2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....59

അതിയായ കോപത്തോടെ ഇരുന്ന അവന്‍റെ മുഖം നോക്കി, തെല്ലു ഭയത്തോടെ സലിം ചോദിച്ചു.

"മോന്‍... ഇനി..ഇനിയെങ്ങോട്ടാ...???

പെട്ടെന്ന് മനസ്സിന്‍റെ നിയന്ത്രണം വീണ്ടെടുത്ത് അമര്‍ പറഞ്ഞു.

"ബഷീര്‍ ബാപ്പാനെ കാണാന്‍... അല്ലാണ്ടിനി എവിടേയ്ക്കാ ഉപ്പൂപ്പാ..!!"

അപ്പോള്‍ ദേവു പറഞ്ഞു. "വേണ്ടാ.. അമര്‍ ഞാനിനി എങ്ങടും ഇല്ല. മനസ്സാകെ തളര്‍ന്നു."

ദേവുവിന്റെ വാക്കുകള്‍ കേട്ടു അവന്‍ പറഞ്ഞു. "അമ്മെ... അതൊക്കെ ഇപ്പോള്‍ മാറും അമ്മെ. ബഷീര്‍ ബാപ്പാനെ ഒന്ന് കാണുമ്പോള്‍ അമ്മയുടെ മനസ്സെല്ലാം തണുക്കും. അതോടെ, അമ്മേടെ മോന്‍ ഈ ചെയ്യുന്നതൊക്കെ ശരിയല്ലേ എന്നമ്മയ്ക്ക് തോന്നും.."

"എന്ത് കണ്ടാലും, എന്ത് കേട്ടാലും..!! അമര്‍ നീ ഇപ്പോള്‍ ചെയ്തത് ശരിയെന്ന് ഞാന്‍ പറയില്ല.." അവള്‍ പറഞ്ഞു.

പെട്ടെന്ന് വിജയമ്മ പറഞ്ഞു.

"എന്ത് ശരികേടാ മോളെ അവന്‍ ചെയ്തത്. നിങ്ങളുടെ രണ്ടുപേരുടെയും മുന്നില് വച്ച് എന്നെ അവന്‍ ചവുട്ടിയത് ശരിയാണോ? നിന്നെ, സ്വന്തം മകന്‍റെ മുന്നില് വച്ച് അടിച്ചത് ശരിയാണോ? അതിലെല്ലാം ഉപരി, നീ നൊന്തുപെറ്റ എന്‍റെ പൊന്നുമോനെ, നമ്മുടെ എല്ലാരുടേം മുന്നില്‍ വച്ച് ഒരു ദാക്ഷണ്യോം ഇല്ലാതെ, ആരുടെ വാക്ക് കേട്ടിട്ടാണേലും അവന്‍ അടിച്ചത് ശരിയാണോ? ഇതെല്ലാം ശരിയെന്ന് മോള്‍ക്ക്‌ തോന്നുന്നുവെങ്കില്‍ അമര്‍ ഈ ചെയ്തതു തെറ്റ് തന്നെയാണ്. മറിച്ച്, അതെല്ലാം തെറ്റെന്ന് മോള്‍ക്ക് തോന്നുന്നുവെങ്കില്‍ അമര്‍ ചെയ്തത് ശരി തന്നെയാണ്."

അമ്മയുടെ ഈ വാക്കുകള്‍ക്ക് ദേവുവിന് മറുപടി ഉണ്ടായിരുന്നില്ല. അവള്‍ കുനിഞ്ഞിരുന്നു. അപ്പോഴേയ്ക്കും അമര്‍ വണ്ടി മുന്നിലേയ്ക്കെടുത്തു. അവരെയും കൊണ്ടത് മുന്നിലേയ്ക്ക് വെളിച്ചം വീശി നീങ്ങുമ്പോള്‍ വിജയമ്മ സ്വയം ഉരുകുന്ന പോലെ പറഞ്ഞു.

