2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....54

നിലവിളികള്‍ കേട്ട് ദേവുവിന്‍റെ വീട്ടിലേയ്ക്ക് പാഞ്ഞെത്തിയ സലിമും, ഒരു സഹായിയും ചേര്‍ന്ന് മുറിയുടെ മൂലയില്‍ കിടന്നിരുന്ന വിജയമ്മയെ എടുത്ത് പുറത്തേയ്ക്കിറങ്ങി. മുറ്റത്ത് നിന്നു ദേവുവിനെ വിളിച്ചലറിയ സലീമിനരുകിലേയ്ക്ക് അവളോടി വന്നു. പുറത്തു അയയില്‍ ഉണങ്ങാന്‍ ഇട്ടിരുന്ന തോര്‍ത്ത്‌ മുണ്ട് ഒരെണ്ണം വലിച്ചെടുത്തവള്‍ നെഞ്ചത്തേയ്ക്കിട്ടു. അപ്പോഴേയ്ക്കും സലീമിന്‍റെ ഡ്രൈവര്‍ വണ്ടിയുമായി അവളുടെ വീട്ടുമുറ്റത്ത് എത്തിയിരുന്നു. ആ കൂരിരുളില്‍ വിജയമ്മയേയും കൊണ്ടാ വണ്ടി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

വണ്ടിയ്ക്കുള്ളില്‍ ഇരുന്നു തേങ്ങിക്കരയുകയായിരുന്ന ദേവുവിനെ സമാധാനപ്പെടുത്തിക്കൊണ്ട് സലിം പറഞ്ഞു.

"മോളെ... മോള് വിഷമിക്കാതിരി. മോനെ പുറത്തിറക്കാന്‍ സാധ്യമായ എല്ലാ വഴികളും ഈ ബാപ്പ ചെയ്യും. വേണ്ടി വന്നാല്‍ എന്‍റെ കുടുംബം വിറ്റിട്ടാണേലും ബാപ്പ അത് ചെയ്തിരിക്കും. അവന്‍ എന്‍റെ മോനാ... എന്നെ സ്നേഹിക്കുന്ന ന്‍റെ ചെറുക്കുട്ടിയാ അവന്‍..."

പറച്ചിലിനൊപ്പം അയാള്‍ വാവിട്ടു കരഞ്ഞു. വിജയമ്മ അപ്പോഴും മിഴികള്‍ പൂട്ടി ദേവുവിന്‍റെയും സലീമിന്‍റെയും മടിയില്‍ കിടപ്പായിരുന്നു. ഒടുവില്‍, ശക്തമായ പാച്ചിലിനൊടുവില്‍ വിജയമ്മയെയും കൊണ്ട് അവര്‍ ആശുപത്രിയില്‍ എത്തി. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ. അവരെ കാത്ത് നില്‍ക്കുംപോലെ അറ്റന്‍ഡര്‍മാര്‍ ഓടിയെത്തി. എല്ലാറ്റിനും പ്രായം മറന്ന് സലിം മുന്നിലുണ്ടായിരുന്നു.

വിജയമ്മയെ അവര്‍ അത്യാഹിതവിഭാഗത്തിലേയ്ക്ക് കൊണ്ടുപോയി. സര്‍വവും തകര്‍ന്നവളെപ്പോലെ ദേവു അവിടത്തെ നീണ്ട ഇടനാഴിയിലെ ഭിത്തിയില്‍ ചാരിയിരുന്നു. ആശുപത്രിയുടെ ആ ഇടനാഴിയില്‍ നിന്നുകൊണ്ട് സലിം ആര്‍ക്കൊക്കെയോ ഫോണ്‍ ചെയ്തു. ഒടുവില്‍, അവളോട്‌ യാത്ര പറഞ്ഞ്, ഒരാളെ അവള്‍ക്കു കൂട്ടിനിരുത്തി, സലീമിന്‍റെ വണ്ടി പോലിസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.

ആ ഇരുപ്പില്‍, ഏറെ വര്‍ഷങ്ങള്‍ക്ക് മുന്നേ, അവള്‍ക്കേറെ ദുഃഖം തന്നു മറഞ്ഞ ആ രാവ് അവള്‍ക്കോര്‍മ്മ വന്നു. ദേവു ചുവരില്‍ ചാരി ഇരുളടഞ്ഞ ആകാശത്തിലേയ്ക്ക് നോക്കി കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് പറഞ്ഞു.

