2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച


നോവല്‍

ദേവദാരുവിന്നരികത്ത്‌.....60

സെലീന അവര്‍ക്കരുകിലേയ്ക്ക് വന്നു. പിന്നെ പുറത്തേയ്ക്കുള്ള വാതിലിന് മുന്നില്‍ കയറി നിന്നവള്‍ എല്ലാവരോടും ആയി പറഞ്ഞു.

"ഇത്... എന്‍റെ വീടാ... എന്‍റെ വീട്. ഇവിടെ ആരു വരണം, ആരു പോവണം എന്ന് തീരുമാനിക്കേണ്ടത് ഞാനാ...!! ഞാന്‍ മാത്രം. ഞാനറിയാതെ നിങ്ങളിവിടെ വന്നു. പക്ഷെ, പോകുമ്പോഴെങ്കിലും ഞാനറിയണ്ടേ..."

സെലീനയിത് പറഞ്ഞിട്ടും... ചോദിച്ചിട്ടും ആരും ഒന്നും മിണ്ടിയില്ല. എങ്കിലും ഫസിയ ഉടനെ തന്നെ പ്രതികരിച്ചു.

"അതേ... ഇവര് ഉമ്മയെക്കാണാന്‍ വന്നതല്ല. ഉമ്മേടെ അതിഥികളും അല്ല. ഇവരെന്നെ കാണാന്‍ വന്നതാ. പിന്നെയവള്‍ ക്രുദ്ധയായി നോക്കി നില്‍ക്കുന്ന സെലീനയെ തെല്ലും വകവയ്ക്കാതെ, ഉറച്ച സ്വരത്തില്‍ പറഞ്ഞു. "ഉമ്മ ഇപ്പോള്‍ ചിന്തിക്കുന്നത് എന്നെക്കാണാന്‍ വരാന്‍ ഇവരാര് എന്നല്ലേ...??? ഇങ്ങനെ പറഞ്ഞുകൊണ്ട് അവള്‍ എല്ലാവരുടെയും മുന്നില്‍ കയറി നിന്നു. എന്നിട്ട് വിരലുകള്‍ ഓരോരുത്തരിലും തൊട്ട് കൊണ്ട് പറഞ്ഞു.

"ഇതെന്‍റെ അമ്മ... ദേവൂമ്മ. ഇതെന്‍റെ ഉപ്പൂപ്പാ.. സലിം. ഇതെന്‍റെ അച്ഛമ്മ വിജയമ്മ. പിന്നെ ഇത്... ഇത്... അവള്‍ സ്വയം നാണം വരുത്തിപ്പറഞ്ഞു.. "ഇത് എന്‍റെ.. എന്‍റെ എല്ലാമെല്ലാമായ അമറേട്ടന്‍...."

ഫസിയയുടെ വാക്കുകള്‍ തെല്ലൊന്നുമല്ല സെലീനയില്‍ അമര്‍ഷം ഉണ്ടാക്കിയത്. അവളെ ചവുട്ടിക്കൊല്ലാന്‍ തക്ക ആവേശത്തോടെ അവര്‍ ചോദിച്ചു.

"ഏതു മുറയിലാടീ ഈ നായ്ക്കളൊക്കെ നിന്‍റെ അമ്മച്ചീം മാപ്പളേം ആകുന്നത്...? ഞാന്‍ കൂടെ ഒന്നറിയണോല്ലോ...???

"അത് നിങ്ങള് തല്‍ക്കാലം അറിയണ്ടുമ്മാ.. അറിഞ്ഞാലേ നിങ്ങള് ചങ്ക് പൊട്ടി ചാവും. പിന്നൊരു കാര്യം കൂടി പറഞ്ഞേക്കാം. കൂടുതല് എന്‍റെ മുന്നില്‍ നിന്ന് തുള്ളിയാലേ ഞാനിവരുടെ കൂടെയങ്ങ് പോകും... പിന്നെ എന്‍റെ ബാപ്പയല്ലേ ഇവിടുള്ളൂ.. അങ്ങേര് എന്‍റെ ബാപ്പ ആകുന്നേനു മുന്‍പ് നിങ്ങളുടെ കെട്ടിയോനല്ലായിരുന്നോ? എല്ലാം തട്ടിച്ച് വേടിച്ചില്ലേ പാവത്തിന്‍റെ കൈയീന്ന്. പിന്നെ ഇനി നിങ്ങള് തന്നെ അങ്ങ് കൊല്ല് പാവത്തിനെ. പിന്നെ സമാധാനത്തില് കഴിയാല്ലോ...ങ്ങക്ക്???

