2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....64

സെലീനയുടെ വീട് വിട്ടിറങ്ങിയ പോലീസുകാര്‍ വീടിന്‍റെ പരിസരം മുഴുവന്‍ ചുറ്റിക്കറങ്ങി. ഒടുവില്‍ വീടിന് പിന്നിലെ ഗോഡൌണില്‍ എത്തിയ പോലീസുകാര്‍ അവിടെ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മറച്ചിട്ടിരുന്ന ഒരു വാഹനം കണ്ടു. അതിന്‍റെ മുന്ഗ്ലാസ്സില്‍ "പ്രസ്‌" എന്നെഴുതിയിരുന്നു. ഗോപി അത് അതുപോലെ മൂടിയിട്ടു. പിന്നെ അവര്‍ ചുറ്റും നടന്നു വിളിച്ചു. എങ്കിലും അവരുടെ വിളിയ്ക്കാരും അവിടെ കാതോര്‍ത്തില്ല. ഒരു മറുവിളിപോലും കേട്ടതും ഇല്ല. അതോടെ അവര്‍ ആ വീടും പരിസരവും വിട്ടു പുറത്തേയ്ക്ക് പോയി.

അവരുടെ വണ്ടി മുന്നിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ റോഡരുകില്‍ ചെറിയൊരു ആള്‍ക്കൂട്ടം. വരുന്നത് ഒരു പോലീസ് വണ്ടിയാണെന്ന് തിരിച്ചറിഞ്ഞ രണ്ടുപേര്‍ റോഡിലേയ്ക്ക് കയറി ആ വണ്ടിയ്ക്കു കൈകാണിച്ചു. അവരുടെ മുന്നിലായി പോലിസ് വാഹനം നിര്‍ത്തി. വണ്ടിയ്ക്കുള്ളില്‍നിന്ന് തല വെളിയിലേയ്ക്ക് നീട്ടി ഒരു പോലീസുകാരന്‍ ചോദിച്ചു.

"എന്താടാ... എന്താ പ്രശ്നം..????

"സാറെ..!! ദാണ്ട അവിടെ ഒരു ജീപ്പ് മറിഞ്ഞു കിടക്കുന്നു."

അതുകേട്ടതോടെ, പോലീസുകാര്‍ വണ്ടി വഴിയുടെ ഓരം ചേര്‍ത്ത് നിര്‍ത്തി. അവര്‍ അതില്‍ നിന്നും താഴേയ്ക്കിറങ്ങി. റോഡിനരുകിലേയ്ക്ക് നടന്നുവന്ന പോലിസ് അവര്‍ ചൂണ്ടിക്കാണിച്ച ദിശയിലേയ്ക്ക് നോക്കി. അവിടെ  വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുരുങ്ങി, ഒരു മരച്ചുവടില്‍ ഇടിച്ചു നില്‍ക്കുന്ന വിധം അത് കാണുമാറായി. വളരെ ബദ്ധപ്പെട്ട് പോലീസുകാര്‍ താഴേയ്ക്കിറങ്ങാന്‍ തുടങ്ങി. ഒപ്പം സ്ഥലവാസികളില്‍ ചിലരും. വല്ല വിധേനയും അവര്‍ ആ ജീപ്പിന് അരുകിലെത്തി.

അവരുടെ നിഗമനങ്ങള്‍ ശരിവയ്ക്കും പോലെ അത് ആ സ്റ്റേഷനിലെ ജീപ്പ് തന്നെയായിരുന്നു. അവര്‍ക്കാകെ വെപ്രാളം ആയി. അപ്പോള്‍ ചെമ്പന്‍ ജയിംസ്‌ അവിടെ എവിടെയെങ്കിലും ഉണ്ടാകും എന്ന് അവര്‍ ഉറപ്പിച്ചു. ഉടന്‍ തന്നെ പോലീസ് സ്റ്റേഷനിലേയ്ക്ക് സന്ദേശം പാഞ്ഞു. കൂടുതല്‍ പോലീസും, പോലിസ്നായയും ഒക്കെ സംഭവസ്ഥലത്ത് കുതിച്ചെത്തി. ചെമ്പന് വേണ്ടി അവിടമാകെ തിരച്ചില്‍ ആരംഭിച്ചു.

