2014 ഓഗസ്റ്റ് 4, തിങ്കളാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....47

പെട്ടെന്ന് സെലീനയുടെ പറമ്പില്‍ പണിയെടുക്കുന്ന വേലക്കാരില്‍ ഒരാള്‍ വീടിന് മുന്നിലെ കാര്‍പ്പോര്‍ച്ചിലേയ്ക്ക് പാഞ്ഞുവന്നു. കിതച്ചുകൊണ്ട് അയാള്‍ വിളിച്ചു.

"സെലീനോമ്മാ....സെലീനോമ്മാ...."

സെലീന പെട്ടെന്ന് സോഫയില്‍ നിന്നും എഴുന്നേറ്റ് വാതിലിനരുകിലേയ്ക്ക് ചെന്നു. അവള്‍ക്ക് പിറകെ അവളുടെ സഹായികളും. ഭയന്ന മുഖത്തോടെ നിന്ന വേലക്കാരന്‍റെ മുഖത്ത് നോക്കി അവള് ദേഷ്യത്തോടെ ചോദിച്ചു.

"നിന്നു...വിറയ്ക്കാണ്ട് കാര്യം പറയെടാ...."

പെട്ടെന്നവന്‍ തിരിഞ്ഞ് വടക്ക് വശത്തേക്ക് കൈചൂണ്ടിക്കൊണ്ട് പറഞ്ഞു.

"അവിടെ...അവിടെ നമ്മുടെ പറമ്പില്, തൊടിയിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന മാവില് ഒരാളു മരിച്ചുനില്‍ക്കുന്നു..."

"ങേ..!!! സെലീന ഒന്ന് ഞെട്ടി. എന്നിട്ടവള്‍ പെട്ടെന്ന് ചോദിച്ചു.

"ആരാടാ... അത് ..?? ആരാന്ന് നീ കണ്ടോ..??

"ഇല്ല സെലീനോമ്മാ... ദൂരെ നിന്നു കണ്ടപ്പോഴേ എനിക്ക് പേടിതോന്നി. പിന്നെ ഞാനങ്ങോട്ട് പോയില്ല..."

അവന്‍റെ വാക്കുകേട്ട് സെലീന ഒപ്പം നിന്നിരുന്ന സഹായികളെ നോക്കിയിട്ട് മുന്നിലേയ്ക്ക് നടന്നു.. അവര്‍ രണ്ടുപേരും സെലീനയ്ക്കൊപ്പം പുറത്തേയ്ക്കിറങ്ങി. കുറച്ചുമുന്നിലേയ്ക്ക് നടന്നപ്പോഴേയ്ക്കും കുറച്ചകലെ അവര്‍ക്കത് കാണുമാറായി. ഒറ്റ നോട്ടത്തില്‍ തന്നെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു. ഉള്ളില്‍ തികട്ടി വന്നത്പോലെ ചില വാക്കുകള്‍ അവളറിയാതെതന്നെ അവളില്‍നിന്നും പുറത്തുചാടി.

"അയ്യോ.. അള്ളാ.. അത് നമ്മുടെ സത്യരാജ് അല്ലെ..??

അതെയെന്ന് സഹായികള്‍ പറയുംമുന്‍പ് സെലീന കുഴഞ്ഞു നിലത്തേയ്ക്ക് വീണു. എന്ത് ചെയ്യണം എന്നറിയാതെ, മരിച്ചുനില്‍ക്കുന്ന സത്യരാജിനെയും, തളര്‍ന്നുകിടക്കുന്ന സെലീനയെയും നോക്കി അവരൊന്ന് പകച്ചു. എങ്കിലും പെട്ടെന്ന് തന്നെ അവരിരുവരും ചേര്‍ന്ന് സെലീനയെ പിടിച്ചു ഔട്ട്‌ഹൗസിന്‍റെ തിണ്ണയിലേയ്ക്ക് കിടത്തി. അതിലൊരാള്‍ ഓടിപ്പോയി കുറച്ചുവെള്ളം എടുത്തുകൊണ്ട് വന്ന് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു. സെലീന കണ്ണുകള്‍ മിഴിച്ച് അവരെ നോക്കി. പിന്നെ അവള്‍ മെല്ലെ എഴുന്നേറ്റു ആ ഭിത്തിയിലേയ്ക്ക് ചേര്‍ന്നിരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.