അവളുടെ വാക്കുകള്‍ കേട്ട് ഒന്ന് ചൂളിപ്പോയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറാവാതെ സെലീന ഫസിയയെ കടന്നുപിടിച്ചു. അവളടിച്ച ആദ്യത്തെ അടി ഫസിയ കൈകൊണ്ട് തടുത്തു. വീണ്ടും ആഞ്ഞടിച്ച അവരുടെ കൈ പതിഞ്ഞ അവളുടെ കരണം പുകയാന്‍ തുടങ്ങി. വല്ലാത്ത തേങ്ങലോടെ ഫസിയ സെലീനയെ പിടിച്ചുതള്ളി. പിന്നിലേയ്ക്ക് മറിഞ്ഞ അവര്‍ അതിലും ആവേശത്തോടെ മുന്നോട്ട് വന്നു. ഫസിയയെ അടിക്കാനായി വീണ്ടും പിടിച്ചതോടെ അമറിന്‍റെ സര്‍വ നിയന്ത്രണവും വിട്ടു. അവന്‍ തന്‍റെ കൈയില്‍ പിടിച്ചിരുന്ന ദേവുവിന്‍റെ കരം മെല്ലെ എടുത്തു മാറ്റി. ദേവു ഒതുക്കത്തോടെ അവന്‍റെ ചെവിയില്‍ പറഞ്ഞു.

"മോനെ... ഇതവളുടെ വീടാണ്. ഇതവളുടെ മോളാണ്. ഇവിടെ നമ്മള്‍ ആരും അല്ല. ഈ വീടിനകത്ത് നമ്മള്‍ ഒന്നിനും മുതിരരുത്. അവളങ്ങിനെ, നമ്മളെല്ലാരും അവളുടെ എല്ലാരും ആണെന്ന് പറഞ്ഞുവെങ്കിലും അവള്‍ നിയമപരമായി നമ്മുടെ ആരും അല്ല... അതോര്‍ക്കണം നമ്മള്‍... വേണ്ടാ നീ അബദ്ധമൊന്നും കാട്ടല്ലേ..??

അവളുടെ വാക്കുകള്‍ കേട്ടു അമര്‍ ശക്തമായി പ്രതികരിച്ചു. അവന്‍ പറഞ്ഞു.

"അമ്മേ!!!... എന്താ അമ്മെ ഇപ്പോഴും ഇങ്ങനെ...??? അമ്മ എന്താ കരുതീരിക്കണേ... ഇതെന്‍റെ അപ്പാന്‍റെ കാലോണന്ന് കരുതിയോ..? എന്‍റെ മുന്നില് വച്ച് അവളെ ഇങ്ങനെ തല്ലിയാല്‍ ഞാന്‍ നോക്കി നില്‍ക്കണോന്നാണോ അമ്മ പറയുന്നേ..???

അവന്‍റെ വാക്കുകള്‍ ദേവുവില്‍ ശക്തമായ ഒരു ഞെട്ടല്‍ ഉണ്ടാക്കി. അത് മറച്ചുവച്ചുകൊണ്ട് അവള്‍ പറഞ്ഞു.

"മോനെ... അമ്മയ്ക്കതറിയാം. ആ കാലമല്ല ഇതെന്നും അറിയാം. നിന്റപ്പ തല്ലീട്ടൊണ്ട്. അവരുടെ ഏട്ടന്‍മാരെ വരെ. അത് അമ്മയെ തല്ലിയതിന് തന്നാ... അതും എന്‍റെ ദേഹത്ത് ഒരടി വീണപ്പോള്‍ തന്നെ. പക്ഷേ, അത്... അത് ഞാനങ്ങേരുടെ ഭാര്യയായിരുന്നു. ഇതങ്ങനാണോ മോനെ. അവളിപ്പോള്‍ നിയമപരമായി നിന്‍റെ ഭാര്യയല്ല. നമ്മുടെ ആരുമല്ല. സ്നേഹം കൊണ്ട് മാത്രം ഒന്നും നടക്കില്ല മോനെ ഈ നാട്ടില്. അതിനും മുകളില്‍ ചിലതുണ്ട്..."