ഒടുവില്‍, അവരുടെ ഊഹം ശരിവച്ചുകൊണ്ട്, ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍, ഒരു മണ്‍തിട്ടയുടെ വിടവില്‍ കുടുങ്ങി ജയിംസിന്‍റെ ശരീരം കിടക്കുന്നുണ്ടായിരുന്നു. അയാളുടെ പോക്കെറ്റില്‍ നിന്നും പകുതി പുറത്തുവന്ന നിലയില്‍ ഒരു മൊബൈല്‍ഫോണും ഉണ്ടായിരുന്നു. പോലീസുകാര്‍ ഉടന്‍തന്നെ എഫ്.ഐ.ആര്‍. തയ്യാറാക്കി. പിന്നെ അയാളുടെ ശരീരം മെല്ലെ തിരിച്ചിട്ടു. അയാളുടെ കഴുത്ത് വീഴ്ചയുടെ ആഘാതത്തില്‍ ഒടിഞ്ഞിരുന്നു. ഒരു ഭാഗത്തേയ്ക്ക് അത് തൂങ്ങിക്കിടന്നു. അതിന്‍റെ തലയിലും മൂക്കിലും ഒക്കെ ഉറുമ്പുകള്‍ അരിച്ചുനടന്നു. ചെമ്പന്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ പോലീസുകാര്‍ ഉടനെതന്നെ അവിടെ പോലിസുനായയെ കൊണ്ടുവന്നു. അത് ഓടി അവിടെ തന്നെ ചുറ്റിപ്പറ്റി ഒടുവില്‍ മുകളില്‍ റോഡിനരുകില്‍ വന്നു നിന്നു. പിന്നെ സെലീനയുടെ വീടിന്‍റെ ഭാഗത്തേയ്ക്ക് നോക്കി കുരച്ചു. ഇത് ഒരു അപകടമാണോ അതോ കൊലപാതകം തന്നെയാണോ എന്ന് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതെ പോലിസ് നിന്നു. പോലീസുകാര്‍ അവിടെ കൂട്ടം കൂടി നിന്നു ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ച മുറുകവേ ഒരു പോലീസുകാരന്‍ സംശയം പറഞ്ഞു.

"സെലീനാ മാഡത്തിന്‍റെ വീടിന്‍റെ ഭാഗത്തേയ്ക്ക് നോക്കിയാണ് പോലിസ്നായ കുരച്ചത്. അങ്ങിനെ എങ്കില്‍ അവിടെ ഉള്ളവരുമായി എന്തെങ്കിലും ബന്ധം ഈ മരണത്തിനു ഉണ്ടാകും.."

അപ്പോള്‍ ഗോപി പറഞ്ഞു.

"അവിടെ നോക്കി കുരച്ചതില്‍ സംശയിക്കേണ്ട കാര്യം ഇല്ല. ഇന്നലെ രാത്രി സത്യരാജ് കൊലപാതകവുമായി ബന്ധപ്പെട്ട ചില ചര്‍ച്ചകള്‍ക്ക് വേണ്ടി സാറിവിടെ വന്നിരുന്നു. എന്‍റെ നിഗമനം ശരിയാണെങ്കില്‍ പോകുന്ന വഴിയ്ക്ക് ഒരുപക്ഷെ അപകടം സംഭവിച്ചിരിക്കാം. കാരണം രാവായാല്‍ നിലാവ് മാത്രം ഉള്ള റോഡാണിത്. പ്രത്യേകിച്ച്, സെലീന മാഡത്തിന്‍റെ ബംഗ്ലാവിലേയ്ക്കും, എസ്റ്റേറ്റിലേയ്ക്കും മാത്രം പോകാനുള്ള വഴി. പിന്നെ ഒരു കാര്യം ഉള്ളത് സലീന മാം രാത്രി ഇവിടെ നിന്നും വിളിച്ചിരുന്നു. സാറിനോട് ഒന്ന് അത്യാവശ്യമായി സംസാരിക്കണം എന്നും പറഞ്ഞിരുന്നു. അപ്പോള്‍ സര്‍ അവിടെയാണല്ലോ മാഡം വന്നത് എന്ന് ചോദിച്ചപ്പോള്‍, ഗോപീ..... ഇവിടെ വന്നിട്ട് അദ്ദേഹം പോയി എന്നുമാണ് അവര്‍ മറുപടി പറഞ്ഞത്. അതിനര്‍ഥം ഇവിടെ വന്നു തിരിച്ചുപോയി എന്നല്ലേ..??? അങ്ങിനെ എങ്കില്‍, സെലീന മാഡത്തിനെയും കണ്ടെത്താന്‍ കഴിയാത്ത ഈ സാഹചര്യത്തില്‍, ഇവിടെ കഴിഞ്ഞ രാത്രിയില്‍ എന്തോ സംഭവിച്ചിരിക്കും. അപ്പോള്‍ ഗോപി ഊഹിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന ഒരു വേലക്കാരന്‍ ബാലനെ എനിക്കറിയാം. അതുപോലെ സെലീന മാഡത്തിനു രണ്ടു സഹായികള്‍ ഉണ്ട്. ഇവരെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. അതിനര്‍ത്ഥം അവര്‍ക്കെല്ലാം ഈ മരണത്തില്‍ പങ്കുണ്ടാകും. അപ്പോള്‍ ആദ്യം അവരെ കണ്ടെത്തുക. അതുവഴി മാത്രമേ നമ്മുടെ അന്വേഷണം മുന്നോട്ടുപോകൂ..."  

