2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....65

ഫസിയ ഒരു നിമിഷം പോലും ആലോചിക്കാതെ തുറന്നുകിടന്ന കുളിമുറിയുടെ വാതില്‍ മലര്‍ക്കെ തള്ളി തുറന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നെ അമറും അവളും വീടിനകവും പുറവും ഒക്കെ ഓടിനടന്നു. പത്തുമിനിട്ടോളം കഴിഞ്ഞിട്ടുണ്ടാകും..ഓടിനടന്ന് തളര്‍ന്ന അവര്‍ മുറ്റത്തെ പടിക്കെട്ടില്‍ വന്നിരുന്നു. ഫസിയ തളര്‍ന്നു അമറിന്‍റെ കാലില്‍ കിടന്നു. അവളുടെ നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവന്‍ പറഞ്ഞു.

"ഫസിയ... നീ സമാധാനമായിരിക്ക്. ബാപ്പയ്ക്ക് ഒന്നും സംഭവിക്കില്ല. ഒന്നും..."

അവന്‍റെ വാക്കുകള്‍ കേട്ട് അവള്‍ കൈകള്‍ രണ്ടും കൊണ്ടവനെ ചുറ്റിപ്പിടിച്ചു. അവന്‍റെ മടിയില്‍ അവള്‍ തളര്‍ന്നു കിടന്നു. അങ്ങിനെ കിടക്കുമ്പോള്‍ അവളുടെ മനസ്സ് നിറയെ പശ്ചാത്താപം തോന്നി. അവളോര്‍ത്തു. ഇന്നലെ രാവില്‍, വീട് വിട്ട് അമറേട്ടനൊപ്പം പോകുമ്പോള്‍, ബാപ്പയോട് യാത്ര ചോദിക്കാന്‍ ഞാന്‍ മറന്നൂല്ലോ.. ഇനി ഞാന്‍ നഷ്ടപ്പെട്ടു വെന്ന് തോന്നി ബാപ്പ എന്തേലും കടുംകൈ കാണിച്ചിരിക്കുമോ..?? അതോ എന്നോടുള്ള ദേഷ്യത്തിന് ഉമ്മ തളര്‍ന്നുകിടക്കുന്ന എന്‍റെ ബാപ്പയെ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമോ? ഇങ്ങനെ ചിന്തിക്കുമ്പോള്‍ പെട്ടെന്നവള്‍ തലയുയര്‍ത്തി. അപ്പോള്‍ അമര്‍ ആകാംക്ഷയോടെ അവളെ നോക്കി ചോദിച്ചു.

"എന്താ ഫസിയ. എന്തുണ്ടായി...???

ഫസിയ അവന്‍റെ ശരീരത്തില്‍ നിന്നും പൂര്‍ണമായും ഉയര്‍ന്ന് അവനരുകിലേയ്ക്ക് മാറിയിരുന്നു. എന്നിട്ടവള്‍ പറഞ്ഞു.

"അമറേട്ടാ എനിക്കൊരു ചെറിയ സംശയം..."

"എന്താടീ... എന്താണേലും നീ പറയ്‌.."

"അമറേട്ടാ ഇന്നലെ രാത്രി നമ്മള്‍ പോകുമ്പോള്‍ ഉള്ള ഉമ്മയുടെ അവസ്ഥ നമ്മള്‍ കണ്ടതല്ലേ...?? "

"ഹും... അതിനെന്താടീ... നീ വളച്ചുകെട്ടില്ലാതെ കാര്യം പറയ്‌.." അമര്‍ ജിജ്ഞാസയോടെ പറഞ്ഞു.

