2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....62

വീണ്ടും പലമുറ അവള്‍ ചെമ്പന്‍ ജയിംസിനെ വിളിച്ചു. പക്ഷെ, ആ ഫോണ്‍ അയാള്‍ എടുത്തില്ല. അതോടെ സെലീന മേശമേല്‍ ഇരുന്ന ഫോണ്‍ ഡയറക്ടറിയെടുത്ത് പോലിസ് സ്റ്റേഷന്‍റെ നമ്പര്‍ തേടിയെടുത്തു. ഒടുവില്‍ അതിലേയ്ക്ക് വിളിച്ചവള്‍ മറുപടിയ്ക്കായി കാത്തുനിന്നു. അങ്ങേത്തലയ്ക്കല്‍ ആരോ ഫോണ്‍ എടുത്തത് കേട്ട് അവള്‍ ഉത്സാഹവതിയായി. അതോടെ സെലീനയുടെ വാക്കുകള്‍ വെപ്രാളത്തോടെ പുറത്തുവന്നു.

"ആരാ... ആരാ സംസാരിക്കുന്നത്..?? എനിക്ക് പെട്ടെന്ന് എസ്. ഐ യോടൊന്നു സംസാരിക്കണം..."

"ഓ... ആദ്ദേഹം പുറത്താണല്ലോ..!! ഇതുവരെ സ്റ്റേഷനില്‍ തിരികെ എത്തിയിട്ടില്ല...!! മാഡം ആരാണ് നിങ്ങള്‍..??? ആരാണ് സംസാരിക്കുന്നത്..??? എന്താണ് കാര്യം പറഞ്ഞോളൂ..??? അങ്ങേത്തലയ്ക്കലെ മറുപടി ഇപ്രകാരം ആയിരുന്നു.

"ഞാന്‍ സെലീനയാണ്... സെലീന..." സെലീന വിക്കിവിക്കി പറഞ്ഞു.

"ഓ.. സെലീന മാഡം..!!! പിന്നെയയാള്‍ സ്വരം താഴ്ത്തി പറഞ്ഞു. "മാഡം ഇത് ഞാനാണ് ഗോപി. സാറ് മാഡത്തിന്‍റെ വീട്ടിലേയ്ക്കാണ് എന്ന് പറഞ്ഞാണ് ഇവിടെ നിന്നും ഇറങ്ങിയത്. അവിടെ വന്നില്ലേ...?

"വന്നിരുന്നു ഗോപി. പക്ഷെ, ഇവിടുന്ന് പോയിട്ട് സമയം ഒരുപാട് ആയല്ലോ..??

"ങേ!! അയാള്‍ ഒരു ഞെട്ടലോടെയാണ് ഇത് ശ്രവിച്ചത്...?? എന്നിട്ടയാള്‍ പറഞ്ഞു. "ശരി മാഡം ഞങ്ങള്‍, ഞങ്ങളൊന്ന് അന്വേഷിക്കട്ടെ."

സെലീന ഫോണ്‍ മേശപ്പുറത്ത് വച്ചു. അവരാകെ തളര്‍ന്നിരുന്നു. പിന്നെ പതിയെപതിയെ ആ സോഫയിലേയ്ക്കവര്‍ കിടന്നു.
************
രാവ് ഇഴഞ്ഞുനീങ്ങി. അമറിന്‍റെ കാര്‍ സലീമിനെ വിട്ടതിന് ശേഷം ദേവദാരുവിന്നരികത്ത് വന്നു നിന്നു. അതില്‍ നിന്നും എല്ലാവരും പുറത്തിറങ്ങി. ദേവു ഫസിയയുടെ കൈപിടിച്ച് വീട്ടുമുറ്റത്ത് കൊണ്ടുനിര്‍ത്തി. അവളോട്‌ അവിടെ നില്‍ക്കാന്‍ പറഞ്ഞിട്ട് വിജയമ്മയും ദേവുവും തിടുക്കത്തില്‍ വീട്ടിനുള്ളിലേയ്ക്ക് കയറി. തിരക്കിട്ട് അവര്‍ ഒരുക്കിയ നിലവിളക്കും കൈയിലേന്തി ഫസിയ വീടിന്‍റെ പടിചവുട്ടി. ഉള്ളിലെത്തിയപ്പോള്‍, ആ വീട് ആദ്യമായി കാണുന്നത് പോലെ അവള്‍ ഭയന്നു. ദേവു സമാധാനപ്പെടുത്തി.