"ന്‍റെ മോന്‍... ന്‍റെ രഘുമോന്‍ പോയേപ്പിന്നെ മനസ്സ് തുറന്നൊന്ന് സന്തോഷിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. എപ്പോഴും ന്‍റെ മോളുടെ മുന്നില്‍ ചിരിക്കുമ്പോഴും അമ്മേടെ ഉള്ളം കരയുകയായിരുന്നു. എന്നിട്ടും ആ നോവു ഞാന്‍ മോളെ അറിയിച്ചിട്ടില്ല. രാവും പകലും എന്‍റെ മോളിരുന്നു തേങ്ങുന്നത് ഈയമ്മ കണ്ടിട്ടുണ്ട്. അതിനിടയില്‍ ഞാനെന്‍റെ സങ്കടം എങ്ങിനാ ന്‍റെ മോളോട് പറയണേ..!!"

അത് പറഞ്ഞതോടെ വിജയമ്മ കുനിഞ്ഞിരുന്ന് തേങ്ങാന്‍ തുടങ്ങി.  ദേവു അമ്മയെ ചേര്‍ത്തണച്ചു. അവളുടെ കൈകളില്‍ തളര്‍ന്നിരുന്നു വിജയമ്മ തുടര്‍ന്നു.

"എപ്പോഴെങ്കിലും...!!! എപ്പോഴെങ്കിലും മോളോര്‍ത്തിട്ടുണ്ടോ?  എല്ലാവരും നിശബ്ദരായി. വണ്ടി ഇരുളില്‍ മുന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. വിജയമ്മ തുടര്‍ന്നു.

"ഞാന്‍ പെറ്റ എന്‍റെ മക്കളില്‍ എന്നെ സ്നേഹിച്ചത് എന്‍റെ രഘു മാത്രാ... വന്നുകയറിയ എന്‍റെ പെണ്മക്കളില്‍ അമ്മേനെ സ്നേഹിച്ചത് എന്‍റെ മോള് മാത്രാ. ഇരുപത്തഞ്ചു കൊല്ലം ആ മോനില്ലാതെ അമ്മ ജീവിച്ചു. ഇപ്പോഴും ജീവിക്കുന്നു. ഒരു മകനെ നഷ്ടപ്പെട്ട ദുഃഖം, അത് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ അറിയൂ. കുറച്ചു മാസങ്ങള്‍ സ്വന്തം മോനെ കാണാതിരുന്നപ്പോള്‍ എന്‍റെ മോള്‍ അനുഭവിച്ച ദുഃഖം എനിക്കറിയാം. കാരണം നീ എന്‍റെ മുന്നില്‍ നിന്നുരുകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മോള് കണ്ടിട്ടുണ്ടോ അമ്മ എപ്പോഴെങ്കിലും മോളുടെ മുന്നിലിരുന്ന് ഉരുകുന്നത്...???

വിജയമ്മ തേങ്ങിത്തേങ്ങിക്കരയാന്‍ തുടങ്ങി. അതോടെ ദേവു അവരെ കൂടുതല്‍ ചേര്‍ത്തണച്ചു. അപ്പോള്‍ അമര്‍ പറഞ്ഞു.

"അച്ഛമ്മ... എന്തായിത്.. കരച്ചില് നിര്‍ത്തൂ... ദേവൂമ്മ വിഷമം കൊണ്ട് പറഞ്ഞതല്ലേ എല്ലാം... കണ്ണു തുടയ്ക്കമ്മേ.. അച്ഛമ്മയുടെ കണ്ണു തുടയ്ക്ക്. ദേ!! നമ്മളെത്തി. ബഷീര്‍ ബാപ്പാന്‍റെ വീട്ടില് നമ്മളെത്തി.."