പോലീസുകാര്‍ തലപുകഞ്ഞ് ആലോചിച്ചു. പ്രത്യക്ഷത്തില്‍ അപകടം മൂലം ഉണ്ടായ ഒരു മരണത്തിന്‍റെ പ്രതീതി. എങ്കിലും അടുത്തിടെ അവിടെയുണ്ടായ സത്യരാജിന്‍റെ കൊലപാതകം ഒക്കെ എന്തിലേയ്ക്കോ വിരല്‍ ചൂണ്ടുന്നു. അവരങ്ങനെ ചര്‍ച്ചയില്‍ മുറുകി നില്‍ക്കെ, പോലീസുകാരില്‍ ഒരാള്‍ പറഞ്ഞു. നമ്മുക്ക്... നായ കുരച്ചത് സെലീന മാഡത്തിന്‍റെ വീട്ടിലേയ്ക്ക് നോക്കിയല്ലേ? ആ വഴിയ്ക്ക് ഒന്ന് ചിന്തിച്ചാലോ?

മറ്റുള്ളവര്‍ അത് ശരിയെന്നു വച്ചു. പക്ഷെ, നായ നിന്നിടത്ത് നിന്നും പത്തിരുപത് അടിയോളം മുന്നോട്ടു ചെന്ന് മണം പിടിച്ചു പിടിച്ച് അവിടെ തന്നെ നിന്നു. അവരാകെ ചിന്തക്കുഴപ്പില്‍ ആയി. വാഹനം നിയന്ത്രണം വിട്ടത് തന്നെ. അങ്ങിനെ എങ്കില്‍ ഇനി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ നോക്കുകയെ നിര്‍വാഹമുള്ളൂ. അങ്ങിനെയൊരു തീര്‍പ്പിനൊടുവില്‍ ചെമ്പന്‍റെ ശരീരം അവിടെ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റപ്പെട്ടു. പോലീസുകാരില്‍ ഒരു വിഭാഗം ജീപ്പ് അവിടെ നിന്നും ഉയര്‍ത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.
***************
അമറും ഫസിയയും വീട്ടിനടുത്തേയ്ക്ക് എത്താറായി. കുറച്ചകലെ ആള്‍ക്കൂട്ടവും പോലീസും ഒക്കെ കണ്ട് അമര്‍ വണ്ടി ഓരം ചേര്‍ത്ത് നിര്‍ത്തി. അവള്‍ കാറിനകത്ത് തന്നെയിരുന്നു. അമര്‍ പുറത്തേയ്ക്കിറങ്ങി. അരുകില്‍ നിന്ന പോലീസുകാരോട് അവന്‍ ഒന്നും അറിയാത്ത പോലെ കാര്യങ്ങള്‍ തിരക്കി. അതിനിടയില്‍ പോലീസുകാരന്‍ ഗോപി അമറിനെ കണ്ടു. അയാള്‍ അമറിനരുകിലേയ്ക്ക് വന്നു. എന്നിട്ടയാള്‍ പറഞ്ഞു.

"അമര്‍.. മരിച്ചത് ചെമ്പന്‍ ജയിംസ്‌ ആണ്...."

"ഹോ.!!! ദൈവമേ എങ്ങനെ???

"ആക്സിഡന്റിലേയ്ക്കാണ് ആദ്യ നിഗമനം ചെന്നെത്തുന്നത്. പിന്നെ സെലീനയെയും, അവരുടെ കൂട്ടാളികളെയും അവിടെ നിന്ന വേലക്കാരനെയും കാണാതായിട്ടുണ്ട്. എന്തായാലും പോലിസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്..."

