2014 ഓഗസ്റ്റ് 3, ഞായറാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....39

അമറിന്‍റെ കാര്‍, സത്യരാജ് സെലീനയുടെ വീടിന്‍റെ പുറകിലെ ഗോഡൌണ്‍ പോലൊരിടത്തേയ്ക്ക് ഓടിച്ചുകയറ്റി. ഉടന്‍ തന്നെ അവനു പുറകെ മറ്റൊരു കാറില്‍ എത്തിയ അവന്‍റെ കൂട്ടാളികള്‍ വലിയ ടാര്‍പോളിന്‍ കൊണ്ടത് മറച്ചിട്ടു. അപ്പോഴേയ്ക്കും ആ വലിയ വീടിന്‍റെ പിന്‍വാതില്‍ തുറന്ന് സെലീന പുറത്തേയ്ക്കിറങ്ങി. അവര്‍ തിടുക്കത്തില്‍ സത്യരാജിനടുത്തേയ്ക്ക് ചെന്നു. എന്നിട്ട് ആകാക്ഷയോടെ, ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.

"എന്തായി മോനെ..? നമ്മള്‍ കണക്കുകൂട്ടിയത് പോലെ തന്നെ കാര്യങ്ങള്‍ ഒക്കെ നടന്നോ???

സത്യരാജ് അതീവസന്തോഷവാനായിരുന്നു. അവന്‍ പെട്ടെന്ന് തന്നെ അതിനു മറുപടിയും നല്‍കി.

"പിന്നെന്താ സെലീനാ ഉമ്മ... എല്ലാം കഴിഞ്ഞു. എന്നാലും ചെറിയൊരു കൈപ്പിഴ. കഴുത്ത് ലക്ഷ്യമിട്ട് ഞാന്‍ വെട്ടിയ വെട്ട് മുതുകിലാണ് കൊണ്ടത്. താഴേയ്ക്ക് വീഴുമ്പോള്‍ അവന്‍ ബോധം കെട്ടിരുന്നു. ഇനി നാളെ, ഇനി നാളെ അവന്‍ ചത്താന്നു കൂടി അറിഞ്ഞാല്‍ മതിയുമ്മാ..."

പിന്നെയവന്‍ എന്താണ് അവിടെ നടന്നത് എന്ന് വള്ളിപുള്ളി വിടാതെ സെലീനയെ പറഞ്ഞു ധരിപ്പിച്ചു.

ഒന്ന് ചിന്തിച്ചവര്‍ പറഞ്ഞു. "അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍.. നിങ്ങള്‍ക്കുറപ്പല്ലേ അവന്‍ താഴ്ചയിലേയ്ക്ക് പോയെന്ന്..."

"ഉറപ്പാ ഉമ്മാ.... ഉറപ്പ്. കാരണം അവന് എവിടെയും പിടിക്കാന്‍ കഴിയില്ല. ഞാന്‍ പറഞ്ഞില്ലേ ഉമ്മാ വീഴുമ്പോഴെ അവന്‍റെ ബോധം മറഞ്ഞിരുന്നു... അവന്‍റെ, അവന്‍റെ കണ്ണുകള്‍ ഞാന്‍ കണ്ടതാ ഉമ്മാ..."

അവരുടെ ഉറപ്പു അവള്‍ക്കു സന്തോഷം നല്‍കി. അവള്‍ അത്യധികം സന്തോഷത്തോടെ അവരെ വീട്ടിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

താഴത്തെ നിലയില്‍ പതിവുപോലെ ചിരിയും ഉറച്ചുള്ള സംസാരവും ഒക്കെ കേള്‍ക്കാന്‍ തുടങ്ങി. അതോടെ ഫസിയ ബഷീറിന്‍റെ മുറി പുറത്തുനിന്നും താഴിട്ടുപൂട്ടിയതിനുശേഷം അവളുടെ മുറിയിലേയ്ക്ക് പോയി. ഉള്ളില്‍ നിന്നും മുറി താഴിട്ട് പൂട്ടി അവള്‍ കിടക്കയില്‍ ഇരുന്നു. മനസ്സാകെ വല്ലാതെ നൊമ്പരപ്പെടുന്നു. വളര്‍ന്ന് ഇത്രയും ആകുംവരെ തനിക്ക് സ്വന്തമെന്ന് പറയാന്‍ ഒരു പാവം ബാപ്പയല്ലാതെ മറ്റാരും ഇല്ലാതിരുന്നിട്ടും, ഇന്ന് അമര്‍ ആരൊക്കെയോ ആയപോലെ ഒരു തോന്നല്‍.