പെട്ടെന്ന് വിജയമ്മ കണ്ണുകള്‍ തുടച്ചു. ദേവു വെളിച്ചം വീശി പകല്‍ പോലെ നിന്ന അവിടേയ്ക്ക് അത്ഭുതത്തോടെ നോക്കി. ഒടുവില്‍, ആ വണ്ടി സെലീനയുടെ വീട്ടിന്‍റെ കാര്‍പോര്‍ച്ചില്‍ വന്നു നിന്നു. അവരെല്ലാപേരും പുറത്തിറങ്ങി. അമര്‍ മുന്നിലേയ്ക്ക് നടന്നു. ബാക്കി എല്ലാപേരും മടിച്ചുമടിച്ചു നിന്നു. പടികള്‍ ചവുട്ടി മേലേയ്ക്ക് കയറി നിന്ന അവന്‍ വാതില്‍ മെല്ലെ തള്ളിത്തുറന്നു. പിന്നെ അത് പാതി തുറന്നുവച്ച് മടിച്ചു നിന്ന മൂവരെയും അകത്തേയ്ക്ക് വിളിച്ചു.

"വന്നെ... എന്തിനാ മടിച്ചു നില്‍ക്കണേ... ഇത് നമ്മുടെ വീട് തന്നാ...!!."

എന്തോ ചിന്തിച്ചെന്നപോലെ നിന്ന സലിം പെട്ടെന്ന് ദേവുവിനെയും വിജയമ്മയെയും കൂട്ടി അമറിനൊപ്പം അകത്തേയ്ക്ക് കയറി. അപ്പോഴേയ്ക്കും ഹാളില്‍ ആളനക്കം കേട്ട ബാലന്‍ അടുക്കളയില്‍ നിന്നും ഹാളിലേയ്ക്ക് വന്നു. അപരിചിതരായ ആളുകളെ കണ്ടെന്നപോലെ അയാള്‍ മിഴിച്ചുനിന്നു. എന്നിട്ടയാള്‍ മുന്നിലേയ്ക്ക് വന്നു ചോദിച്ചു.

"ആരാ... ആരാന്ന് മനസ്സിലായില്ല. സെലീന മാഡം ഇവിടെയില്ല..."

അമര്‍ അയാളെ നോക്കി പറഞ്ഞു. "എന്നെ കണ്ടതായി ഓര്‍ക്കുന്നില്ലേ..? ഞാനൊരിക്കല്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു...." അയാള്‍ അജ്ഞതയോടെ നിന്നു. അപ്പോഴേയ്ക്കും ഹാളിലെ സംസാരം കേട്ട ഫസിയ മുകളിലെ ബാല്‍ക്കണിയില്‍ വന്നു.   വീട് നോക്കി അന്തം വിട്ടു നില്‍ക്കുകയായിരുന്ന ദേവു അപ്പോഴാണ്‌ ഫസിയ നില്‍ക്കുന്നിടത്തേയ്ക്ക് നോക്കിയത്. അവളെ കണ്ട ദേവൂന്റെ കണ്ണുകള്‍ വിടര്‍ന്നു. ദേവൂനെക്കണ്ട ഫസിയ... "കയറി വരൂ അമ്മെ" എന്ന് പറഞ്ഞുകൊണ്ട് സന്തോഷത്തോടെ പടവുകള്‍ ഓടി ഇറങ്ങാന്‍ തുടങ്ങി. അമര്‍ മൂവരെയും കൊണ്ട് അതോടെ മേലെയ്ക്കും. മുകളിലേയ്ക്ക് കയറുന്നതിനിടയില്‍ അമര്‍ ബാലനെ നോക്കി. അയാള്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. അമര്‍ തിരിച്ചും. ആ ചിരിയിലെന്തോ ഒരു ഗൂഡത പതിയിരുന്നപോലെ.