"മോള് ഭയക്കണ്ട. ഇനി ഇതാ മോളുടെ വീട്. ഇവിടെയാരും എന്‍റെ മോളെ തല്ലില്ല. ഇവിടെയാരും എന്‍റെ മോളെ കൊല്ലില്ല. സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആളോള് മാത്രമുള്ള ഒരു കുഞ്ഞുവീടാണിത്."

പിന്നെ ഭക്ഷണം ഒക്കെ കഴിഞ്ഞ് അവര്‍ ഉറങ്ങാനുള്ള ഒരുക്കത്തിലായി. ദേവുവും, വിജയമ്മയും പായയും തലയണയും എടുത്തുകൊണ്ട് ചായ്പ്പിലേയ്ക്ക് പോയി. അമര്‍ എത്ര തടഞ്ഞിട്ടും ആ മുറിയില്‍ കിടക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. അമ്മയും അച്ഛമ്മയും മുറിവിട്ട്‌ പോയിക്കഴിഞ്ഞപ്പോള്‍ അവനു വല്ലാത്ത പ്രയാസമായി. മുറിയില്‍ തനിച്ചായപ്പോള്‍ ഫസിയ അവനോട് പറഞ്ഞു.

"അമറേട്ടാ... ജീവിതത്തില്‍ സുഖം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തോളാ.. ദേവൂമ്മ. നമ്മളൊരിക്കലും വിചാരിച്ചതല്ല ഇത്രേം പെട്ടെന്ന് ഈ ദിവസം. ഇതൊരു നിമിത്തം പോലെ നമ്മുടെ ജീവിതത്തിലേയ്ക്ക് വന്നതാ. എനിക്ക് എന്തോ ഒരു വല്ലായ്മ തോന്നുന്നു. ഞാനൊന്ന് ചോദിച്ചോട്ടെ. പറഞ്ഞുകൊണ്ടവള്‍ അവന്‍റെ നെഞ്ചിലേയ്ക്ക് ചേര്‍ന്നു.

"ചോദിച്ചോളൂ.. ഫസിയ. ഇനി നിനക്ക് എന്തും എന്നോട് ചോദിക്കാം. അതിനിനി ഒരു മുഖവുരയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല." അമര്‍ പറഞ്ഞു.

അവന്‍റെ വാക്കുകള്‍ കേട്ട് അവന്‍റെ നെഞ്ചില്‍ കിടന്നവള്‍ ചോദിച്ചു. "അമ്മയെയും അച്ഛമ്മയേയും കൂടി നമ്മുക്ക് ഇവിടെ കൊണ്ടുവരാം. ഈ തണുപ്പില്‍ ആ ചായ്പ്പില്‍ അവര് രണ്ടുപേരും കിടക്കുമ്പോള്‍... നമ്മളെങ്ങിനാ ഇവിടെ..?? അവള്‍ തുടര്‍ന്നു. ഇനി നമ്മുക്ക് ഒരു മുറികൂടി ഇതില്‍ ചേര്‍ത്തിട്ട് മതി നമ്മുടെ ജീവിതം ആരംഭിക്കല്‍ ഒക്കെ. എന്താ ഞാന്‍ പറഞ്ഞത് ശരിയല്ലേ ഏട്ടാ..."

അമര്‍ അവളുടെ വാക്കുകള്‍ മൂളികേട്ടു. പിന്നെ അവര്‍ രണ്ടുപേരും എഴുന്നേറ്റു. വാതില്‍ തുറന്നവര്‍ പുറത്തുവന്ന് അടുക്കളയ്ക്കരുകില്‍ വന്നു. അതിന്‍റെ വാതിലിനരുകില്‍ നിന്ന് ഫസിയ വിളിച്ചു.

