2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....53

സ്വന്തം മകന്‍റെ മരണം ആയിരുന്നിട്ട്പോലും, എങ്ങിനെയെങ്കിലും ഇതൊരു ആത്മഹത്യയായിരുന്നു എന്ന് കേള്‍ക്കാനായിരുന്നു അവര്‍ക്കിഷ്ടം. കാരണം, ഇതുവരെ നടന്ന കാര്യങ്ങള്‍ ഒക്കെ വച്ച് നോക്കുമ്പോള്‍ അമര്‍ തന്നെയാണ് ഇത് ചെയ്തത് എന്നത് അവര്‍ക്ക് വ്യക്തമാണ്. അങ്ങിനെയെങ്കില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അമര്‍ പിടിക്കപ്പെട്ടാല്‍ തങ്ങളുടെ എല്ലാ പദ്ധതികളും പൊളിയും. അവനുമൊപ്പം തങ്ങളും ജയിലില്‍ അകപ്പെടും എന്നവര്‍ക്ക് അറിയാമായിരുന്നു. മനസ്സില്‍ വന്ന സംശയങ്ങള്‍ സെലീനയോട് പറയുവാന്‍ അവര്‍ വെമ്പല്‍ കൊണ്ട് നിന്നു. ഒടുവില്‍, വന്ന പോലീസുകാര്‍ അവിടെ നിന്നും മടങ്ങുമ്പോള്‍, രാജേശ്വരി ചോദിച്ചു.

"സെലീനാ... എന്‍റെ മകനെ കൊന്നത് അവനാണെങ്കില്‍, അവനെ പോലിസിനെക്കൊണ്ട് പിടിപ്പിക്കുക തന്നെ വേണം. നിന്‍റെ പണവും സ്വാധീനവും ഉപയോഗിച്ച് അവനെ അതോടെ തകര്‍ക്കണം. പിന്നെ അവന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ പാടില്ല. അതിനുവേണ്ടി ഇക്കണ്ടതെല്ലാം വിറ്റ് പെറുക്കി തരാന്‍ ഞങ്ങള്‍ ഒരുക്കമാണ്..എന്നാല്‍ ഒരുകാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മളവനെ ചതിച്ചതും വെട്ടിയതും ഒന്നും പുറത്തറിയാന്‍ പാടില്ല. അവന്റെത്‌ ഒരു കസ്റ്റഡി മരണം ആയിക്കോട്ടെ. ആ എസ്. ഐ യില്ലേ? അയാള്‍, അയാള്‍ നിന്‍റെ ആളല്ലേ സെലീനാ...??? അയാള്‍ക്ക്‌ എത്ര വേണേലും കൊടുക്കാം ന്ന് പറ നീ.."

രാജേശ്വരി പറഞ്ഞു നിര്‍ത്തുമ്പോള്‍ സെലീനയുടെ കണ്ണുകള്‍ വിടര്‍ന്നു. അവള്‍ പറഞ്ഞു.

"വേണ്ട രാജേശ്വരി..വേണ്ട. അവനെ ഒടുക്കുന്നതിന് നിന്‍റെ പണം എനിക്കാവശ്യമില്ല. അവനോട് എനിക്കൊരു കണക്കു തീര്‍ക്കാനുണ്ട്. അതിനും ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ ജീവിതം തകര്‍ത്ത അവന്‍റെ അമ്മ ദേവുവിനോടും എനിക്കൊന്ന് ചോദിക്കാനുണ്ട്. പോരെങ്കില്‍, ഇവിടെ വന്നു എന്നെ തൊട്ടു നോവിച്ച അവന്‍...!! ഒന്നല്ല രണ്ടു തവണ. അവനെ ഞാന്‍ വെറുതെ വിടില്ല രാജേശ്വരി...!!! ഈ ചെക്കന്‍റെ അഞ്ച് ഒന്ന് കഴിഞ്ഞോട്ടെ.. സെലീന ആരെന്നും, ഈ സമൂഹത്തില്‍ എനിക്കുള്ള പിടി എന്തെന്നും അവനു ഞാന്‍ കാണിച്ചുകൊടുക്കുന്നുണ്ട്..."