ജീവിതത്തില്‍ ആദ്യമായി അവള്‍ മനംനൊന്ത് തേങ്ങാന്‍ തുടങ്ങി. അരുകില്‍ നിന്ന സഹായികള്‍ വല്ലാതെയായി. അവരെ നോക്കി തേങ്ങലിനൊടുവില്‍ അവള്‍ പറഞ്ഞു.

"എന്തിനവന്‍.. ഇത് ചെയ്തു. എന്തിനവന്‍ ഇത് ചെയ്തു...."

അത് കേട്ടുകൊണ്ട് അവരിലൊരാള്‍ അവള്‍ക്കരുകിലേയ്ക്ക് മുട്ടുകുത്തി. എന്നിട്ട് അയാള്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.

"സെലീനോമ്മ... അവനാണ് ഇത് ചെയ്തത് എന്ന് നമ്മള്‍ തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. ഒരുപക്ഷെ, അവനെ ആരെങ്കിലും കൊന്നതാണെങ്കിലോ?

"ങേ..! അവന്‍റെ വാക്കുകേട്ട് അവളൊന്ന് ഞെട്ടി. ഉടനെതന്നെ സെലീന അവനെ നോക്കി ചോദിച്ചു.

"ആര്....??? അങ്ങിനെയെങ്കില്‍ ആരായിരിക്കും ഗോപു ഈ പാതകം ചെയ്തത്..?? ആരായിരിക്കും..???

"അവനായിക്കൂടെ... ആ അമര്‍..." അവന്‍ തിരിച്ചു ചോദിച്ചു.

"നീയെന്ത് വിഡ്ഢിത്തമാടാ ഈ പറയുന്നത്. അവനെ കാണാതായിട്ട് മാസം നാല് തികയുന്നു. ഇനിയും അവന്‍ ജീവിച്ചിരിക്കുന്നുവെന്ന് നീ വിശ്വസിക്കുന്നുണ്ടോ? എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല... എനിക്കത് വിശ്വസിക്കാന്‍ കഴിയുന്നില്ല..." അവള്‍ വിഷമത്തോടെ പറഞ്ഞു.

"എങ്കില്‍ അതെല്ലാം അവിടെ നില്‍ക്കട്ടെ... നമ്മുക്ക് ആദ്യം ഇത് പോലീസില്‍ അറിയിക്കാം. അവര്‍ അന്വേഷിച്ച് കണ്ടെത്തട്ടെ സെലീനോമ്മാ...." അവന്‍ പറഞ്ഞു.

ഉടന്‍ തന്നെ സെലീന പോലീസിന് ഫോണ്‍ ചെയ്തു. മരണം അറിഞ്ഞറിഞ്ഞ് ആളുകള്‍ അവിടേയ്ക്ക് വരാന്‍ തുടങ്ങി. ചിലര്‍ മരക്കൊമ്പില്‍ തൂങ്ങിനിന്ന ആ ശരീരം കാലില്‍ പിടിച്ച് തിരിച്ചു നോക്കി. ചിലരാകട്ടെ ഭയത്തോടെ ദൂരെ മാറി നിന്നു അത് വീക്ഷിച്ചു. ഒരു കൊച്ചു മഴയുടെ ഇരമ്പം പോലെ ആളുകള്‍ സംസാരിച്ചുകൊണ്ടിരുന്നു. സെലീന ആകെ തളര്‍ന്നുപോയി. ഈ വിവരം എങ്ങിനെ സത്യദാസിനെ അറിയിക്കും. അറിയിച്ചാല്‍ അയാള്‍ ഇതെങ്ങിനെ സഹിക്കും. അവര്‍ക്കാകെ പരവേശമായി. അവള്‍ ഇക്കാര്യം മുന്നില്‍ നിന്ന സഹായികളോട് ചോദിച്ചു.

"സെലീനോമ്മാ... സത്യേട്ടനെ അറിയിക്കാതിരുന്നാല്‍ പിന്നെങ്ങിനാ... എന്തായാലും ഇതയാള്‍ അറിഞ്ഞേ മതിയാകൂ. നമ്മുക്കാകെ ചെയ്യാന്‍ കഴിയുന്ന ഒരു സഹായം ഇവിടെ എത്തുന്നത്‌ വരെ ഈ വിവരം അയാളെ അറിയിക്കാതിരിക്കുക എന്നത് മാത്രമാണ്.."