"അമ്മേ... അമ്മേ... ദേവൂമ്മേ..!!"

അതുവരെയും ഉറങ്ങിയിട്ടില്ലായിരുന്ന വിജയമ്മയും ദേവുവും ഒരേ സ്വരത്തില്‍ വിളികേട്ടു. പായയില്‍ നിന്നും ചാടിയെഴുന്നേറ്റ ദേവു വന്നു വാതില്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്ന രണ്ടുപേരെയും കണ്ടു ദേവു ചോദിച്ചു.

"എന്താ മക്കളെ ഇത്..??. ഇതുവരെ നിങ്ങളൊറങ്ങീല്ലെ???

"ഇല്ല അമ്മെ... ഉറക്കം വരുന്നില്ല." ഇത് പറഞ്ഞത് അമറാണ്. പിന്നെ അവര്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു. ഒരുപാട് നേരം ദേവുവും വിജയമ്മയും അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ രണ്ടുപേരും അത് സമ്മതിച്ചില്ല. ഒടുവില്‍ മക്കളുടെ ആഗ്രഹത്തിന് വഴങ്ങി ദേവുവും വിജയമ്മയും ആ മുറിയിലേയ്ക്ക് തന്നെ വന്നു. പിന്നെ നിലത്ത് പായ വിരിച്ച് അച്ഛമ്മയ്ക്കും അമ്മയ്ക്കും നടുവില്‍ ഫസിയ കിടന്നു. അമര്‍ അമ്മയ്ക്കരുകിലും. ദേവുവിന്‍റെ തലോടലില്‍ കണ്ണുനീര്‍ വാര്‍ത്ത് വാര്‍ത്ത് ഫസിയ ഉറക്കം പിടിച്ചു. ഫസിയ ഉറക്കം പിടിച്ചപ്പോള്‍ ദേവു അമറിനടുത്തേയ്ക്ക് തിരിഞ്ഞു. അവനും അപ്പോഴേയ്ക്കു ഉറക്കം പിടിച്ചിരുന്നു. ദേവു പായയില്‍ നിന്നും തെല്ലുയര്‍ന്ന്‍ അവന്‍റെ നെറ്റിയില്‍ ഒരു മുത്തം നല്‍കി. മങ്ങുന്ന റാന്തല്‍ വെളിച്ചത്തില്‍ അപ്പോഴും മുന്നിലെ ചുവരില്‍ രഘു അവളെ നോക്കിയിരിപ്പുണ്ടായിരുന്നു. അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി താഴേയ്ക്ക് വീണു.
*************
സെലീന അപ്പോഴും, ആ രാവിലും സോഫയില്‍ തളര്‍ന്നുകിടന്നു.  അവള്‍ക്കു ഇമകള്‍ അടയ്ക്കാന്‍ തന്നെ ഭയം തോന്നിയിരുന്നു. മുന്നിലിരിക്കുന്ന ആ കത്ത് കാണുമ്പോള്‍ അവള്‍ക്ക് ശരീരം വല്ലാതെ പെരുക്കാന്‍ തുടങ്ങും. സെലീന സോഫയില്‍ നിന്നും ചാടിയെഴുന്നേറ്റ് ആ കത്ത് കൈക്കലാക്കി. അതുമായി അവള്‍ നേരെ അടുക്കളയിലേയ്ക്ക് പാഞ്ഞു. മനസംഘര്‍ഷത്തിന് അടിമപ്പെട്ട അവള്‍ പെട്ടെന്ന് ഗ്യാസ് അടുപ്പ് കത്തിച്ചു. പിന്നെ അതിലേയ്ക്ക് വച്ച് നീട്ടി ആ കത്തവള്‍ കത്തിച്ചു. പിന്നെ ഗ്യാസ് അണച്ച് അതിന്‍റെ മുന്നില്‍ നിന്നവള്‍ നെടുവീര്‍പ്പിട്ടു. അവിടെ അങ്ങിനെ നില്‍ക്കുമ്പോള്‍, എന്തോ ഓര്‍ത്തപോലെ അവള്‍ ഹാളിലേയ്ക്ക് ഓടി. മേശമേല്‍ ഇരുന്ന ഫോണ്‍ കൈക്കലാക്കി അവള്‍ മുന്‍വശത്തെ ജനാലയുടെ കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഗസ്റ്റ്‌ ഹൌസിലേയ്ക്ക് നോക്കി. അവിടമാകെ ഇരുള് ബാധിച്ചിരുന്നു. അവിടെനിന്ന് കൊണ്ട് സെലീന അവരെ ഫോണില്‍ വിളിച്ചു. അസമയത്തുള്ള സെലീനയുടെ ഫോണ്‍വിളി അവരെ ഉണര്‍ത്തി. ഗോപു പെട്ടെന്ന് തന്നെ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