അമ്മേടെ വാക്കുകള്‍ കേട്ടു നില്‍ക്കാന്‍ തല്‍ക്കാലം എനിക്ക് പ്രയാസം ഉണ്ട്. അതും എന്‍റെ മുന്നില്‍ വച്ച് അവളെ ഇങ്ങനെ പട്ടിയെ തല്ലുംപോലെ തല്ലുമ്പോള്‍..." എന്ന് പറഞ്ഞുകൊണ്ടവന്‍ സെലീനയുടെ അടുത്ത അടി മുന്നോട്ടു കയറി തടഞ്ഞു. അതോടെ അമറിനടുത്തേയ്ക്ക് നീങ്ങിയ ദേവുവിനെ സലിം തടഞ്ഞു. എന്നിട്ടയാള്‍ പറഞ്ഞു.

"മോളെ... ദേവു നീ നില്‍ക്കവിടെ. അവന്‍ പറയുന്നതാ ശരി... തല്‍ക്കാലം മോളവിടെ നില്‍ക്ക്..!!!

സലീമിന്‍റെ വാക്കുകള്‍ കേട്ടു ദേവു അവിടെ തന്നെ നിന്നു. തന്‍റെ കൈ തടഞ്ഞ അമറിനെ നോക്കി അപ്പോള്‍ സെലീന അലറി.

"എന്‍റെ മകളെ ഞാന്‍ തല്ലും കൊല്ലും. അത് ചോദിക്കാന്‍ നീ ആരാടാ പട്ടീ..."

മിണ്ടാതെ നിന്ന അമറിനെ നോക്കി അവര്‍ വീണ്ടും അലറി. "ചോദിച്ചതിന് സമാധാനം പറയടാ... നായെ. ഇവളെ അടിക്കുമ്പോള്‍ ചോദിക്കാന്‍ നീ ആരാടാ... ഇവളുടെ കെട്ടിയോനോ..???

പെട്ടെന്ന് അമര്‍ തിരിഞ്ഞ്, തന്‍റെ പിന്നില്‍ നിന്നിരുന്ന ഫസിയയുടെ കൈയിലൊന്നില്‍ പിടിച്ച് മുന്നോട്ടുവലിച്ചു നിര്‍ത്തി. എന്നിട്ട് ദേഷ്യത്തിന്‍റെ പരകോടിയില്‍ നിന്നുകൊണ്ടവന്‍ പറഞ്ഞു.

"എന്തിനാടീ... ഇനിയിങ്ങനെ സഹിക്കുന്നത്. പറയടീ പറയാന്‍ നീ എന്‍റെ ആരാന്ന് പറയടീ...!!!"

തന്‍റെ മുന്നില്‍ നിന്നു ക്രുദ്ധയായി നോക്കുകയായിരുന്ന സെലീനയെ ഫസിയ ഒന്ന് നോക്കി. പിന്നെ തിരിഞ്ഞ് ദേവുവിനെയും, സലീമിനെയും, വിജയമ്മയെയും നോക്കി. എന്നിട്ട് ദയനീയമായി അമറിനെയും. പിന്നെയവള്‍ ഒന്ന് പാറി സലീമിനെ നോക്കി. അയാള്‍ അവളുടെ നേരെ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. അതോടെ ഫസിയ തന്‍റെ ചുരിദാറിന്‍റെ ഷാളിനിടയില്‍ നിന്നും ഒരു മാല വലിച്ചെടുത്തു. അവളുടെ വസ്ത്രത്തിനുള്ളില്‍ നിന്നും മാറുകളിലുരസ്സി അത് മേലോട്ട് വന്നു. സെലീന കുറുകിയ കണ്ണുകളോടെ അതിലേയ്ക്ക് ഉറ്റുനോക്കി. ദേവു ഒന്നുമറിയാത്തവളെപ്പോലെ അന്തം വിട്ടു നിന്നു. വിജയമ്മയ്ക്ക് എല്ലാം അത്ഭുതമായിരുന്നു. കാലത്തിന്‍റെ പോക്കുകണ്ട് അവരന്തിച്ചുപോയി.