പടികളെല്ലാം കയറി മുകളിലെത്തിയ ദേവു ബഷീറിന്‍റെ മുറിയുടെ വാതില്‍ക്കല്‍ ഒരു നിമിഷം നിന്നു. പിന്നെ ഫസിയയ്ക്കൊപ്പം മെല്ലെമെല്ലെ മുന്നോട്ട് നടന്നു. ദേവുവിന്‍റെ നെഞ്ചം വല്ലാതെ മിടിക്കാന്‍ തുടങ്ങി. വിജയമ്മ വല്ലാതെ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍, അതിശയത്തിന്‍റെ പാരമ്യതയില്‍ ദേവു ബഷീറിന്റെ കിടക്കയ്ക്കരുകില്‍ വന്നു. മറുവശത്തേയ്ക്ക് തലചെരിച്ച് കിടന്നുറങ്ങുകയായിരുന്ന ബഷീര്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ഫസിയ മെല്ലെ കട്ടിലിന്‍റെ ഓരം ചേര്‍ന്നിരുന്നു. പിന്നെ മെല്ലെ കൈകൊണ്ടവള്‍ അയാളുടെ തോളില്‍ സ്പര്‍ശിച്ചു. എന്നിട്ടവള്‍ മെല്ലെ വിളിച്ചു.

"ബാപ്പാ ഇതാരാ വന്നിരിക്കണേന്ന്‍ നോക്കിയേ..!!!

ഫസിയയുടെ വാക്കുകള്‍ കേട്ടു ബഷീര്‍ കണ്ണുകള്‍ തുറന്നു. ഒരു നിമിഷം കൊണ്ടയാളുടെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ പെട്ടെന്ന് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ എന്ന പോലെ മുന്നോട്ടാഞ്ഞു. പിന്നെ കഴിയാത്തപോലെ തിരിച്ചു അതിലേയ്ക്ക് തന്നെ കിടന്നു. ദേവു ബഷീറിനരുകിലേയ്ക്ക് ഇരുന്നു. വിജയമ്മ അടുത്തെത്തി അയാളുടെ ഒരു കരം കവര്‍ന്നു. പിന്നെ മോനെ എന്ന് വിളിച്ചുകൊണ്ട് നിന്നു കരഞ്ഞു. ദേവു അറിയാതെ തന്നെ, അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ഉള്ളില്‍ നിന്നും തികട്ടി വന്ന സങ്കടം അവള്‍ ചുണ്ടുകളില്‍ കടിച്ചമര്‍ത്തി. ആ സങ്കടത്തിനൊടുവില്‍ ദേവുവിന്‍റെ കൈ അയാളുടെ പാദങ്ങളില്‍ തൊട്ടു. ബഷീര്‍ കണ്ണുകളടച്ച്‌ കിടന്നു. ഒരുവേള അയാള്‍ കിടക്കയില്‍ നിന്നും എഴുന്നേറ്റ്പോകുമോ എന്നുവരെ അയാള്‍ ശങ്കിച്ചു. എങ്കിലും നിറഞ്ഞ കണ്ണീരോടെ അയാള്‍ അമറിനെ നോക്കി ചോദിച്ചു.

"എന്താ മോനെ... പെട്ടെന്ന് ഈ വഴിയ്ക്ക് എല്ലാരുംകൂടി..." 

"വരേണ്ടി വന്നു ബാപ്പാ... ബാപ്പാനെ കാണാന്‍ അമ്മ കുറച്ചീസമായി തിരക്ക് കൂട്ടിക്കൊണ്ടിരുന്നു. എല്ലാത്തിനും സമയം എന്നൊന്നില്ലേ ബാപ്പാ. ഇപ്പോഴാ അതിനു സമയമായത്..."

അതിനുശേഷം അവരങ്ങിനെ ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. സത്യരാജിന്‍റെ മരണവും അവര്‍ക്കിടയില്‍ സംസാരവിഷയം ആയി. ബഷീര്‍ ചോദിച്ചു. "ആരാണ് അവനെ കൊന്നത് എന്ന് കണ്ടെത്തിയോ മോനെ..??