ചിന്തകള്‍ക്കൊടുവില്‍ മുറിയിലെ ജനാലകളില്‍ ഒന്നവള്‍ തുറന്നിട്ടു. അങ്ങകലെ ആകാശത്ത് നക്ഷത്രങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. തണുത്തകാറ്റ് അവളുടെ കപോലങ്ങളെ തഴുകി കടന്നുപോയി. അകലെയേതോ ചില്ലയില്‍ ഇണയെ നഷ്ടപ്പെട്ടപോലെ ഒരാണ്‍കുയില്‍ പാടി. വൃക്ഷശിഖരങ്ങളില്‍ കുഞ്ഞു റാന്തല്‍ വിളക്കുമായി മിന്നാമിന്നികള്‍ പറന്നുപറന്നു മറഞ്ഞുകൊണ്ടിരുന്നു. ഫസിയ ആകാശത്തേയ്ക്ക് തന്നെ നോക്കി തന്‍റെ മിഴകളടച്ചു. അടഞ്ഞ മിഴികളുമായി നിന്നുകൊണ്ട് അവള്‍ ചിന്തിച്ചു.

"എന്നെയിങ്ങനെ വിട്ടിട്ട്... അമറേട്ടന്‍ ഇത് എവിടെപ്പോയി... എന്നെ ഒന്ന് കാണണം എന്ന് പോലും തോന്നാതെ.!!! ഒന്നിവിടെ വന്നില്ലെങ്കില്‍ എങ്ങിനെ ഞാന്‍ കാണും. എങ്ങിനെ ഞാന്‍ ആ സ്വരം ഒന്ന് കൂടി കേള്‍ക്കും... " അവള്‍ക്കാകെ വിഷമം തോന്നി. പിന്നെയവള്‍ ചിന്തിച്ചു. "താനൊരു വിഡ്ഢി തന്നെ പമ്പരവിഡ്ഢി. ഒന്ന് തേടി പോകാന്‍ ഇടം പോലും ചോദിച്ചുമനസ്സിലാക്കാതെ...." അവള്‍ കണ്ണുകള്‍ തുറന്ന് ആ വിണ്ണു നോക്കി നിന്നു. കണ്മുന്നില്‍ തെളിഞ്ഞ, എരിഞ്ഞുപോകുന്ന നക്ഷത്രങ്ങളില്‍.. അതിലൊന്നില്‍ ഒരാളാണ് താനെന്ന് അവള്‍ മനക്കോട്ട കെട്ടി. അറിയാതെ മനസ്സില്‍ വന്നു നിറഞ്ഞ നൊമ്പരങ്ങളെ അവള്‍ കൂട്ടിക്കിഴിച്ചു. എന്താണ് തനിക്കു സംഭവിച്ചത്. ഉറക്കം വരുന്നില്ല. നെഞ്ച് വെന്തുരുകുന്നു. വീശുന്ന തണുത്ത കാറ്റിലും ചൂട് തോന്നുന്നു. ശരീരമാകെ ആരുടെയോ സാമീപ്യം ആഗ്രഹിക്കുന്നു...പെട്ടെന്നവള്‍ കണ്ണുകളടച്ചു. ഞാനീ ചിന്തിക്കുന്നത് ശരിയാണോ?.. അവള്‍ സ്വയം തീരുമാനിച്ചു. അമറേട്ടന്‍ ആര്..ഈ ഞാനാര്..?? ഞാനങ്ങിനെ ചിന്തിക്കാന്‍ പാടില്ലായിരുന്നു. അവളുടെ ചിന്തകള്‍ക്ക് ഒരുനിമിഷത്തെ ആയുസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂ... അവള്‍ മിഴികള്‍ തുറന്ന്, വേദനയോടെ ജനാലയ്ക്കരുകില്‍ നിന്നും തിരിഞ്ഞുനടന്നു.

