത്തോടെ എല്ലാവരും ചേര്‍ന്ന് അവളെ യാത്രയാക്കി.
************
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി. അമര്‍ പതിവ് പോലെ ജോലിയ്ക്ക് പോയിത്തുടങ്ങി. അവന്‍റെ ജീവിതസാഹചര്യങ്ങളും പ്രശ്നങ്ങളും ഒക്കെ ഓഫീസില്‍ ഇതിനകം തന്നെ എല്ലാപേര്‍ക്കും അറിയാമായിരുന്നതിനാല്‍ അവന്‍റെ ജോലിയ്ക്ക് ഒരിക്കലും ഇതൊന്നും ഒരു തടസം ആയിരുന്നില്ല. എന്നിരുന്നാലും അമര്‍ മനസ്സില്‍ ആരോടൊക്കെയോ ഉള്ള കോപവും പകയും ഒളിപ്പിച്ചുവച്ചിരുന്നു. എല്ലാറ്റിനും മുന്നേ തന്‍റെ മുന്നിലിട്ട് അച്ഛമ്മയെ ചവിട്ടിയതിലും, അമ്മയെ തള്ളിയിട്ടതും അമ്മയുടെയും അച്ഛമ്മയുടെയും മുന്നിലിട്ട് അവനെ അടിച്ചതിലും ഉള്ള ചെമ്പനോടുള്ള വിരോധം തന്നെ. നല്ല ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അവന്‍.
**********
ദേവുവിന്‍റെ അവസാനത്തെ, ശക്തമായ താക്കീതില്‍ ഭയന്നാണോ എന്നും, സെലീന തല്‍ക്കാലം ഒന്നും വേണ്ട എന്ന് വിളിച്ചറിയിച്ചത് കൊണ്ടാണോ എന്നും അറിയില്ല, കഴിഞ്ഞ ഈ മൂന്നു മാസക്കാലമത്രയും അമറിനെ തേടി ആരും അവന്‍റെ വീട്ടിലേയ്ക്കോ, അവന്‍ കിടക്കുന്ന ആശുപത്രിയിലേയ്ക്കോ, ജോലിസ്ഥലത്തേയ്ക്കോ ഒന്നും വന്നിട്ടില്ല. പ്രത്യേകിച്ച്, സത്യരാജിന്‍റെ മരണം എല്ലാരും മറന്നപോലെ തോന്നിച്ചു. ഒരു പ്രത്യേക നിശബ്ദത അക്കാര്യത്തില്‍ വന്നോ എന്ന് പോലും ഒരുവേള അമര്‍ സംശയിച്ചു. അതോ ഇതെല്ലാം വരാന്‍ പോകുന്ന ഭൂകമ്പത്തിന് മുന്നേയുള്ള പ്രകൃതിയുടെ നിസംഗതയാണോ..??? അതെ, കാര്യങ്ങള്‍ ഒരുപാട് കുത്തിപ്പൊക്കാന്‍ അവര്‍ക്ക് ആഗ്രഹം പിന്നീടു ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നമാറ് ശാന്തമായിരുന്നു അവിടം.

അങ്ങിനെയിരിക്കെ, ഒരു വൈകുന്നേരം. അമര്‍ ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകാനുള്ള തയാറെടുപ്പില്‍ ആയിരുന്നു. അപ്പോഴാണ്‌ അവന്‍റെ ഫോണിലേയ്ക്ക് സലിം വിളിച്ചത്. അമര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അഞ്ചു മിനിറ്റ് നേരം അയാളോട് സംസാരിച്ച ശേഷം അവന്‍ ഫോണ്‍ വച്ചു. എന്നിട്ട് കുറച്ചു നേരത്തെ പുറത്തേയ്ക്കിറങ്ങി. വീട്ടിലേയ്ക്ക് നേരത്തെ വന്ന അമര്‍ അമ്മയോടും അച്ഛമ്മയോടും പെട്ടെന്ന് ഒരുങ്ങാന്‍ പറഞ്ഞു.

"എന്താടാ... എവിടെയ്ക്കാ ഇത്ര തിടുക്കപ്പെട്ട്.." ദേവു ചോദിച്ചു.

"നമ്മുക്ക് ഇന്നൊന്ന് സന്തോഷിക്കാം അമ്മെ..."

ദേവുവും വിജയമ്മയും ഒരുങ്ങി വണ്ടിയില്‍ വന്നിരുന്നു. അവരെയും കൊണ്ട് ആ വണ്ടി നേരെ ചെന്നു നിന്നത് സലീമിന്‍റെ വീട്ടിലേയ്ക്കാണ്. ഒരു ഹോണ്‍ പോലും അടിയ്ക്കാതെ, അവരെയും കാത്തുനിന്നെന്നപോലെ സലിം വന്നു വണ്ടിയില്‍ കയറി. അവരെയും കൊണ്ടത് ഗേറ്റ് കടന്നു പുറത്തേയ്ക്ക് നീങ്ങി. പ്രധാന നിരത്തില്‍ കുറെദൂരം സച്ചരിച്ച അവര്‍ പിന്നെയൊരു ചെറിയ റോഡിലേയ്ക്ക് തിരിഞ്ഞു. നേരം ഇരുണ്ട് തുടങ്ങി. ദേവു ഇടയ്ക്കിടെ രണ്ടുപേരെയും നോക്കി ചോദിച്ചു.

"എവിടേയ്ക്കാ... ഉപ്പേം മോനും കൂടി ഞങ്ങളെ കൊണ്ട് പോകുന്നത്,,,??? പിന്നെ അതിന്റെ തുടര്‍ച്ചയെന്ന പോലെ അവള്‍ ചോദിച്ചു. "ഫസിയായുടെ അടുത്തേയ്ക്കാണോ മോനെ...."

അമര്‍ പറഞ്ഞു. അമ്മ സമാധാനമായിരിക്ക്. ദേ! എത്താറായി. ഇപ്പോള്‍ കാര്‍ ഓടുന്നത് വിജനമായ ഒരു പ്രദേശത്തു കൂടിയാണ്.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