ക്രൂരതയുടെ നെടുംതൂണായി അവര്‍ എഴുന്നേറ്റു നിന്നു. രാജേശ്വരിയുടെയും, സത്യദാസിന്‍റെ മുഖം അങ്ങിനെ നാല് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ക്കിരുവശവും ഇരുന്നു തിളങ്ങി.
********
അങ്ങിനെ, സത്യരാജ് മരണമടഞ്ഞു ദിവസം അഞ്ചു കഴിഞ്ഞു. സെലീന എല്ലാവരോടും യാത്ര പറഞ്ഞ് തിരികെപ്പോയി. ദേവു പതിവ് പോലെ തന്‍റെ വീടും, അമ്മയും മകനുമായി ഒതുങ്ങിക്കൂടി. അമര്‍, ജോലിയുടെ തിരക്കിലായി. എങ്കിലും ഇപ്പോളവന്‍ സന്ധ്യമയങ്ങുമ്പോള്‍ വീട്ടിലെത്തും. സത്യദാസ് ഇപ്പോള്‍ വീട് വിട്ടു പുറത്തേയ്ക്ക് പോകുന്നത് കാണാറില്ല. രാജേശ്വരി പതിവ്പോലെ തന്നെ. ആരെയും കൂസാത്ത അവള്‍ തന്നെയായിരുന്നു ആ വീട് നിറഞ്ഞുനിന്നത്.

സലിം ബാപ്പാ പറഞ്ഞത് വഴി സത്യരാജിന്‍റെ മരണം ഒരു കൊലപാതകം ആണെന്നും അയാള്‍ മരണപ്പെട്ടത്, ഒരാളുടെ വ്യക്തമായ പദ്ധതിയോടെയായിരുന്നു എന്ന അറിവും ദേവുവിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. ഇളം പ്രായത്തില്‍, അതും അച്ഛന്‍റെ ശിക്ഷണം ഇല്ലാതെ വളര്‍ന്ന തന്‍റെ മോന്‍ ഇത് ചെയ്യില്ല എന്നെങ്ങിനെ അവള്‍ക്കു ഉറപ്പിക്കാന്‍ കഴിയും. അവര്‍ അവനോടു ചെയ്തത് അത്രയും ക്രൂരമായിട്ടായിരുന്നല്ലോ?? ദേവു ഓര്‍മിച്ചെടുത്തു. ഇക്കാര്യം സലിം ബാപ്പാ ഇവിടെ വന്നു പറയുമ്പോള്‍ അവനും ഉണ്ടായിരുന്നതല്ലേ..??? അവനും കേട്ടതല്ലേ ഇതെല്ലാം..?? എന്നിട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ അവനിരുന്നത് എന്ത് കൊണ്ടാണ്. അവന്‍ ചിന്തിച്ചു. തന്‍റെ രഘുവേട്ടനില്‍ പോലും കാണാത്ത ആ ഭാവം എന്താണ്? എല്ലാം തന്‍റെ കാല്‍ക്കീഴില്‍ ഭദ്രം എന്നാണോ അവന്‍ ചിന്തിക്കുന്നത്..? അവള്‍ക്കാകെ വിഷമമായി.

സത്യരാജിന്‍റെ മരണം കൊലപാതകം എന്ന് ഉറപ്പിക്കപ്പെട്ടത്‌ മുതല്‍ പതിവ് പോലെ ദേവുവിന്റെ ഉറക്കം നഷ്ടമായി. ആര്‍ക്കും അവളെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ഓരോ ദിവസവും മകന്‍റെ തിരിച്ചു വരവും കാത്താണ് അവളിരിക്കുന്നത്. അമര്‍ വരുന്നത് വരെ അവള്‍ മുറ്റത്ത് നിന്നും അകത്തേയ്ക്ക് കയറാറെ ഇല്ല... ഇതൊക്കെ കാണുമ്പോള്‍ അമര്‍ പറയും.

"അമ്മോ... എന്‍റെ ദേവൂമ്മോ... ഇങ്ങനെ വിഷമിക്കാതെ. ങേ.. വില്ലാളിവീരനായിരുന്ന രഘുവിന്‍റെ ഭാര്യ അഭിമാനിയായ ദേവുവാണോ ഇങ്ങനെ ഭയക്കുന്നത്..."

ചിരിച്ചുകൊണ്ടവന്‍ ഇത് പറയുമ്പോള്‍ "പോടാ" എന്ന് പറഞ്ഞു സ്നേഹത്തോടെ അവനെ ശാസ്സിക്കാറുണ്ട് എങ്കിലും അവളുടെ മനസ്സ് ഉരുകുകയായിരുന്നു.