"മോളെ... അമ്മാടെ പൊന്നു മോളെ ശിഖാ... ഇവിടെ വച്ചാ, ഇവിടെ വച്ചാ ന്‍റെ പൊന്നുമോള്‍ ഈ അമ്മയെ വിട്ടു പറന്നത്. എനിക്കറിയാം, എന്‍റെ മോള്‍ ഇവിടെ എവിടേലും ഒരു കാറ്റായി കാണുംന്ന്. അമ്മയ്ക്കറിയാം മോളെ. നിന്നെ കണ്ടില്ലെങ്കിലും, നീയിവിടെ എവിടെയോ ഉണ്ടന്ന് അമ്മാടെ മനസ്സ് പറയുന്നു. അതുകൊണ്ടാ, അതുകൊണ്ടാ അമ്മ ഉള്ളുരുകി നിന്നോട് പറയണത്. നമ്മുടെ.. അല്ല നിന്‍റെ അച്ഛമ്മയ്ക്ക് ഒന്നും വരുത്തരുതേ മോളെ... വരാന്‍ അനുവദിക്കല്ലേ മോളേ.!!!"

ഇരുണ്ട ആകാശത്തിലേയ്ക്ക് നോക്കി വിതുമ്പിയ ദേവുവിന്‍റെ വിളി കേട്ടെന്ന പോലെ.. ഒരു കുഞ്ഞിളം കാറ്റ് അവിടേയ്ക്ക് ഓടിവന്നു. ദേവുവിന്‍റെ മുടിയിഴകളെ തഴുകി, അത് വളരെവേഗം അകത്തെ മുറിയിലെ വാതിലുകളില്‍ നിറഞ്ഞുകിടന്നിരുന്ന കര്‍ട്ടനുകളെ തള്ളി മാറ്റി അകത്തേയ്ക്ക് പോയി.
************
സലീമിന്‍റെ വണ്ടി പോലിസ് സ്റ്റേഷന്‍റെ മുന്നില്‍ വന്നു നിന്നു. വണ്ടിയില്‍ നിന്നിറങ്ങി തിടുക്കത്തില്‍ പടിക്കെട്ടുകള്‍ കയറുമ്പോള്‍ പാറാവുകാരന്‍ ചോദിച്ചു.

"എന്താ സലിം ഇക്കാ.. ഈവഴിയൊക്കെ.."

അയാളുടെ ചോദ്യം കേള്‍ക്കാത്തപോലെയോ, അയാളെ ഒരു പരിചയവും ഇല്ലാത്തപോലെയോ പരുക്കന്‍ ശബ്ദത്തില്‍ സലിം ചോദിച്ചു.

"എവിടെയാടാ ഇവിടുത്തെ എസ്. ഐ..."..???

എന്നിട്ടയാള്‍ അയാളുടെ മറുപടിയ്ക്ക് കാത്തു നില്‍ക്കാതെ ആദ്യം കണ്ട വാതിലിനകത്തേയ്ക്ക് തള്ളിക്കയറി. അവിടെ നിന്നിരുന്ന ചില പോലീസുകാര്‍ ബഹുമാനത്തോടെ അയാളെ അഭിവാദ്യം ചെയ്തു. ഒന്നും നോക്കാതെ, സലിം അവിടെ നിന്ന് വിറയ്ക്കുന്ന, സങ്കടത്തോടെ ചോദിച്ചു.

"എവിടെയാടാ ന്‍റെ മോന്‍....?? എവിടെയാ നിങ്ങളെന്‍റെ പുള്ളെ കൊണ്ട് പോയ്‌ ഇട്ടേക്കണത്..???

ഇത് കേട്ട പോലീസുകാര്‍ ഒന്നും മനസ്സിലാകാത്ത പോലെ പരസ്പരം നോക്കി. അതോടെ, നിയന്ത്രണം നഷ്ടമായത് പോലെ സലിം അരുകില്‍ കിടന്ന കസേരയില്‍ ഇരുന്നു. അപ്പോഴേയ്ക്കും പരിചയമുള്ള ഒരു പോലീസുകാരന്‍ ഓടി സലീമിന്‍റെ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു.

"ഇക്കാ... നിങ്ങളിങ്ങനെ വിഷമിക്കാതെ എന്താ ഉണ്ടായത് എന്ന് പറയ്‌.."

സലിം വിഷമത്തോടെ തളര്‍ന്നിരുന്നു. എന്നിട്ടയാള്‍ ആ പോലീസുകാരനോട് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അയാള് പറഞ്ഞു.

"ഓ!! അപ്പൊ അതാണ്‌ കാര്യം..." എന്നിട്ടയാള്‍ തുടര്‍ന്നു.

"സലിം ഇക്കാ നിങ്ങള്‍ക്കറിയോ.. ഇവിടത്തെ എസ്. ഐ സ്ഥലം മാറിയിട്ട് കുറച്ച് ആഴ്ചകളേ ആയിട്ടുള്ളൂ. ഇപ്പോഴുള്ളത് ഒരു നെറികെട്ടവനാ.. കണ്ണില്‍ ചോരയില്ലാത്തോന്‍... "ചെമ്പന്‍ ജയിംസ്" എന്ന് കേട്ടിട്ടില്ലേ..?? അയാളാ... ഇപ്പോള്‍ ഇവിടുത്തെ എസ്. ഐ.