"ഇല്ല ബാപ്പ... ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല പോലീസിന്. ഒരു ഭാഗത്ത് നിന്നു അന്വേഷണം തുടരുന്നുണ്ട്. പൗരസമിതീടെ കൈയില്‍ നിന്നും ചില നിവേദനങ്ങള്‍ ഒക്കെ കിട്ടിയിട്ടുണ്ട് പോലീസിനും, മന്ത്രിയ്ക്കും ഒക്കെ...!! "കൊലപാതകിയെ ഉടനെ പിടികൂടണം എന്നും, ഇപ്പോഴിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം എന്നൊക്കെ പറഞ്ഞ്. നടക്കട്ടെ അന്വേഷണം നടക്കട്ടെ. നമ്മളെന്തിനാ ബാപ്പാ ഇത്രേം ബേജാറാവണത്...!! നമ്മളാരേം കൊന്നിട്ടില്ലല്ലോ..!!!

സംസാരത്തിനിടയിലും ദേവു അവന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു. അവളോര്‍ത്തു. ആദ്യമായാണ്‌ അമറിന്‍റെ ഇത്രയും ദൃഡമായ ഒരു വാക്ക് അവള്‍ ഇക്കാര്യത്തില്‍ കേള്‍ക്കുന്നത്. അതോടെ സലീമിനും സന്തോഷമായി. ഒപ്പം എല്ലാം കേട്ടു കഴിഞ്ഞു ബഷീര്‍ കുലുങ്ങിച്ചിരിച്ചു. എന്നിട്ടയാള്‍ പറഞ്ഞു.

"അവനൊക്കെ ചാവേണ്ടവനാ മോനെ..!!! അമ്മേം പെങ്ങമ്മാരേം തിരിച്ചറിയാന്‍ കഴിയാത്ത പട്ടി...!!!

അയാള്‍ കിടക്കയില്‍ കിടന്നു പല്ലുകള്‍ ഞെരിച്ചു. ദേവു അത്ഭുതപരവശയായി ബഷീറിനെ നോക്കി. തികഞ്ഞ സമധാനിയായിരുന്ന ബഷീറിനെ അവള്‍ ഇങ്ങനെ ആദ്യമായി കാണുകയായിരുന്നു. തളര്‍ന്നുകിടക്കുകയായിരുന്ന അയാളിലെ ധൈര്യവും ആവേശവും അവളെ അത്ഭുതപ്പെടുത്തി. ഒടുവില്‍, ഏറെ നേരം ഇരുന്നിട്ടും ദേവുവമ്മയ്ക്കും, അമറിനും അച്ഛമ്മയ്ക്കും, സലിം ഉപ്പായ്ക്കും കുടിക്കാന്‍ പോലും ഒന്നും കൊണ്ടുവരാതിരുന്ന ബാലമ്മാവനെ കാണാഞ്ഞ് ഫസിയ വാതിലിനരുകില്‍ ചെന്നു അയാളെ വിളിക്കാനായി താഴേയ്ക്ക് നോക്കി.  അതോടെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. അവിടെ താഴെ സോഫയില്‍ നീണ്ടു നിവര്‍ന്നു, കാല് ഒരു കാലിന് മുകളില്‍ കയറ്റിവച്ച്, ആരെയും കൂസാത്ത ഭാവത്തിലിരുന്ന സെലീനയെ അവള്‍ കണ്ടു.

ഉമ്മയുടെ നോട്ടം ബാല്‍ക്കണിയുടെ മുകളില്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ അവള്‍ മെല്ലെ അവിടെ നിന്നും പിന്തിരിഞ്ഞു. എന്നിട്ടവള്‍ മുറിയ്ക്കുള്ളിലേയ്ക്ക് തന്നെ വന്നു. അമര്‍ ഒളികണ്ണിട്ടു അവളെ നോക്കി. അവള്‍ അവനെ അടുത്തേയ്ക്ക് വരാന്‍ ആംഗ്യം കാണിച്ചു. എല്ലാവരുടെയും കണ്ണുകള്‍ വെട്ടിച്ച് അമര്‍ അവളുടെ അരുകിലേയ്ക്ക് ചെന്നു. അപ്പോള്‍ ഫസിയ അവനോടു പറഞ്ഞു.