"നമ്മള്‍ പോയതിനുശേഷം ഉമ്മ ബാപ്പയുമായി എന്നെചൊല്ലി എന്തേലും പ്രശ്നം ഉണ്ടായിക്കാണും. അങ്ങിനെ എങ്കില്‍ ഉമ്മയും, ഉമ്മയുടെ ആ സില്‍ബന്ധികളും ചേര്‍ന്ന് ബാപ്പായെ അപകടപ്പെടുത്തിയിട്ടുണ്ടാകുമോ? എന്നാലും എനിക്ക് മനസ്സിലാകാത്തത് ഇതാണ്.. ബാലമ്മാവനെയും കാണാനില്ല. ഇനി ഇവന്മാരെക്കോടി നോക്കിയാലോ..??? പറഞ്ഞുകൊണ്ടവള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. പിന്നെ അമറും ഫസിയയും കൂടി ഔട്ട്‌ ഹൌസിനടുത്ത് ചെന്നു അവരെ വിളിച്ചു. അവരും വിളികേട്ടില്ല. അതോടെ ദുരൂഹമായ സാഹചര്യത്തില്‍ ആണല്ലോ കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് അമറിനും തോന്നി. ഒടുവില്‍ അവര്‍ വീണ്ടും വീടിനകത്തേയ്ക്ക് കയറി. സോഫയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ഫസിയ എന്തോ ആലോചിച്ചപോലെ പെട്ടെന്ന് പറഞ്ഞു.

"അമറേട്ടാ ... ഒന്ന് വന്നേ..." പറഞ്ഞുകൊണ്ട് അവള്‍ അവന്‍റെ കൈപിടിച്ചുകൊണ്ട്‌ മേലേയ്ക്കോടി. ബഷീറിന്‍റെ മുറിയിലേയ്ക്ക് അമറിനെയും കൊണ്ട് പാഞ്ഞുകയറിയ അവള്‍ ചെന്നപാടെ കിടക്കയിലെ തലയണയുയര്‍ത്തി നോക്കി. അപ്പോള്‍ അതിനടിയില്‍ ഒരു പേപ്പര്‍ മടക്കിവച്ചിട്ടുണ്ടായിരുന്നു. അരുകില്‍ ഒരു മൊബൈലും. പെട്ടെന്ന് ഫസിയ ആ പേപ്പര്‍ കൈക്കലാക്കി. അതവള്‍ നിവര്‍ത്തുംമുന്‍പ് അമര്‍ പറഞ്ഞു.

"നീ അതിങ്ങു താ ഫസിയ... ഞാന്‍ വായിക്കാം..."

ഫസിയ കത്ത് ഉടനെ തന്നെ അമറിന്‍റെ കൈവശം നല്‍കി. അമര്‍ ആ കത്തുംകൊണ്ട് ആ കിടക്കയിലേയ്ക്ക് ഇരുന്നു. ഫസിയ അവനോരം ചേര്‍ന്നിരുന്നു. അമര്‍ മെല്ലെ ആ പേപ്പര്‍ തുറന്നു.....അതിനുള്ളില്‍ ഒരു ചെറിയ പേപ്പറും. അമര്‍ ആദ്യം ആ ചെറിയ പേപ്പര്‍ കൈയിലെടുത്തു. അതില്‍ ബഷീര്‍ എഴുതിയ വാചകങ്ങളിലൂടെ അവന്‍ കണ്ണുകള്‍ ഓടിച്ചു. അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. അരുകിലിരുന്ന ഫസിയയുടെ കൈകള്‍  അവനെ കുറേക്കൂടി ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങി. അവള്‍ ഭയന്ന് കണ്ണുകള്‍ പൂട്ടിയിരുന്നു. അമര്‍ മെല്ലെ, അവള്‍ക്കു കൂടി കേള്‍ക്കാന്‍ പാകത്തില്‍ ആ കൊച്ചുകത്ത് വായിക്കാന്‍ തുടങ്ങി.

പ്രിയപ്പെട്ട എന്‍റെ അമര്‍ മോന്,

ഇങ്ങനെ പ്രത്യേകം ഒരു കത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നു. ഇത് ഞാനും മോനും അറിയാന്‍ വേണ്ടി മാത്രം. മോന്‍ വായിച്ചു തീരുന്നതോടെ ഈ കത്ത് എന്നെന്നേയ്ക്കുമായി നശിക്കണം. സത്യരാജിനെ ഞാന്‍ കൊന്നതാണ് മോനെ. ഞാന്‍ മാത്രം. അങ്ങിനെയേ നാളെ ലോകം അറിയാന്‍ പാടുള്ളൂ. എന്നെ സഹായിച്ചതിന്‍റെ പേരില്‍ ബാലന്‍ ബാലിയാടാവരുത്. അയാളെ ഞാന്‍ വീട്ടിലേയ്ക്ക് പറഞ്ഞയച്ചു. സെലീന ജോലിയില്‍ നിന്നും പിരിച്ചുവിട്ടു എന്ന് മാത്രമേ നാളെ ലോകം അതും അറിയാന്‍ പാടുള്ളൂ. ഇനി ഞാന്‍ കാര്യത്തിലേയ്ക്ക് വരട്ടെ. മോന്‍ ഓര്‍ക്കുന്നില്ലേ ആ ദിവസം. സത്യരാജ് മരിച്ച ആ രാത്രി.  അമറിന്‍റെ ഓര്‍മയിലേയ്ക്ക് ആ ദിവസം ഓടിവന്നു. അവന്‍റെ മനസ്സ് ആ ദിവസത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങി.