അന്നും പതിവ്പോലെ അമര്‍ കുളിച്ച്, പുതിയ വസ്ത്രമെല്ലാം ധരിച്ച്, അച്ചമ്മയോടൊപ്പം കൂടി. നിലത്ത് ഒരു പായ വിരിച്ച് വിജയമ്മ കാലുകള്‍ നീട്ടി അവനു കിടക്കാന്‍ പാകത്തില്‍ ഇരിക്കും. അവരുടെ ഒട്ടിവലിഞ്ഞ്, ചുക്കിച്ചുളിങ്ങിയ തൊലിയോടുകൂടിയ വയറില്‍ അവന്‍ ഇക്കിളിയിടും. അവര്‍ പൊട്ടിച്ചിരിക്കും. അവന്‍റെ മുടിയിഴകള്‍ തഴുകി അച്ഛമ്മ അവന് ഇപ്പോഴും സ്നേഹത്തോടെ കഥകള്‍ പറഞ്ഞുകൊടുക്കും. പലപ്പോഴും അവരുടെ മടിയില്‍ തലചായ്ച് അവന്‍ ഉറങ്ങിപ്പോകും. ഭക്ഷണം കഴിയ്ക്കാന്‍ ദേവു വന്നു വിളിക്കും വരെ വിജയമ്മ കാലുകള്‍ അനക്കാതെ അവനെ കാത്തുവച്ചിരിക്കും.

സന്തോഷം കളിയാടി വന്ന അവരുടെ ജീവിതത്തിലേയ്ക്ക്, അങ്ങിനെ ഒരു രാത്രി, മുറ്റത്ത്‌ പാഞ്ഞുവന്നു നിന്ന ഒരു പോലിസ് ജീപ്പിന്‍റെ വേഷത്തില്‍, അതില്‍ നിന്നും തിടുക്കത്തില്‍ ചാടിയിറങ്ങിയ ബൂട്ട്സിട്ട കാലുകളുടെ രൂപത്തില്‍ ദുഃഖം കൊണ്ടുവന്നു. അമ്മയുടെയും അച്ചമ്മയുടെയും മുന്നിലിരുന്ന് അത്താഴം കഴിയ്ക്കുകയായിരുന്ന അവന്‍റെ മുന്നിലേയ്ക്ക് വാതില്‍ തള്ളിത്തുറന്ന് വന്നു നിന്നു ആ എസ്. ഐ ആക്രോശിച്ചു.

"ഫ!!!! നായിന്‍റെമോനെ..!!! ഒരുത്തനെ കൊന്നു കെട്ടിത്തൂക്കിയേച്ചു വന്നിരുന്ന് വെട്ടിവിഴുങ്ങുന്നോ.."..???

പറഞ്ഞുകൊണ്ടയാള്‍ അമര്‍ വായിലേയ്ക്കുയര്‍ത്തിയ ഒരുരുളചോറ് കൈകൊണ്ട് തട്ടിയെറിഞ്ഞു. പകച്ചുപോയ ദേവു പെട്ടെന്ന് ചാടിയെഴുന്നേറ്റു. ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ അമറിനെ ചവിട്ടാനായി എസ്. ഐ കാലുയര്‍ത്തി. അമ്പരപ്പോടെ, അമറിന്‍റെ നേരെ ചവിട്ടാന്‍ ഉയര്‍ത്തിയ കാലില്‍ പിടിക്കാനായി വിജയമ്മ പെട്ടെന്ന് മുന്നിലേയ്ക്ക് വന്നു. പക്ഷെ, ആ കാലുകള്‍ ചെന്ന് പതിച്ചത് വിജയമ്മയുടെ ഒട്ടിയ വയറിലായിരുന്നു. ഒരു നിലവിളിയോടെ മുറിയുടെ മൂലയിലൊന്നില്‍ അവര്‍ നിലം പതിച്ചു. പരിഭ്രാന്തയായ ദേവു അമറിന്‍റെ മുന്നില്‍ കൈകള്‍ വിരിച്ചു കയറി നിന്നു. എന്നിട്ടവള്‍ ശക്തമായ ഭാഷയില്‍ തന്നെ അവരോട് ചോദിച്ചു.

"എന്ത് തെളിവാ ഏമാന്മാരെ നിങ്ങള്‍ക്കുള്ളത്..??? എന്‍റെ മോനാ അവനെ കൊന്നത് എന്നതില്‍ എന്ത് തെളിവാ നിങ്ങള്‍ക്കുള്ളത്..??