"സാര്‍, ആക്സിഡന്റ്റ് എന്നുള്ളത് അവിടെ നില്‍ക്കട്ടെ. അദ്ദേഹത്തിന് ആരെങ്കിലും പറയത്തക്ക ശത്രുതകള്‍ ഉണ്ടോ..??

"ഹ ഹ ഹ .. ശത്രുക്കള്‍ ഉണ്ടെന്നോ അമര്‍..!! അയാള്‍ക്ക്‌ ശത്രുക്കളെ ഉള്ളൂ. ശെരിക്കും ആലോചിച്ചാല്‍ നീയും സലിം ഇക്കായും ഒക്കെ അയാളുടെ ശത്രുക്കള്‍ അല്ലെ???

അമര്‍ അത് കേട്ടു പൊട്ടിച്ചിരിച്ചു. സലിം ബാപ്പ ചെമ്പനെ വെല്ലുവിളിച്ചു എന്നുള്ളത് നേരുതന്നാ. അത് എന്നോടുള്ള സ്നേഹം കൊണ്ട് അപ്പോഴങ്ങിനെ തോന്നിയതല്ലേ??

അമര്‍ പറഞ്ഞു തീരുമ്പോള്‍ അവര്‍ രണ്ടുപേരും കൂടി പൊട്ടിച്ചിരിച്ചു. അതുകഴിഞ്ഞ്, നടന്ന സംഭവങ്ങള്‍ ഒക്കെ അമര്‍ പത്രമോഫീസിലേയ്ക്ക് വിളിച്ചു പറഞ്ഞു. അവിടെ നിന്നും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടുപേര്‍ പുറപ്പെട്ടിട്ടുണ്ട് എന്നവന് അറിവ് ലഭിച്ചു. പിന്നെ ഗോപിയോട് യാത്ര പറഞ്ഞ് അവന്‍ വണ്ടിയിലേയ്ക്ക് കയറാനായി മുന്നോട്ട് വന്നു. അപ്പോഴേയ്ക്കും അവനരുകിലേയ്ക്ക് ഗോപി വീണ്ടും ഓടിവന്നു. കാറിനരുകില്‍ വന്നിട്ടയാള്‍, അതിനകം ഡ്രൈവര്‍ സീറ്റിലേയ്ക്ക് കയറിയ അമറിനോട്, അല്‍പ്പം തല കുനിച്ച് വണ്ടിയ്ക്കകത്തേയ്ക്ക് നോക്കി പറഞ്ഞു.

"അമര്‍... ഒരു കാര്യം ചോദിക്കാന്‍ ഞാന്‍ വിട്ടുപോയി. അമര്‍, പ്രസ്‌ എന്നെഴുതിയ ഒരു വാഹനം സെലീന മാഡത്തിന്‍റെ വീടിന് പുറകുവശത്തെ ഗോഡൌണില്‍ മൂടിയിട്ടിരിക്കുന്നത് ഞാന്‍ കണ്ടു. അത് അമറിന്‍റെതല്ലേ..??

"അതെ സാര്‍. കഴിഞ്ഞ തവണ ഫസിയായുടെ ഉമ്മയെ കാണാന്‍ വന്നപ്പോള്‍ തകരാറില്‍ ആയതാണ്. അങ്ങിനെ അവിടെ കയറ്റിയിട്ടു. അതെടുക്കണം ഇവിടുന്ന്. കുറച്ചുനാളായി അതങ്ങിനെ കിടക്കാന്‍ തുടങ്ങിയിട്ട്..."   പറഞ്ഞുകൊണ്ട് അവന്‍ അയാളെ നോക്കി ചിരിച്ചു. അയാളും.

അമര്‍ വണ്ടി മുന്നിലേയ്ക്കെടുത്തു. വണ്ടിയ്ക്കരുകില്‍ നിന്നും നടന്നകലുമ്പോള്‍ ഗോപിയുടെ പോലീസുകാരന്‍ ബുദ്ധി ഉണര്‍ന്നു. പിന്നെ അയാള്‍ സ്വയം പറഞ്ഞു. "ശെരിയാണ്. അത് ഇന്നും ഇന്നലെയൊന്നും വന്നതല്ല അവിടെ.. മാസങ്ങളായി എന്നത് കണ്ടാലേ അറിയാം... ഹോ വെറുതെ അമറിനെ സംശയിച്ചു...