സഹായികളുടെ വാക്കുകള്‍ അവള്‍ക്കു കേള്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ പറഞ്ഞത് കേട്ടുകൊണ്ട് അവള്‍ സത്യദാസിനു ഫോണ്‍ ചെയ്തു. വളരെ അത്യാവശ്യമായി കാണണം എന്ന സെലീനയുടെ വാക്കുകള്‍ കേട്ട സത്യദാസ്, രാജേശ്വരിയോടത് പറഞ്ഞിട്ട് പെട്ടെന്ന് തന്നെ വേഷം മാറാന്‍ തുടങ്ങി. അതുകണ്ട് രാജേശ്വരി ചോദിച്ചു.

"എന്താ സത്യേട്ടാ ഇത്..?? ഇന്ന് പുലരുമ്പോഴല്ലേ അവിടുന്ന് നിങ്ങള് തിരിച്ചു വന്നത്.!! വീണ്ടും അവിടെയ്ക്ക് തന്നെ പോകുവാണോ..??? പിന്നെ ഞാനിവിടെ ഈ ഉണ്ടാക്കി വയ്ക്കുന്നതൊക്കെ ആര്‍ക്കുവേണ്ടിയാ... ഒരു ചെക്കനുള്ളത് എവിടെപോയി കിടക്കുന്നോ ആവോ..??

"നീ വിഷമിക്കാതെ.. അവന്‍ വരും.. പിന്നെ അവനൊരാണല്ലേ..?? പറഞ്ഞുകൊണ്ടയാള്‍ ഉടുപ്പിന്‍റെ കൈ ചുരുട്ടിവച്ചുകൊണ്ട് തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങി. ആദ്യം കണ്ട വണ്ടിയില്‍ തന്നെ അയാള്‍ കയറിയിരുന്നു. രാജേശ്വരി അതകന്നു പോകുന്നതും നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് അകത്തേയ്ക്കും.
************
അര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും ഒരു പറ്റം പോലീസുകാര്‍ സെലീനയുടെ വീട്ടിലേയ്ക്ക് പാഞ്ഞെത്തി. സ്വന്തം മുറിയില്‍ അടച്ചിരുന്ന ഫസിയ പുറത്തു നടന്ന ബഹളങ്ങള്‍ ഒന്നും തന്നെ അതുവരെ അറിഞ്ഞിരുന്നില്ല. എന്നാല്‍ സൈറണ്‍ മുഴക്കിയുള്ള ആംബുലന്‍സിന്‍റെയും, പോലീസ് വാഹനത്തിന്‍റെയും വരവ് അവളെ ചിന്തയില്‍ നിന്നുണര്‍ത്തി. അവള്‍ മുറിതുറന്ന് പുറത്തേയ്ക്കിറങ്ങി. തന്‍റെ വീട്ടിന്‍റെ മുറ്റത്താണ് ഇതെല്ലാം നടക്കുന്നത് എന്ന് മനസ്സിലാക്കിയ ഫസിയ വേഗത്തില്‍ പടികളിറങ്ങി താഴേയ്ക്ക് ചെന്നു. മുന്‍വശത്ത് തുറന്നുകിടന്ന വാതിലിലൂടെ പുറത്തേയ്ക്ക് നോക്കിയ അവള്‍ കണ്ടത് മുറ്റം നിറഞ്ഞു നില്‍ക്കുന്ന ആളുകളെയാണ്. താഴത്തെ പടിയില്‍ നിന്നിരുന്ന ബാലനെ അപ്പോഴാണ്‌ അവള്‍ കണ്ടത്. തെല്ലൊരു അത്ഭുതത്തോടെ അവള്‍ അയാളുടെ അടുത്തേയ്ക്ക് ചെന്നു. പിന്നെ ചിന്തയിലാണ്ട്, ദൂരേയ്ക്ക് മിഴിപായിച്ച്‌ വിഷമത്തോടെ നിന്ന അയാളുടെ കൈയില്‍ അവള്‍ മെല്ലെ സ്പര്‍ശിച്ചു. ബാലന്‍ അവളെ തിരിഞ്ഞുനോക്കി. പെട്ടെന്ന് ഫസിയ അയാളോട് ചോദിച്ചു.

"എന്താ ബാലമ്മാവാ.... എന്തുണ്ടായി ഇവിടെ..??

അവളുടെ ചോദ്യത്തിന് മറുപടിയായി അയാള്‍ വിഷമത്തോടെ പറഞ്ഞു.

"മോളെ, നമ്മുടെ സത്യരാജ് അവിടെ മരിച്ചു നില്‍ക്കുന്നു... തൊടീലെ മാവിന്‍ കൊമ്പില്‍..!!!!