സത്യരാജിനെ തിരഞ്ഞ് അമര്‍ സെലീനയുടെ വീട്ടിലേയ്ക്ക് വണ്ടിതിരിച്ചു. പാതവക്കില്‍ ഒരിടത്തും അവന് സത്യരാജിനെ കാണാന്‍ കഴിഞ്ഞില്ല. സെലീനയുടെ വീടിന്‍റെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി അവന്‍ അകത്തേയ്ക്ക് കയറി. നിശബ്ദമായിരുന്നു അവിടം. അവന്‍ എങ്ങോട്ടോ ഓടി രക്ഷപ്പെട്ടിരിക്കും എന്ന് കരുതിയെങ്കിലും അമര്‍ പടികള്‍ താണ്ടി ബഷീറിന്‍റെ മുറിയില്‍ ചെന്നു. ബഷീര്‍ കിടക്കയില്‍ ഉറക്കത്തിലാണെന്നു തോന്നിയ അവന്‍ ശബ്ദമുണ്ടാക്കാതെ ഫസിയയുടെ മുറിയുടെ അരുകില്‍ വന്നു. വാതിലില്‍ മെല്ലെ തട്ടി. അമറിന്‍റെ ശബ്ദം കേട്ട ഫസിയ വാതില്‍ തുറന്നു. അവള്‍ സുരക്ഷിതയാണ് എന്ന് മനസ്സിലാക്കിയ അമര്‍ അവിടെ നിന്നും തിരികെയിറങ്ങി. മുന്‍വാതില്‍ താഴിട്ട് ഫസിയ മുറിയില്‍ കയറി വാതില്‍ അടച്ചു എന്നുറപ്പിച്ച അമര്‍ അവിടെനിന്നും തിരികെപ്പോയി...

അതുവരെ ഗസ്റ്റ്‌ഹൗസിന്‍റെ മൂലയില്‍ എവിടെയോ ഒളിഞ്ഞിരുന്ന സത്യരാജ്  പകരം താക്കോല്‍ ഉപയോഗിച്ച് അകത്തേയ്ക്ക് കയറി. ഫസിയയോടുള്ള ഒടുങ്ങാത്ത ആവേശവുമായി അവന്‍ ആ പടികള്‍ വീണ്ടും കയറി. അവളുടെ മുറി അടച്ചിരുന്നതിനാല്‍, തന്നെ ചവുട്ടിയ ബഷീറിനോടുള്ള പകയുമായി അവന്‍ അയാളുടെ മുറിയിലേയ്ക്ക് കയറി.  മുറിയിലെ ആളനക്കം കേട്ട ബഷീര്‍ തിരിഞ്ഞുനോക്കി. തന്‍റെ നേരെ നടന്നുവരുന്ന സത്യരാജിനെക്കണ്ട് ബഷീര്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു. ഇതുവരെയും കിടക്കയില്‍ തളര്‍ന്നുകിടന്ന മനുഷ്യന്‍ ഒരു നിമിഷം കൊണ്ട് ഒരു ആരോഗ്യവാനായ പുരുഷനെപ്പോലെ എഴുന്നേറ്റത് കണ്ടപ്പോള്‍ സത്യരാജ് ഒന്ന് പകച്ചു. പിന്നെ ബഷീര്‍ ഒട്ടും അമാന്തിച്ചില്ല. മുറിയുടെ വാതില്‍ക്കലേയ്ക്ക് അയാള്‍ ഓടി. വാതില്‍ താഴിട്ട് സത്യരാജിനടുത്തേയ്ക്ക് നീങ്ങിയ ബഷീറിനെ അവന്‍ തള്ളി വീഴ്ത്തി. അതിശക്തമായി ബഷീറിനെ അവന്‍ നേരിട്ടുവെങ്കിലും, ഒടുവില്‍ കരുത്തനായ ബഷീറിന് മുന്നില്‍, കഴുത്തില്‍ കുരുക്കിട്ട ഒരു തുണിയിന്മേല്‍ അവന് സ്വന്തം ജീവന്‍ ഒടുക്കേണ്ടിവന്നു. സത്യരാജ് മരിച്ചുവെന്ന് ഉറപ്പാക്കിയ ബഷീര്‍ തളര്‍ച്ചയോടെ കിടക്കയില്‍ ഇരുന്നു. ഇനിയെന്ത്?? എന്ന ചിന്തയുമായി അല്‍പനേരം ഇരുന്നു. ആ ചിന്തക്കൊടുവില്‍ ഇനിയൊരു നിമിഷവും പാഴാക്കാന്‍ കഴിയില്ല എന്ന് കരുതിയ ബഷീര്‍ ബാലനെ കൂട്ടുവിളിച്ചു. അയാളുടെ സഹായത്തോടെ സത്യരാജിനെ വല്ലവിധേനയും തോളിലേറ്റി. പിന്നീട്,  സെലീനയുടെ സാരികളിലൊന്നില്‍, പറമ്പിലെ മരച്ചില്ലകളില്‍ ഒന്നില്‍ കെട്ടിത്തൂക്കി.   