ആ പേര് കേട്ടതും സലിം ഉള്ളു കൊണ്ട് ഒന്ന് ഞെട്ടി. എങ്കിലും അയാള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. "ന്‍റെ മോന്‍... ഒരു തെറ്റും ചെയ്തിട്ടില്ലാ... ന്‍റെ മോന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെങ്ങിനെ പിന്നെങ്ങിനെ അയാള്‍ക്കവനെ ഉപദ്രവിക്കാന്‍ കഴിയും....???

"അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല സലിം ഇക്കാ... അയാളൊരു ദുഷ്ടനാ... ആരും പണം കൊടുത്താലും വാങ്ങും. എന്നിട്ട് ആരെ അടിക്കാനാണേലും അടിക്കും. അയാളുടെ കൈയില്‍ പിടികൊടുക്കാണ്ടിരുന്നാല്‍ പിന്നെ ജീവിക്കാം. അല്ലെങ്കില്‍..!!! അയാള്‍ ഇത്രയും പറഞ്ഞു നിര്‍ത്തി.

സലീമിന്‍റെ മുന്നില്‍ നിന്ന് അയാളിങ്ങനെ പറയുമ്പോള്‍ മുറ്റത്ത് ഒരു പോലിസ് ജീപ്പ് വന്നു നിന്നു. സലിം എഴുന്നേറ്റു വെളിയിലേയ്ക്ക് ചെന്നു. അപ്പോള്‍ "ചെമ്പന്‍ ജയിംസ്" എന്ന് വിളിപ്പേരുള്ള ആ എസ്.ഐ പടിക്കെട്ടുകള്‍ ഓടിക്കയറി സലീമിന്‍റെ മുന്നിലേയ്ക്ക് വന്നു. അയാളുടെ മുന്നില്‍ നിന്നു ഒരു ചെറുചിരിയോടെ, അയാള്‍ സലീമിനോട് പറഞ്ഞു.

"ഓഹോ..!! അപ്പൊ അത് നിങ്ങളാ.. ല്ലെ...!!???

എന്തെന്ന ഭാവത്തില്‍ നിന്ന സലീമിനോട് അയാള്‍ തന്നെ തുടര്‍ന്നു പറഞ്ഞു.

"കെളവന് പിടിയങ്ങ് മേലല്ലേ..?? ഒരുപാട് മേല്..!! അവര്‍ക്കറിയണം. ഇവനാ കൊന്നതെങ്കില്‍ എന്നതാ തെളിവെന്ന്. തെളിവ് ഞാനുണ്ടാക്കിക്കോളാം. ആദ്യം ഞാനത് ഉണ്ടാക്കട്ടെ. എന്നിട്ട് ഞാന്‍ വരുന്നുണ്ട് ഒന്നും കൂടെ ഇവന്‍റെയടുത്തേയ്ക്ക്... "

ഇത്രയും പറഞ്ഞിട്ട് മുന്നോട്ടു കയറിയ അയാള്‍ ഒന്ന് നിന്നിട്ട് ഇങ്ങനെ കൂടി പറഞ്ഞു.

"ദേ..!! ഒരു കാര്യം ഞാന്‍ പറയാം. ഇനി ഇതിന്‍റെ പേരില്‍ വല്ല പുക്കാണോം നിങ്ങളൊപ്പിച്ചാല്‍, എന്‍റെ കര്‍ത്താവാണെ സത്യം. ഞാനതങ്ങ് ചെയ്യും..."

എന്നിട്ട് മുന്നോട്ടുവന്ന് സ്വല്‍പ്പം കുനിഞ്ഞുനിന്ന്‌ സലീമിന്‍റെ മുഖത്തേയ്ക്കു നോക്കി ചോദിച്ചു.

"മനസ്സിലായില്ല അല്ലേ.. തന്തയ്ക്ക്..??? എന്നാ കേട്ടോ. പോലീസിന് നേരെ കൈയോങ്ങിയ ഇവന്‍റെ പേരില് ഞാനൊരുപാടങ്ങ് എഴുതും. പിന്നെ ഉരുട്ടും ഞാനവനെ. ഇവിടുത്തെ സിമെന്റ് തറേല്. തന്‍റെ മുമ്പ ഞാന്‍ കെടത്തും അവനെ, നടുവൊടിച്ച്...!!! പന്ന പൊലയാടീമോന്‍.!!! അവന്‍ കളിക്കാ... അതും സമൂഹത്തില് നെലയും വെലയും ഉള്ള പെണ്ണുങ്ങളോട്....!!! ഓര്‍മയിരിക്കട്ടെ..!"

എന്നിട്ടയാള്‍ പുറത്തു ജീപ്പില്‍ നിന്നിറങ്ങി നിന്ന പോലീസുകാരോട് പറഞ്ഞു.

"ഇറക്കി വിടടാ ആ നായിന്‍റെമോനെ.. കൊണ്ട് പോയി പുഴുങ്ങിതിന്നട്ടെ...കെളവന്‍...!!"

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