"ഗോപു... എടാ ഗോപു...എഴുന്നേല്‍ക്കടാ... വാ വാ പുറത്തുവാ...."

അതോടെ അകത്തെ മുറിയില്‍ വെളിച്ചം വീണു. പിന്നെ കതകു തുറന്ന് ആ മല്ലന്മാര്‍ രണ്ടുപേരും പുറത്തേയ്ക്ക് വന്നു.  വീടിന്‍റെ ജനാലയ്ക്കരുകില്‍ നിന്ന് സെലീന അവര്‍ക്ക് നേരെ പുറത്തേയ്ക്ക് കൈനീട്ടി വീശി.   ഭയന്നു നില്‍ക്കുന്ന സെലീനയെ കണ്ട അവര്‍ ചോദിച്ചു.

"എന്താ സെലീനോമ്മാ... ? എന്തുണ്ടായി? എന്താ ഒരു ഭയം...???

"വാടാ പറയാം... നിങ്ങള് വാ പറയാം.." പറഞ്ഞുകൊണ്ടവള്‍ അവര്‍ വരുന്നത് പോലും നോക്കാതെ മുന്‍വശത്തെ വാതിലിലേയ്ക്ക് ചെന്നു. അപ്പോഴേയ്ക്കും സഹായികള്‍ പോര്‍ച്ചില്‍ എത്തിയിരുന്നു. സെലീന തിടുക്കത്തില്‍ ഉള്ളിലേയ്ക്ക് നടന്നു. അവര്‍ രണ്ടുപേരും അവള്‍ക്കു പുറകെയും. വീട്ടിനുള്ളില്‍ നിന്നു കിതച്ചുകൊണ്ട് അവള്‍ എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു. അവര്‍ രണ്ടുപേരും സെലീനയുടെ വാക്കുകള്‍ കേട്ടിട്ടെന്നോണം തലകുലുക്കി കൊണ്ടിരുന്നു. ഒടുവില്‍ സെലീന കസേരയിലേയ്ക്കിരുന്നു. എന്നിട്ടവള്‍ അവരെ നോക്കി പറഞ്ഞു.

"എങ്ങിനെ...??? ഏതു വഴിയ്ക്ക് എന്നെനിക്കറിയേണ്ട. കൊല്ലണം. അവനേം അവളേം. ഈ രാത്രീല്.  നാളെ നേരം പുലരുമ്പോള്‍ അവര്‍ രണ്ടുപേരും ഈ മണ്ണില്‍ ജീവനോടെ ഉണ്ടാവാന്‍ പാടില്ല. അതിനു നിങ്ങള്‍ക്ക് എത്ര പണം വേണം എങ്കിലും ഞാന്‍ തരാം. .."

സെലീനയുടെ വാക്കുകള്‍ കേട്ടു അവരിരുവരും പരസ്പരം നോക്കി.

അപ്പോള്‍ വെപ്രാളത്തോടെ സെലീന ചോദിച്ചു.