അമര്‍ ഈ ഭാഗം വായിക്കുമ്പോള്‍ അമര്‍ അവളെ നോക്കി. അവള്‍ അത്ഭുതത്തോടെ അവനെയും. ഒരുനിമിഷം ചിന്തിച്ചിട്ട് അവന്‍ വായന തുടര്‍ന്നു.

"മോനെ, അവന്‍ എന്‍റെ മനസ്സിലേ ഉണ്ടായിരുന്നില്ല. സെലീന, ആ പെണ്‍പിശാച് മാത്രമായിരുന്നു എന്‍റെ മുന്നിലെ ലക്‌ഷ്യം. പക്ഷെ, അവന്‍ നെറികേടിന്‍റെ ഭാണ്ഡവും പേറി പലപ്പോഴും എന്‍റെ മകളുടെ മുറിയില്‍ അലഞ്ഞപ്പോള്‍... എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല മോനെ. മരണം എന്നോട് ചോദിച്ചു വാങ്ങിയതായിരുന്നു അവന്‍....

ഇങ്ങനെ ഒരു തുണ്ടുമുറി ഞാനിതില്‍ വച്ചില്ലെങ്കില്‍ എന്നെ സഹായിച്ച കുറ്റത്തിന് ആ പാവം ബാലന്‍ ശിക്ഷിയ്ക്കപ്പെടും. അതുണ്ടാവാന്‍ പാടില്ല.

അമര്‍ ഒരു നെടുവീര്‍പ്പോടെ അത് മടക്കി അവന്‍റെ പോക്കറ്റില്‍ വച്ചു. എന്നിട്ട് അടുത്ത പേപ്പര്‍ വായിക്കാനായി നിവര്‍ത്തി. ഫസിയ ഭയമൂറുന്ന കണ്ണുകളോടെ അവനെ നോക്കി. അപ്പോള്‍ അമര്‍ അവളോട്‌ പറഞ്ഞു.

"ഫസിയ, ബാപ്പ എഴുതിയത് വായിച്ചല്ലോ. ഇത് നമ്മളോട് കൂടി ഒടുങ്ങണം. ബാലമ്മാമ ഒരിക്കലും പിടിക്കപ്പെടരുത്..."

അവള്‍ അവന്‍റെ കൈയില്‍ കൈചേര്‍ത്ത്‌ പിടിച്ചു. പിന്നെ അവന്‍റെ കണ്ണുകളില്‍ നോക്കി മൂളി. "ഉം..ആരും അറിയില്ല. ഏട്ടന് എന്നെ വിശ്വസിക്കാം..."

അതോടെ അമര്‍ ആ വലിയ കത്ത് വായിക്കാന്‍ തുടങ്ങി.  അതിങ്ങനെയാണ് തുടങ്ങിയത്.