"അമറേട്ടാ... ഫസിയയെ വിട്ടിട്ട് അങ്ങ് എവിടേയ്ക്ക് പോയി...?? അവള്‍ കിടക്കയിലേയ്ക്ക് തന്നെ വന്നു കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ചിന്തകള്‍ ഏറ്റിയ ഭാരവും പേറി അവള്‍ കണ്ണുകള്‍ മുറുകെയടച്ചു. പിന്നീട്, ഉറക്കം മെല്ലെമെല്ലെ അവളുടെ കണ്ണുകളെ തഴുകിത്തുടങ്ങി.

നക്ഷത്രക്കുഞ്ഞുങ്ങള്‍ അപ്പോഴും കണ്ണിമചിമ്മാതെ നിന്നു. ലോകം മുഴുവനുറങ്ങി. അപ്പോഴേയ്ക്കും താഴത്തെ നിലയിലെ ഒച്ചയും അവസാനിച്ചിരുന്നു. സെലീനയുടെ സഹായികള്‍ പുറത്ത് അവര്‍ക്കായി പണികഴിപ്പിച്ച, വീടിന്‍റെ കവാടത്തിനരുകിലെ മുറിയിലേയ്ക്ക് പോയി. അവര്‍ക്കൊപ്പം മദ്യം രുചിച്ച സെലീന തന്‍റെ മുറിയ്ക്കുള്ളില്‍ കയറി മുറിയടച്ചു. സത്യരാജ് ഉറങ്ങാനായി വലിയ ഹാളിലെ നിലത്ത് കിടന്നുനോക്കി എങ്കിലും ഉറക്കം തഴുകാത്ത കണ്ണുകളുമായി, മദ്യം തലയ്ക്കുപിടിച്ച അവന്‍റെ ചിന്തകള്‍ ഓരോ പടിയും കടന്നു അവനെ മുകളിലെത്തിച്ചു.

കതകിലെ തുടരെയുള്ള മുട്ട് കേട്ടു ഫസിയ ഞെട്ടിയുണര്‍ന്നു. കണ്ണുകള്‍ തുറന്നവള്‍ ഒരു നിമിഷം കാതോര്‍ത്തു. ആ സ്വരം അവള്‍ക്കു തിരിച്ചറിയാന്‍ താമസം ഉണ്ടായില്ല. അവള്‍ പുശ്ചത്തോടെ ചിറികോട്ടി. അവള്‍ ചിന്തിച്ചു. തന്റേത് എത്ര ഹീനമായ ജന്മമാണ്. അല്ലെങ്കില്‍ ഒരു ദിവസം അച്ഛന്‍, മറ്റൊരു ദിവസം മകന്‍.. എന്തൊരു വിധിവൈപരീത്യം. എങ്ങിനെ രക്ഷപ്പെടും ഇവിടുന്ന്. അവള്‍ മുറിയുടെ വാതില്‍ തുറന്നില്ല. ഒടുവില്‍ അവള്‍ തീരുമാനിച്ചു. എങ്ങിനെയെങ്കിലും നാളെ പുലരുമ്പോള്‍ ഇവിടെ നിന്നും പോകണം. അമറേട്ടനെ തേടിപ്പിക്കണം. പെട്ടെന്നാണവള്‍ ബാപ്പയെക്കുറിച്ച് ചിന്തിച്ചത്.

"ശരിയാണല്ലോ...!!! ഞാന്‍ എന്തിന് വിഷമിക്കണം. ബാപ്പയോട് ചോദിച്ചാല്‍ മതീല്ലോ..? പിന്നെയവള്‍ സന്തോഷത്തോടെ കിടന്നുറങ്ങി.