അതോടെ, മുന്നിലേയ്ക്ക് വന്ന രണ്ടു പോലീസുകാര്‍ അവളെ ബലമായി പിടിച്ചുമാറ്റി. അപ്പോഴേയ്ക്കും നിലത്ത് വീണു കിടന്ന അച്ഛമ്മയുടെ അടുത്ത് അമര്‍ ഓടിയെത്തിയിരുന്നു. അവന്‍ മെല്ലെ അവരെ പിടിച്ചിളക്കാന്‍ നോക്കി. അപ്പോഴേയ്ക്കും വിജയമ്മയുടെ കാലുകളിലൂടെ ഒഴുകുന്ന രക്തം അവന്‍ കണ്ടു. അമര്‍ ഭ്രാന്തനെപ്പോലെ തിരിഞ്ഞുനോക്കി. അപ്പോഴേയ്ക്കും ഇന്‍സ്പെക്ടര്‍ ബൂട്സ്സിട്ട കാലുകള്‍ കൊണ്ട് അവനെ ചവുട്ടിവീഴ്ത്തി. ഒപ്പം പോലീസുകാരും. തിരിച്ചടിക്കാതെ അമര്‍ കൈകള്‍കൊണ്ട് ഓരോ അടിയും തടഞ്ഞു. എന്നിരുന്നാലും അവന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ഇന്‍സ്പെക്ടര്‍ അവന്‍റെ മുടികളില്‍ പിടിച്ച് അവനെ മുറിയില്‍ നിന്നും പുറത്തേയ്ക്ക് തള്ളാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് അമറിനെയും കൊണ്ട് അവര്‍ ആ കുഞ്ഞുമുറിവിട്ട്‌ പുറത്തിറങ്ങി. ദേവു പിന്നാലെ കരഞ്ഞുകൊണ്ടോടി. അവരുടെ പുറകെ ചെന്നവള്‍ പറഞ്ഞു.

"പറയെടാ മോനെ... എന്‍റെ മോന്‍ ആരേം കൊന്നിട്ടില്ലാന്നു.. പറയടാ മോനെ നീ ആരേം കൊന്നിട്ടില്ല എന്ന്..!!! "

കരഞ്ഞുകൊണ്ട്‌ അടുത്തേയ്ക്ക് വന്ന അവളെ എസ്. ഐ പിടിച്ചു തള്ളി. എന്നിട്ടവളെ നോക്കി അയാള്‍ അലറിവിളിച്ചുകൊണ്ട് പറഞ്ഞു.

"ഇവനിത്.. ചെയ്തോ, ചെയ്തില്ലെയോ എന്നിനി തീരുമാനിക്കുന്നത്.. ഞങ്ങളാ, ഞങ്ങള്‍..!! നിന്ന് മോങ്ങി വഴിമുടക്കാതെ മാറി നില്ലടീ പൊലയാടീമോളെ...."

അയാളുടെ ആ തള്ളലില്‍ ദേവു തെറിച്ചു വീണത് ദേവദാരുവിന്നരുകിലായിരുന്നു. അമ്മയുടെ വീഴ്ച കണ്ട അമര്‍ ഒരു ഭ്രാന്തനെപ്പോലെ തിരിഞ്ഞു. അതോടെ, അവനെ പിടിച്ചിരുന്ന പോലീസുകാര്‍ നാല് ദിക്കിലേയ്ക്കും എടുത്തെറിയപ്പെട്ടു. നിലതെറ്റിയിട്ടും, വീണ്ടും മുന്നോട്ട് തന്നെ വന്ന സബ് ഇന്‍സ്പെക്ടറെ അവന്‍ ചവിട്ടി വീഴ്ത്തി. രണ്ടു മല്ലന്മാരെപ്പോലെ അടികളോരുന്നും തടുത്തവര്‍ ആക്രോശിച്ചു.

ഒടുവില്‍, മുന്നോട്ടു വന്ന പോലീസുകാര്‍ ഓരോരുത്തരും അമറിന്‍റെ ശക്തമായ അടിയില്‍ തെറിച്ചുവീണു. ദേവു ദേവദാരുവിന്‍റെ അരികത്തിരുന്നു മുഖം മണ്ണില്‍ അമര്‍ത്തി നിലവിളിച്ചു. അമര്‍ അമ്മയ്ക്കരുകിലേയ്ക്ക് ഓടിയെത്തി. അമ്മയുടെ മുഖം കൈകളില്‍ പിടിച്ചുയര്‍ത്തി അവന്‍ അവള്‍ക്ക് മുന്നില്‍ ഇരുന്ന് തേങ്ങി. എന്നിട്ടവന്‍ ചടുലമായ ഭാഷയില്‍ വളരെ വ്യക്തമായി അവളോട്‌ പറഞ്ഞു.

"ദേവൂമ്മ... ഭയക്കാതെ, എന്‍റെ ദേവൂമ്മ വിഷമിക്കാതെ... അമ്മേടെ മോന് ഒന്നും സംഭവിക്കില്ല..."