മോനെ,  

എന്താണ് മോനോട് ഞാന്‍ പറയേണ്ടത് എന്നെനിക്കറിയില്ല. എങ്കിലും ഒന്ന് ഞാന്‍ പറയട്ടെ. ജീവിതം ഈ ബാപ്പയ്ക്ക് തന്നത് നഷ്ടങ്ങള്‍ മാത്രമായിരുന്നു. അത് തുടങ്ങിയത് എന്‍റെ ബാപ്പായില്‍ നിന്നാണ്. കുഞ്ഞുനാളില്‍ എന്‍റെ ബാപ്പയുടെ നഷ്ടം അതെനിക്കൊരു വലിയ നഷ്ടം തന്നെ ആയിരുന്നു മോനെ. ബാപ്പ ഉപേക്ഷിച്ച് പോയ കാളവണ്ടി, അതിലായിരുന്നു പിന്നീട് എന്‍റെ ജീവിതം. പ്രഭാതത്തിലും സായന്തനത്തിലും കഷ്ടപ്പെടാന്‍ എനിക്കതൊരു ബാല്യം വച്ച് നീട്ടുകയായിരുന്നു. അപ്പോഴും, ആ കഷ്ടപ്പാടുകള്‍ക്കിടയിലും എന്‍റെ ഓര്‍മകളില്‍ നിന്നും വെണ്ണക്കല്ലുകളില്‍  കൊത്തിവച്ചൊരു സൗഹൃദം ഉണ്ടായിരുന്നു.

പഠിക്കാനായി കിലോമീറ്ററുകള്‍ താണ്ടി, നടന്നു വരുന്ന എന്‍റെ പ്രിയകൂട്ടുകാരന്‍ രഘു. അവനിലൂടെ ഞാനും, എന്നിലൂടെ അവനും വളര്‍ന്നു. പിന്നീട് ഒരിക്കലും വേര്‍പിരിയാന്‍ കഴിയാത്ത വിധം നമ്മുടെ സൗഹൃദവും വളര്‍ന്നു. കൂടുതല്‍ പഠിപ്പും പത്രാസുമില്ലെങ്കിലും, ഞാനും എന്‍റെ ഉമ്മയുടെ സ്നേഹത്തിന് മുന്നില്‍ ഓരോ ദിവസവും മുന്നോട്ടു ജീവിച്ചു. കഷ്ടപ്പാടുകള്‍ക്കിടയില്‍ ഞാന്‍ വളര്‍ന്നു, വലുതായി. അതോടെ താല്‍ക്കാലികമായി നമ്മുടെ സുഹൃത്ത് ബന്ധത്തിന് തിരശീലയും വീണു. കാളവണ്ടി യുഗം വാഹനത്തിലേയ്ക്ക് പിച്ചവയ്ക്കുമ്പോള്‍ ഒന്നുമില്ലാത്തവനെപ്പോലെയായി ഞാന്‍. വീട്ടിലെ പട്ടിണിയില്‍ നീന്തിതുഴഞ്ഞു ഒടുവില്‍ ഞാന്‍ കണ്ടെത്തി എനിക്കായി ഒരു ജീവിതമാര്‍ഗം. നൊമ്പരങ്ങളോടെ ഞാനും ഒരു പ്രവാസിയായി.

മോനെ, പ്രവാസം എനിക്കെല്ലാം തന്നു. എന്നെ കൈവിട്ടതെല്ലാം പതിയെപതിയെ ഞാന്‍ ഓരോന്നോരോന്നായി നേടിയെടുത്തു. കൂടപ്പിറപ്പിനെ നല്ല നിലയില്‍ നിക്കാഹു ചെയ്തയച്ചു. അതിലേറ്റവും പ്രിയപ്പെട്ടത് എന്‍റെ രഘുവിനെ വീണ്ടും എന്‍റെ മുന്നില്‍ കൊണ്ടുവന്നു തന്നു എന്നതാണ്.  എന്‍റെ പ്രവാസമായിരുന്നു അതിനും കാരണം. ഞങ്ങള് ജീവിച്ച ആ കുറെ നാളുകള്‍... ജീവിതത്തില്‍ ഇന്നും ഒരു പൊന്‍തൂവല്‍ പോലെ ഞാന്‍ ആ ദിനങ്ങള്‍ കാത്ത് സൂക്ഷിക്കുന്നു. പിന്നെ, എല്ലാം നേടിയ ഞാന്‍ പെട്ടെന്ന് ചിലതെല്ലാം നഷ്ടപ്പെടുത്താന്‍ തുടങ്ങി. ആദ്യം ഒരു മരണത്തിന്‍റെ രൂപത്തില്‍ എന്‍റെ രഘു. പിന്നെ ഓരോന്നോരോന്നും എന്‍റെ കണ്മുന്നില്‍ ഞാന്‍ കാണ്‍കെ പടിയിറങ്ങിപ്പോയി.