വണ്ടിയ്ക്കുള്ളില്‍ ഇരുന്ന് ഫസിയ അമറിനോട് ചോദിച്ചു. "അമറേട്ടാ... ആ വണ്ടി എങ്ങിനെ ഇവിടെ വന്നു....???."

അമര്‍ അവളെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു. "ഫസിയ.. അന്ന് എന്നെ വെട്ടിവീഴ്ത്തി സത്യരാജ് കൊണ്ട് കടന്നുകളഞ്ഞ വണ്ടിയാണ്... അതിവിടെ ഉണ്ടെന്ന് ഞാനിപ്പോഴാ അറിയുന്നത്..!!!

അമറിന്റെ വാക്കുകള്‍ കേട്ടു ഫസിയ കുനിഞ്ഞിരുന്നു. അവള്‍ക്കറിയാം അവളുടെ ഉമ്മയുടെ ക്രൂരതകള്‍ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല എന്ന്... അതുകൊണ്ട് തന്നെ അമറിനോട് അതെ പറ്റി അവള്‍ പിന്നീടൊന്നും ചോദിച്ചതും ഇല്ല.

അല്‍പനേരം കൊണ്ട് സെലീനയുടെ കാര്‍പോര്‍ച്ചില്‍ അമറിന്‍റെ വണ്ടി വന്നു നിന്നു. രണ്ടുപേരും പുറത്തിറങ്ങി. വാതില്‍ തള്ളിത്തുറന്ന് അവരിരുവരും അകത്തേയ്ക്ക് കയറി. അവിടെ അന്ന് വല്ലാത്ത ഒരു മൂകത തളംകെട്ടിയിരുന്നു. ഫസിയ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചു.

"ബാലമ്മാവാ.... ബാലമ്മാവാ...."

അവളുടെ വിളി കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അതോടെ അമറും ഫസിയയും അടുക്കളയില്‍ ചെന്നു നോക്കി. അവിടെ ആരും ഉണ്ടായിരുന്നതായി അവര്‍ക്ക് തോന്നിയില്ല. സെലീനയുടെ മുറി തുറന്നുകിടക്കുന്നതും അവളുടെ ശ്രദ്ധയില്‍ പെട്ടു. അമറും ഫസിയയും ആകെ ആശങ്കയില്‍ ആയി. അമര്‍ അവളോട്‌ പറഞ്ഞു.

"ഫസിയ ഇന്നലെ നമ്മള്‍ പോയതില്‍ പിന്നെ ഇവിടെ എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ...!!! അല്ലെങ്കില്‍ നീ പോയ വിഷമത്തില്‍ നിന്‍റെ ഉമ്മ ഏതെങ്കിലും ക്ലബ്ബില്‍ മദ്യപിച്ചു കിടക്കുന്നുണ്ടാകും..."

അമര്‍ അത് പറയുമ്പോള്‍ ഫസിയ ചിറികോട്ടി. എന്നിട്ടവള്‍ പറഞ്ഞു.

"അമറേട്ടന്‍ എന്നതാ ഈ പറയുന്നത്. എന്റുമ്മയ്ക്ക് മനസ്താപമോ??   അതും ഞാന്‍ നഷ്ടപ്പെട്ടിട്ട്. എന്‍റെ ഉമ്മ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഞാന്‍ അമറേട്ടനെ കാണുക പോലും ഇല്ലായിരുന്നു അതറിയോ..???

അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ അമറും ചിന്തിച്ചു. ശരിയാണ്. അങ്ങിനെ ഒരു സ്നേഹം ഈ വീട്ടിനകത്ത് ഇല്ലല്ലോ...??  ഇതെല്ലാം പരസ്പരം പറഞ്ഞും ചിരിച്ചും കൈകള്‍ കോര്‍ത്തുകൊണ്ട് അവരിരുവരും പടിക്കെട്ടുകള്‍ കയറി മുകളില്‍ ചെന്നു. ബഷീറിന്‍റെ മുറി തുറന്നു കിടപ്പുണ്ടായിരുന്നു. പക്ഷെ, ബഷീര്‍ കിടക്കയില്‍ ഉണ്ടായിരുന്നില്ല. ഫസിയ ചുറ്റും നോക്കി വിളിച്ചു.

"ബാപ്പാ..... ബാപ്പാ......"

അയാള്‍ വിളികേട്ടില്ല. അവളാകെ പരിഭ്രാന്തയായി....

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