അമര്‍ അമ്മയോട് സംസാരിക്കുന്ന ആ സമയം കൊണ്ട് പിന്നില്‍ നിന്നും വന്ന ശക്തമായ പത്ത് കൈകള്‍ അവനെ പൊക്കിയെടുത്തു. ജീപ്പിലേയ്ക്കവനെ കൊണ്ടുപോകുമ്പോഴും, അവര്‍ക്കിടയില്‍ കിടന്നു കുതറിക്കൊണ്ട് അവന്‍ ദേവുവിനെ നോക്കി വിളിച്ചുപറഞ്ഞു.

"അമ്മെ..!!! അച്ഛമ്മയെ നോക്കൂ... അമ്മേ..!!! എന്‍റെ കാര്യം അമ്മ മറന്നേരേ... എനിക്കൊന്നും സംഭവിക്കില്ല. പക്ഷേ, എന്‍റെ അച്ഛമ്മയ്ക്ക് ഒന്നും പറ്റരുത്‌... എന്‍റെ അച്ഛാമ്മയ്ക്ക് ഒന്നും പറ്റരുത്.. അതെനിക്ക് സഹിക്കില്ല അമ്മെ... അതെനിക്ക് സഹിക്കില്ല.."

അമര്‍ ആ ജീപ്പിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. അവനെയും കൊണ്ടാ ജീപ്പ് ഇരുളിലൂടെ പാഞ്ഞു. ഇവിടെ നടന്ന ബഹളങ്ങള്‍ കേട്ട് സത്യദാസും രാജേശ്വരിയും മുറ്റത്തേയ്ക്കിറങ്ങി നില്‍പ്പുണ്ടായിരുന്നു. അമറിന്റെ വാക്കുകള്‍ കേട്ട ദേവു വിജയമ്മയുടെ അകത്തേയ്ക്ക് പോകാനായി തിരിഞ്ഞപ്പോള്‍ രാജേശ്വരിയെയും, സത്യദാസിനെയും അവള്‍ കണ്ടു. മറ്റെല്ലാ ചിന്തയും വിട്ടവള്‍ അവര്‍ക്ക് നേരെ ഓടിയടുത്തു. തങ്ങളുടെ അരുകിലേയ്ക്ക് ഓടിവരുന്ന ദേവുവിനെക്കണ്ട് അവര്‍ ഒന്ന് പിന്നോക്കം നീങ്ങി. ദേവു വന്നപാടെ സത്യദാസിന്‍റെ കോളറില്‍ പിടിച്ചു വലിച്ചു.

എന്നിട്ട് പ്രാണവേദനയോടെ അവള്‍ പറഞ്ഞു...

"സത്യദാസെ... എടാ പട്ടീ... !!! ന്‍റെ പ്രാണനാ എന്‍റെ മോന്‍... എന്‍റെ മോനെന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ നീയും ഇവളും, നിന്‍റെ മറ്റൊളും ജീവനോടെ കാണില്ല. ഓര്‍ത്തോ, ദേവുവാ പറയുന്നത്... ഇത് ദേവുവാടാ പറയുന്നത്..പട്ടീ. ആണും പെണ്ണും കെട്ട പട്ടീ..!!! നീ ചൊണയുള്ളവനാണെങ്കില്‍, നേര്‍ക്ക്‌ നേരെ അടിയടാ എന്‍റെ മോനോട്..."

തന്‍റെ കണ്‍മുന്നില്‍ വച്ച് സത്യദാസിന്‍റെ കോളറില്‍ പിടിച്ച ദേവുവിനെ സര്‍വശക്തിയും എടുത്ത് പിന്മാറ്റാന്‍ ഇതിനകം രാജേശ്വരി ഒരു ശ്രമം നടത്തി. വിഫലമായ ആ ശ്രമത്തിനൊടുവില്‍, സ്വയം പിന്തിരിഞ്ഞ ദേവു അവളെ തട്ടിതെറിപ്പിച്ചു. ഒരു ചീറ്റയെപ്പോലെ അവളുടെ അരുകിലേയ്ക്ക് വീണ്ടും വന്ന രാജേശ്വരിയെ ദേവു മെയ്മറന്നു വീശിയടിച്ചു. അടികൊണ്ട അവള്‍ ലക്കും ലഗാനുമില്ലാതെ വീട്ടിലേയ്ക്ക് കയറാനുള്ള പടിക്കെട്ടിനരുകില്‍ മറിഞ്ഞുവീണു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