നേരം പുലര്‍ന്നവള്‍ കിടക്കവിട്ടെഴുന്നേറ്റു. തുറന്നുകിടന്ന ജാലകത്തിലൂടെ ഒരു നിമിഷം പുറത്തേയ്ക്ക് നോക്കിയ അവളുടെ കണ്ണുകള്‍ സൂര്യന്‍റെ വെളിച്ചത്തില്‍ മെല്ലെയടഞ്ഞു. ഒട്ടും മടിച്ചുനില്‍ക്കാതെ തന്നെ അവള്‍ പ്രഭാതകൃത്യങ്ങള്‍ ഒക്കെ തീര്‍ത്തു. മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ സത്യരാജ് വാതിലിന് മുന്നില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവള്‍ ശബ്ദം കേള്‍ക്കാതെ അവനെ മറികടന്നു. വാതില്‍ താഴിട്ട് അവള്‍ ബഷീറിന്‍റെ മുറിയ്ക്ക് മുന്നിലെത്തി. അവള്‍ ബഷീറിന്‍റെ വാതില്‍ തുറക്കുന്നത് കണ്ട് വേലക്കാരനും ഓടിവന്നു. ബഷീറിനെ വൃത്തിയാക്കി അയാള്‍ക്ക്‌ അയാള്‍ ചായ നല്‍കി മടങ്ങി. ഒരുങ്ങി നില്‍ക്കുന്ന ഫസിയയെക്കണ്ട ബഷീര്‍ ചോദിച്ചു.

"എ..ങ്ങോട്ടാ... ഫസിയാ... നീ... ഈ രാവിലെ..... എങ്ങോട്ടാ മോളെ..???

അവള്‍ ബാപ്പയ്ക്കരുകില്‍ ചെന്നിരുന്നു. സ്നേഹത്തോടെ അയാളെ തഴുകിക്കൊണ്ട് പറഞ്ഞു.

"എന്‍റെ ബാപ്പയ്ക്ക് ഏറെ പ്രിയമുള്ള ഒരാളെ..."

"ആ...രെ ദേവു..വിനെ..യോ..?? "... ബഷീര്‍ ബദ്ധപ്പെട്ടു ചോദിച്ചു.

ബഷീറിന്റെ ഉത്തരം ഫസിയയെ ഞെട്ടിച്ചു. എങ്കിലും പെട്ടെന്നവള്‍ ചോദിച്ചു.

"ഒരുപാട് ഇഷ്ടായിരുന്നാ ബാപ്പയ്ക്ക് ദേവു അമ്മയെ..??

അയാള്‍ വിക്കിവിക്കി പറഞ്ഞു.

"അതെ.. മോളെ അവള്‍ എന്‍റെ ജീവനായിരുന്നു. ഏറ്റവും പ്രിയപ്പെട്ട എന്‍റെ ഓര്‍മ്മകള്‍ അവളെക്കുറിച്ചാണ്. എനിക്കേറ്റവും വേദന തരുന്നതും അവളുടെ, ന്‍റെ രഘുവിന്‍റെ ഓര്‍മ്മകള്‍ ആണ്... " പറഞ്ഞുതീരുമ്പോഴേയ്ക്കും അയാള്‍ കരയാന്‍ തുടങ്ങി. അത്ഭുതത്തോടെ നോക്കിനിന്ന ഫസിയയെ നോക്കി അയാള്‍ പറഞ്ഞു.

"ന്‍റെഉമ്മാന്‍റെ വയറ്റില്‍ അവള്‍ പിറന്നില്ലാന്നെ ഉള്ളൂ.. എങ്കിലും ഓള് എനിക്ക് എന്‍റെ കൊച്ചുപെങ്ങളെപ്പോലാ... പിന്നെയയാള്‍ തിരുത്തി പറഞ്ഞു. പോലല്ല മോളെ, അത് തന്നാ... അത് തന്നാ...." ബഷീറിന്റെ തേങ്ങല്‍ ആ മുറിയാകെ പടര്‍ന്നു. അയാളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട്, അവള്‍ കാണാന്‍ പോകുന്നത് അമറിനെയാണ് എന്ന കാര്യം മറച്ചുവച്ചുകൊണ്ട് പറഞ്ഞു.

"അതെ ബാപ്പ ദേവുവമ്മയെ ഒന്ന് കാണണം. പിന്നെ അമറേട്ടനെയും.... "

"ശരി മോളെ... പോയി വാ... പോയി വാ മോളെ.."

മെല്ലെ അവള്‍ ബഷീറിനോട്‌ വഴി ചോദിച്ചു മനസ്സിലാക്കി. പിന്നെ ബഷീറിനെ വിട്ടവള്‍ പടികളിറങ്ങി താഴേയ്ക്ക് പോയി. മത്തുപിടിച്ചു കിടന്ന സെലീനയും കൂട്ടാളികളും നല്ല ഉറക്കത്തിലായിരുന്നു. പുറത്തേയ്ക്ക് ഇറങ്ങുന്ന വഴി അവള്‍ വേലക്കാരനോട്‌ പറഞ്ഞു.