"ങേ...!! ഒരു ഞെട്ടലോടെ നിന്ന അവളുടെ നെഞ്ചിലൂടെ ഒരു വെള്ളിടി പാഞ്ഞു. ഒരു നിമിഷം കൊണ്ടവള്‍ ഒരുപാട് ചിന്തിച്ചു. കഴിഞ്ഞ രാത്രീലെ സംഭവങ്ങളാണ് അവളുടെ മനസ്സില്‍ ആദ്യം ഓടിയെത്തിയത്. എങ്കിലും അവള്‍ക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവളുടെ ദേഹം വല്ലാതെ വിറയ്ക്കാന്‍ തുടങ്ങി. തലയില്‍ കൈവച്ച് അവളാ പടിക്കെട്ടില്‍ തളര്‍ന്നിരുന്നു.

സത്യരാജിന്‍റെ ശരീരം അപ്പോഴേയ്ക്കും പോലീസ് അഴിച്ചിറക്കി, വിശദമായ പരിശോധനകള്‍ക്കൊടുവില്‍ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ ആംബുലന്‍സില്‍ അത് പുറത്തേയ്ക്ക് പോയി. ആളുകള്‍ ഓരോരുത്തരായി വഴിപിരിയാന്‍ തുടങ്ങി. വന്നവരും പോയവരും അവരുടേതായ കഥകള്‍ മെനഞ്ഞുണ്ടാക്കി. സ്വന്തം ചുണ്ടുകളില്‍ തത്തിക്കളിച്ചവ അവരില്‍ തന്നെ മൃതിയടഞ്ഞു.

സെലീന അപ്പോഴും ഗസ്റ്റ് ഹൗസിന്‍റെ തിണ്ണയില്‍ തളര്‍ന്നിരുന്നു. പോലീസ് അവിടെ നിന്ന പലരെയും ചോദ്യം ചെയ്തു. ഒടുവില്‍ അവര്‍ സെലീനയുടെ അടുത്ത് ചെന്നു. സബ് ഇന്‍സ്പെക്ടറെക്കണ്ട അവള്‍ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. അപ്പോള്‍ അവളോട്‌ ഇരിക്കാന്‍ അയാള്‍ തന്നെ ആംഗ്യം കാണിച്ചു. എങ്കിലും സെലീന അയാളുടെ മുന്നില്‍ എഴുന്നേറ്റ് നിന്നു. അയാള്‍ അടുത്തറിയുന്ന ആളെപ്പോലെ സെലീനയോട് സംസാരിച്ചു. സെലീന അയാളോട് ചോദിച്ചു.

"സര്‍... അവന്‍ ആത്മഹത്യ ചെയ്തതാണോ...??? അതോ ഇതൊരു കൊലപാതകമാണോ..??

"ഒറ്റ നോട്ടത്തില്‍ ഇതൊരു ആത്മഹത്യ തന്നെയാണ്. അതാണ്‌ പോലിസ് നിരീക്ഷണം. പിന്നെ ഇനിയെല്ലാം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലെ പറയാന്‍ കഴിയൂ മാഡം. അയാളുടെ ബന്ധുക്കളെ അറിയിച്ചില്ലേ..."???

"അറിയിച്ചു സര്‍.. അവരിപ്പോള്‍ വരും.."

അവര്‍ ഇരുവരും അങ്ങിനെ സംസാരിച്ചു നില്‍ക്കെ, സത്യദാസ് ഒരു ഓട്ടോയില്‍ അവിടെ വന്നിറങ്ങി. മുറ്റത്ത് കൂടി നില്‍ക്കുന്ന ആളുകളെക്കണ്ട് അയാളൊന്ന് പതറി. പുറത്തേയ്ക്കിറങ്ങി ഓട്ടോയ്ക്ക് പണം കൊടുത്തുകൊണ്ട് അയാള്‍ ചുറ്റുപാടും വീക്ഷിച്ചു. സെലീനയെയും കൂട്ടാളികളെയും ഗസ്റ്റ്‌ഹൌസിനരുകില്‍ അയാള്‍ കണ്ടു. ബാലനെയും ഫസിയയെയും വീടിന്‍റെ മുന്‍വാതിലിനടുത്ത പടിക്കെട്ടില്‍ അയാള്‍ കണ്ടു. നടന്ന് സെലീനയുടെ അടുത്തേയ്ക്ക് നീങ്ങുമ്പോള്‍ അയാള്‍ മനസ്സില്‍ തീര്‍ച്ചപ്പെടുത്തി.

"ബഷീര്‍... മരിച്ചിട്ടുണ്ടാകും.."

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