ഞാന്‍ സ്നേഹിക്കുന്നവള്‍ എന്നെ സ്നേഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ ആ നാളുകള്‍ അതാണ്‌ എന്‍റെ തകര്‍ച്ച. നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാനാകാത്ത വിധം എന്നില്‍ നിന്നകന്നു. അത് മനസ്സിലാക്കി, ഞാന്‍ അതിനെ നേടിയെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ആഹാരത്തില്‍ വിഷത്തിന്റെ രൂപത്തില്‍ ഞാന്‍ മരണത്തിന്‍റെ വാതിലിനരുകില്‍ ബന്ധിക്കപ്പെട്ടു.  ആ ആശുപത്രിക്കിടക്കയില്‍, എന്‍റെ കൂട്ടുകാരില്‍ ഒരാളായ ബാലേട്ടനില്‍  നിന്നുമാണ് ഞാന്‍ എന്‍റെ ഭാര്യയുടെ ഇവിടത്തെ ബന്ധങ്ങളും നിലയും മനസ്സിലാക്കുന്നത്. ഒന്നുമില്ലാത്ത ഞാന്‍ അവളുടെ മുന്നില്‍ ജഡത്തിനു പോലും സമമായിരുന്നില്ല. ആശുപത്രിയില്‍ എന്നെക്കാണാന്‍ പോലും കൂട്ടാക്കാത്ത അവള്‍... നിവര്‍ന്നു നില്‍ക്കാന്‍ എനിക്ക് കഴിയുന്നുവെന്ന് മനസ്സിലാക്കാഞ്ഞത് എന്‍റെ മനസ്സില്‍ ഉറങ്ങിക്കിടന്ന പ്രതികാരം ഉണര്‍ത്തി. അങ്ങിനെ തന്നെ ജീവിതം തുടരാന്‍ ഞാന്‍ തീരുമാനിച്ചു. ഞാന്‍ അവളുടെ കണ്ണ്മുന്നില്‍, മുറിയിലെ കാഴ്ചവസ്തുവായി. എന്‍റെ കണ്മുന്നില്‍ അവള്‍ ജീവിതം ആസ്വദിച്ചു. സമൂഹത്തിലെ നിലയും വിലയും ഉള്ളവര്‍ അവളുടെ ശരീരത്തിന്‍റെ ചൂടറിയാന്‍ തുടങ്ങി. അതിന്റെ ഇടവേളകളില്‍ കിട്ടുന്ന ഓരോരോ നിമിഷങ്ങളും എന്നെ തീര്‍ക്കാന്‍ അവള്‍ ഒരുമ്പിട്ടുകൊണ്ടിരുന്നു. അതോടെ എന്‍റെ മകളില്‍ ഞാന്‍ അഭയം തേടി. മെല്ലെ മെല്ലെ അവള്‍പോലും അറിയാതെ ബാലന്‍ എന്‍റെ വീട്ടിലെ വേലക്കാരന്‍ ആയി. അവന്‍റെ സ്നേഹത്തില്‍ ഞാന്‍ ജീവിതം ജീവിച്ചു തീര്‍ത്തു. ഒരവസരത്തിനായി ഞാന്‍ കാത്തു.