"ബാലമ്മാവാ... ഞാന്‍ പുറത്തേയ്ക്ക് പോയീന്ന് ഉമ്മാടോട് പറയണ്ട ട്ടോ.."

അയാള്‍ ഇല്ല എന്ന് തലകുലുക്കി. അവള്‍ പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ അയാള്‍ അകത്തു നിന്നാ വാതില്‍ താഴിട്ടു. അവള്‍ പുറത്തേയ്ക്കോടി. അവളുടെ തട്ടത്തിനിടയിലൂടെയും അതിനൊപ്പവും ചെമ്പിച്ച മുടികള്‍ കാറ്റില്‍ ഇളകിയാടി....
************
ദേവു പതിവുപോലെ അടുക്കളയില്‍ ജോലിയില്‍ മുഴുകിയിരുന്നു. പുലര്‍ന്നിട്ടും മകനെ കാണാത്തതില്‍ അവള്‍ക്ക് വ്യസനം ഉണ്ട് എന്ന് ആ മുഖം കണ്ടാല്‍ അറിയാം. അടുക്കളയിലെ പ്രഭാതജോലികള്‍ എല്ലാം കഴിഞ്ഞവള്‍ ദേവദാരുവിനരുകില്‍ വീടിന്‍റെ തിണ്ണയിലായി അകലേയ്ക്ക് കണ്ണും നട്ടിരുന്നു. അവള്‍ക്കു കൂട്ടെന്നപോലെ വിജയമ്മയും. നേരം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു. എന്നിട്ടും അമറിനെ കാണാഞ്ഞ് അവളാകെ പരിഭ്രാന്തയായി. വെയിലിന് വെളിച്ചം കൂടി വന്നു. മഴയുള്ള കാലം ആയിട്ട് പോലും വീടിനു മുന്നിലെ റോഡ്‌ തിളച്ചുമറിയുന്നത് അവളുടെ കണ്മുന്നില്‍ തെളിഞ്ഞുകാണാമായിരുന്നു. അപ്പോഴേയ്ക്കും റോഡില്‍ നിന്നൊരു പെണ്‍രൂപം വഴിയിലേയ്ക്ക് കയറി. ദേവു മെല്ലെ മുറ്റത്തേയ്ക്ക് എഴുന്നേറ്റു നിന്നു. വീട് അടുക്കുംതോറും ആ രൂപം മെല്ലെമെല്ലെ നടക്കാന്‍ തുടങ്ങി. ഒടുവില്‍ വീട്ടിലേയ്ക്ക് കയറുന്നിടത്ത് ദേവദാരുവിന്‍റെ അരികത്ത് വന്നവള്‍ നിന്നു. ദേവു ആകാംക്ഷയോടെ അവളുടെ അടുത്തേയ്ക്ക് ചെന്നു. ഫസിയയ്ക്ക് അപ്പോഴേയ്ക്കും ദേവുവിനെ മനസ്സിലായിരുന്നു. എന്നാല്‍ ദേവുവിന് അവളെ മനസ്സിലായില്ല. എങ്കില്‍ പോലും അമര്‍ പറഞ്ഞ കഥകളും, ബഷീറിക്കാന്‍റെ മുഖസാദൃശ്യവും അവളെക്കൊണ്ട് അത് ചോദിപ്പിച്ചു.

"ഫസിയ....??? ഫസിയ മോളാണോ..."...????

"അതെ ദേവൂമ്മാ... " അവള്‍ അതിരറ്റ സന്തോഷത്തോടെ പറഞ്ഞു.