"അമറേട്ടാ..!!!!  ഉമ്മ... വന്നിട്ടുണ്ട്. താഴെ സോഫയില്‍ ഇരിക്കുവാ...!! ഇനിയിപ്പോള്‍ അവിടെ ഒരു സീനുണ്ടാവാതെ എങ്ങിനാ ഇവരെ കൊണ്ടുപോവുവാ..."

അമര്‍ ചിന്തിച്ചു. ഫസിയ പറയുന്നത് വളരെ ശരിയാണ്. എങ്ങിനെ താഴേയ്ക്ക് പോകും. ഭയന്നിട്ടല്ല. ഇവര്‍ അമ്മയെക്കണ്ടാല്‍ ഇന്നിവിടെ എന്തേലും നടക്കും. കുറച്ചു മുന്‍പേ കഴിഞ്ഞത് തന്നെ അമ്മയുടെ ഉള്ളം നടുക്കിയിരിക്കുകയാണ്. അതുണ്ടാവാന്‍ പാടില്ല. എങ്കിലും അവന്‍ ഓര്‍ത്തിട്ട് ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍, എന്തും വരട്ടെ എന്നെ തീരുമാനിച്ചുകൊണ്ട്, ബഷീറിനോട്‌ യാത്ര പറഞ്ഞ്, അവരെല്ലാപേരും പോകാന്‍ തയാറെടുത്തു. പിന്നീട് ബാല്‍ക്കണിയില്‍ എത്തിയ അവരേവരും താഴെ സോഫയില്‍ അഹന്തയോടെ ഇരിക്കുന്ന സെലീനയെക്കണ്ടു.

പടികള്‍ ഓരോന്നും ഇറങ്ങി അവര്‍ താഴേയ്ക്ക് ചെന്നു. അവര്‍ക്കൊപ്പം ഫസിയയും. മുന്‍വശത്തെ വാതിലിലേയ്ക്ക് നടക്കാന്‍ തുടങ്ങിയ അവരോട് സെലീന ശക്തമായ സ്വരത്തില്‍ പറഞ്ഞു.

"നിന്നാട്ടെ... നിന്നാട്ടെ അവിടെ.. എല്ലാരും."

ഒന്ന് നിന്ന അമര്‍ സ്വയം പറഞ്ഞു.

"ഇവര് സമ്മതിക്കുകേലമ്മേ..!!   സമ്മതിക്കുകേല. നല്ല രീതിയില്‍ ജീവിക്കാന്‍ ഇവര് സമ്മതിക്കുകേലാ...."

ഇത് കേട്ടു അരുകില്‍ നിന്നിരുന്ന ദേവു അവന്‍റെ കൈകളില്‍ അമര്‍ത്തിപിടിച്ചു. എന്നിട്ട് സ്വരം താഴ്ത്തി അവനോട് പറഞ്ഞു.

"മിണ്ടരുത്.. നീ ഒരു വാക്കിവിടെ മിണ്ടരുത്.. ഞാന്‍ പറയുന്നത് കേട്ടോളണം... ഹും പറഞ്ഞേയ്ക്കാം..."

ആരും ഒന്നും ശബ്ദിക്കാതെ നിന്നപ്പോള്‍ സെലീന സോഫയില്‍ നിന്നും എഴുന്നേറ്റു. അവള്‍ അവര്‍ക്കരുകിലേയ്ക്ക് ചുവടുവച്ചു. എങ്ങും നിശബ്ദമായി. ചുവരിലെ ഘടികാരം മിനുട്ടില്‍ നിന്നും മിനുട്ടിലേയ്ക്ക് ചാടുന്ന ചെറുസ്വരം ഒഴികെ മറ്റൊന്നും കേള്‍ക്കാനായി അവിടെ ഉണ്ടായിരുന്നില്ല.

(തുടരും)
ശ്രീ വര്‍ക്കല        

  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