എന്‍റെ കണ്മുന്നില്‍, എന്‍റെ മകള്‍ പലതവണ അമ്മയുടെ സന്തതസഹചാരികളാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞാന്‍ പലപ്പോഴും നിസ്സഹായനായി. എഴുന്നേറ്റു നില്‍ക്കാന്‍ കഴിവുണ്ടായിട്ടും എനിക്ക് പലപ്പോഴും അവരെ തോല്‍പ്പിക്കാന്‍ കഴിയില്ലാ എന്നെനിക്കറിയാമായിരുന്നു. എന്‍റെ കണ്ണീര് അവളെ മരണത്തിലേയ്ക്ക് നടത്തിച്ചു. അതും ഒരു നിമിത്തം പോലെ എന്‍റെ മോന്‍റെ മുന്നില്‍. അങ്ങിനെ,ഒരിക്കലും കാണില്ല എന്ന് ഞാന്‍ കരുതിയ എന്‍റെ മോനെ ഞാന്‍ കണ്ടു. അതോടെ എന്നിലെ വാശി വര്‍ദ്ധിച്ചു. എന്‍റെ മോളുടെ ജീവിതം മോന്‍റെ കൈകളില്‍ സുരക്ഷിതം എന്ന് തോന്നിയതോടെ ഏറ്റവും അടുത്ത മുഹൂര്‍ത്തത്തിനായി ഞാന്‍ കാത്തുനിന്നു.

ഒടുവില്‍, എന്‍റെ ലക്ഷ്യങ്ങളില്‍പോലും ഇല്ലായിരുന്ന സത്യരാജ് എന്‍റെ കൈകൊണ്ട് മരണം ഇരന്നുവാങ്ങി. ഞാനവനെ കൊന്നു കെട്ടിത്തൂക്കി മോനെ. എന്നെ ആരും സംശയിച്ചില്ല.. പിന്നെയും ഒരുപാട് ദിവസങ്ങള്‍ ഞാന്‍ വീണ്ടും കാത്തിരുന്നു. എന്‍റെ ലക്ഷ്യങ്ങള്‍ക്കുള്ള ആദ്യ പടിപോലെ തന്നെ അവള്‍ ബാലനെ പിരിച്ചുവിട്ടു. അതെനിക്ക് കൂടുതല്‍ സ്വാതത്ര്യം നല്‍കി. സത്യരാജിന്‍റെ മരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഒടുവില്‍ ഇന്നലെ അവളുടെ കിടപ്പുമുറിയില്‍ തീര്‍ന്നു. ആ സബ് ഇന്‍സ്പെക്ടര്‍ പോകുമ്പോള്‍ ഞാന്‍ വെറുപ്പോടെ ഈ ദിവസം തിരഞ്ഞെടുത്തു. ഒരു നിമിത്തം പോലെ, ഞാന്‍ ഭയന്ന എന്‍റെ ഫസിയ മോളും നിങ്ങളോടൊപ്പം യാത്രയായപ്പോള്‍, തളര്‍ന്നിരിക്കുന്ന സെലീനയുടെ മുന്നില്‍ ഞാന്‍ പഴയ ബഷീര്‍ ആയി.  എന്നെക്കണ്ടവള്‍ ഭയന്നോടി....

അതെ മോനെ എന്‍റെ കൈകളില്‍ കിടന്നവള്‍ മരിച്ചു...!! ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ നിയമത്തിന് മുന്നില്‍ വരേണ്ടിവരും എന്നെനിക്കറിയാം. ഞാന്‍ കുറ്റം ചെയ്തു. ഞാന്‍ ശിക്ഷിക്കപ്പെടണം. ഇനി ഒരു കുറ്റവാളിയെപ്പോലെ ലോകത്തിന്‍റെ മുന്നില്‍ നാണം കെടാന്‍ കൂടി എനിക്ക് വയ്യ. ഞാന്‍ പോകുന്നു മോനെ... പോകുന്നു........

അതുവരെ വായിച്ച അമര്‍ ഭയത്തോടെ മുറിയാകെ ചുറ്റിനോക്കി. ഫസിയ ഒരേങ്ങലോടെ അവനെ ചേര്‍ന്നിരുന്നു.  ബാപ്പയോടുള്ള അവളുടെ സ്നേഹം ഇടമുറിയാത്ത കണ്ണുനീരായി പൊഴിയാന്‍ തുടങ്ങി. അമര്‍ അവളെ കെട്ടിപ്പിടിച്ചു. പിന്നീട് അതില്‍ എഴുതിയ ഓരോ വാക്കുകളും അവന്‍റെ ഹൃദയം തകര്‍ത്തു. ധൈര്യശാലിയായ അവന്‍റെ നെഞ്ച് പോലും ഭീതിയോടെ മിടിക്കാന്‍ തുടങ്ങി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