"ഫസിയ... അമ്മയുടെ പൊന്നുമോളെ...!!! ദേവു പരിസരം മറന്നു ഫസിയയെ കെട്ടിപ്പിടിച്ചു. അപ്പോഴേയ്ക്കും വിജയമ്മയും അവര്‍ക്കരുകിലേയ്ക്ക് വന്നു. ഇരുവരും അവളെ സ്നേഹത്തോടെ അകത്തേയ്ക്ക് കൊണ്ടുപോയി. അമറിന്‍റെ കിടക്കയില്‍ അവള്‍ ഇരിക്കുമ്പോഴേയ്ക്കും ദേവു അടുക്കളയിലേയ്ക്കോടി. വിജയമ്മ അവളെ തന്നെ നോക്കിയിരുന്നു. സുന്ദരിയായ അവളെ അവര്‍ക്കേറെ ഇഷ്ടമായി. അപ്പോഴേയ്ക്കും കൈയില്‍ ഒരു ഗ്ലാസ് ചായയുമായി ദേവു അവള്‍ക്കരുകിലായി വന്നു. അതു അവളുടെ മുന്നിലേയ്ക്ക് വലിച്ചിട്ട മേശയിലേയ്ക്ക് വച്ചവള്‍ അരുകിലെ ചുവരിലേയ്ക്ക് ചാരി നിന്നു. ഫസിയ ചുറ്റുപാടും ആകാംക്ഷയോടെ നോക്കിയിരുന്നു. പരസ്പരമുള്ള സുഖവിവരചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും ഒടുവില്‍ ഫസിയ ചോദിച്ചു...

"ദേവൂമ്മേ... അമറേട്ടന്‍..???

അവനിന്നലെ രാവിലെ ഇറങ്ങിയതാ മോളെ... ജോലി കഴിഞ്ഞ് വൈകിട്ട് ബഷീര്‍ ഇക്കായെയും മോളെയും കാണണം എന്നവന്‍ പറഞ്ഞിരുന്നു. എന്താ അവന്‍ അവിടെ വന്നില്ലേ??? ദേവു അല്‍പ്പം പരിഭ്രമത്തോടെ ചോദിച്ചു.

"ഇല്ലമ്മാ... ഞാന്‍ വരും വരെ വന്നിട്ടില്ല..." അവള്‍ പറഞ്ഞു.

"ങേ... ഇവനിത് എവിടെപ്പോയി..??? അല്ല മോളെപ്പോഴാ വീട്ടീന്ന് ഇറങ്ങിയേ..?? ദേവു വീണ്ടും ആകാംക്ഷയോടെ ചോദിച്ചു.

"ഇന്ന് പുലര്‍ച്ചെ..."

ഫസിയയുടെ വാക്കുകേട്ട് ദേവു ഞെട്ടലോടെ വിജയമ്മയെ നോക്കി. അവര്‍ ദേവുവിന്റെ നോട്ടം കണ്ടു ഇരിപ്പിടം വിട്ടെഴുന്നേറ്റു. ഫസിയ, ഒരുനിമിഷം കൊണ്ടവിടം മൂകമായതറിഞ്ഞു. വിജയമ്മ വിഷമത്തോടെ ദേവുവിന്റെയരുകില്‍ വന്നു.

"മോളെ... ഇവനിത് എവിടെപ്പോയി...??? ഇതിലെന്തോ പന്തികേടുണ്ടല്ലോ മോളെ..? പെട്ടെന്നവര്‍ എന്തോ ഓര്‍ത്തപോലെ ചോദിച്ചു. "മോളെ...മോളുടെ കൈയില്‍ അവന്‍ ഫോണ്‍ നമ്പര്‍ തന്നിട്ടുണ്ടായിരുന്നല്ലോ..? അതെവിടെ?

അമ്മയുടെ വാക്കുകള്‍ കേട്ട ദേവു, തിടുക്കത്തില്‍ തിരിഞ്ഞ് രഘുവിന്‍റെ ഫോട്ടോയ്ക്ക് പിന്നിലായി സൂക്ഷിച്ചുവച്ചിരുന്ന ഒരു പേപ്പര്‍ കൈയിട്ടു എടുത്തു. അവള്‍ വിജയമ്മയെ ഒന്ന് നോക്കി. അപ്പോള്‍ വിജയമ്മ പറഞ്ഞു.

"മടിക്കണ്ട മോളെ.. മടിക്കണ്ടാ... പൊയ്ക്കോള്ളൂ..."

എന്താണ് അവിടെ നടക്കുന്നത് എന്നറിയാതെ ഫസിയ അന്തംവിട്ടു നിന്നു. ദേവു തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങി. കൈയില്‍ ചുരുട്ടിപ്പിടിച്ച ആ പേപ്പറുമായി അവള്‍ സലീമിന്‍റെ വീട് ലക്ഷ്യമാക്കി ഓടി...

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