"എന്താ... എന്താ രണ്ടാളും കൂടി ആലോചിക്കുന്നത്..??? എനിക്കൊന്നും അറിയില്ല. എത്ര പണം വേണം. പറഞ്ഞോ..!! ഞാന്‍ തരാം. പക്ഷെ, നേരം പുലരുമ്പോള്‍ അവരെ കൊന്നിട്ടേ നിങ്ങള് രണ്ടാളും ഇവിടെ വരാവൂ..."

മല്ലന്മാര്‍ അവളുടെ മുന്നില്‍ നിന്നു തലചൊറിഞ്ഞു. എന്നിട്ടവര്‍ മടിച്ചുമടിച്ച് പറഞ്ഞു.

"സെലീനോമ്മാ... അവനെ കൊല്ലുന്നത് അത്ര നിസ്സാരമല്ല. അത് സെലീനോമ്മയ്ക്ക് തന്നെ അറിയാല്ലോ..?? അവനെ കൊല്ലണേല്‍ നമ്മുക്ക് പണം ഒത്തിരി കൂടുതല്‍ വേണം. അവനെ കൊന്നു കഴിഞ്ഞാല്‍ ആ പെണ്ണ് നമ്മുക്ക് ഒരു വിഷയം അല്ല. അതേക്കുറിച്ച് ഓര്‍ത്ത് സെലീനോമ്മ വിഷമിക്കണ്ട. എല്ലാം ഞങ്ങളേറ്റു. ഈ രാത്രികൊണ്ട്‌ അവന്റേം  അവളുടേം കഥ ഞങ്ങള് തീര്‍ക്കും..."

സഹായികളുടെ വാക്കുകള്‍ കേട്ടു സെലീന ഓടി മുറിയ്ക്കകത്ത് കയറി. അല്‍പ്പസമയത്തിനുള്ളില്‍ അവളൊരു കൊച്ചു ബാഗുമായി വെളിയില്‍ വന്നു. എന്നിട്ട് അത് അവരുടെ നേരെ നീട്ടി പറഞ്ഞു.

"ദേ..!! ഇത് രണ്ടു ലക്ഷം ഉണ്ട്. ബാക്കി... ബാക്കി നിങ്ങള് കൊന്നേച്ച് വാ അപ്പോള്‍ തരാം.."

അവര്‍ പരസ്പരം മുഖത്തേയ്ക്കു നോക്കി. പിന്നെയത് വാങ്ങി. അപ്പോഴേയ്ക്കും സെലീന വണ്ടിയുടെ താക്കോല്‍ കൂടി അവരെ ഏല്‍പ്പിച്ചു. അവര്‍ രണ്ടുപേരും സന്തോഷത്തോടെ ആ മുറി വിട്ടു പുറത്തേയ്ക്ക് പോയി. സെലീന ചെറിയൊരു സമാധാനത്തോടെ സോഫയിലേയ്ക്കിരുന്നു.

മുന്‍വശത്തെ വാതില്‍ താഴിടാതെ സോഫയിലിരുന്ന അവള്‍ മെല്ലെ മയക്കത്തിലേയ്ക്ക് വഴുതി വീണു. അപ്പോള്‍ രാവ് അതിന്റെ മധ്യയാമം കഴിഞ്ഞ് യാത്ര തുടങ്ങിയിരുന്നു. ഉറക്കത്തിലായിരുന്ന സെലീന തോളില്‍ ഒരു കരസ്പര്‍ശം അറിഞ്ഞ് കണ്ണുകള്‍ തുറന്നു. മുന്നില്‍ നില്‍ക്കുന്ന ആളിനെക്കണ്ട് അവളുടെ സപ്തനാഡികളും തളര്‍ന്നു. അവള്‍ സോഫയില്‍ നിന്നും ചാടിയെഴുന്നേറ്റു. എന്തോ ചോദിക്കണം എന്നവള്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ, ഭയത്താല്‍ ഒരു കുഞ്ഞുവാക്ക് പോലും അവളില്‍ നിന്നും ഉയര്‍ന്നില്ല. ആ രൂപം അവളിലേയ്ക്ക് കൂടുതല്‍ അടുക്കുന്നപോലെ തോന്നിയ സെലീന പിന്നിലേയ്ക്ക് ചുവടുവച്ചു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