അവരങ്ങിനെ അന്തിച്ചു നില്‍ക്കെ സെലീന അവളുടെ അടുത്തു ചെന്നു. അവള്‍ ആ താലിയില്‍ പിടിച്ചൊന്ന് നോക്കി. അതില്‍ "അമര്‍" എന്ന് എഴുതിയിരുന്നു. സര്‍വ അഹങ്കാരവും ശമിച്ചപോലെ, നാണക്കേടിന്‍റെ ഒടുക്കം എന്നപോലെ അവര്‍ ഇതികര്‍ത്തവ്യഥാമൂഢയായി നിന്നു. ഇത്രയും ആയതോടെ, ദേവു ഒന്നും പറയാതെ വന്നു വണ്ടിയില്‍ കയറി. പുറകെ വിജയമ്മയും. അവര്‍ക്ക് പുറകെ സലീമും. അമറും ഫസിയയും അവരുടെ പോക്ക് കണ്ടു അന്തം വിട്ടു നിന്നു. എല്ലാം തകര്‍ന്നടിഞ്ഞത് പോലെ തോന്നി അമറിന്. അവനോര്‍ത്തു, അമ്മ അറിയാതെ, അന്ന് ഒരുദിവസം ഇതൊക്കെ ചെയ്യുമ്പോഴേ സലിം ഉപ്പൂപ്പായോട് ഇത് പറഞ്ഞതാ ഞാന്‍.

"ഉപ്പൂപ്പാ... ഇതുവരെ, അമ്മ അറിയാതെ..... ഇതുവരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്കാകെ വിഷമം തോന്നുന്നു. "

"മോനെ... തല്‍ക്കാലം നീ അതൊന്നും ആലോചിക്കണ്ടാ. ആദ്യം ഉപ്പൂപ്പാ പറയുന്നത് നീ കേള്‍ക്ക്. ഫസിയ നിന്‍റെ സ്വന്തം ആകണം എന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്. നാലാള് കാണ്‍കെ നിങ്ങളുടെ വിവാഹം നടത്തിത്തരാന്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും കഴിയില്ല. സ്നേഹം കൊണ്ട് ഞാന്‍ നിങ്ങളുടെ എല്ലാമെങ്കിലും, ഞാനും നീയും വിശ്വസിക്കുന്ന ദൈവം രണ്ടാ മോനെ. ആചാരങ്ങളും വേറെയാ. സമുദായം അറിഞ്ഞുകൊണ്ട് നിങ്ങള്‍ക്കങ്ങിനെ ഒന്നിക്കാന്‍ കഴിയില്ല. ഇതുവരെ അങ്ങിനെ ഇരുകൂട്ടരുടേയും ഇഷ്ടത്തോടെ ഒരു കെട്ടു നടത്തിയ ചരിത്രവും ഇല്ല. നിയമത്തിന്‍റെ വഴിയിലൂടെ നിങ്ങളൊന്നിച്ചാല്‍ പിന്നെയാര്‍ക്കും നിങ്ങളെ പിരിക്കാന്‍ കഴിയില്ല. ഒടുവില്‍ ഇതെല്ലാം അറിയുമ്പോള്‍ നിന്റമ്മ സന്തോഷിക്കും. പിന്നെ സാവധാനം നാലാളറികെ നിങ്ങള്‍ക്ക് ജീവിക്കാം..." 

"ഉപ്പൂപ്പാ... സത്യാണോ ഇത്.... അമ്മ എന്നോട് പിണങ്ങില്ല എന്നുറപ്പുണ്ടോ..?? ഉപ്പൂപ്പാ എനിക്ക് വാക്ക് തരണം... എനിക്ക് വാക്ക് തരണം..."

"വാക്കാ മോനെ വാക്ക്. ഈ ഉപ്പൂപ്പാ പറയണത് തന്നാ നിന്‍റെ അമ്മയ്ക്കും പറയാനുള്ളത്."

അവനിങ്ങനെ ചിന്തിച്ചു നില്‍ക്കെ ഫസിയ അവന്‍റെ കൈയില്‍ വന്നു പിടിച്ചു. അവള്‍ അവനെ ചേര്‍ന്ന് നിന്നു. സെലീന ഇരുവരേയും നോക്കി അടുത്ത കണ്ട സോഫയില്‍ തളര്‍ന്നിരുന്നു. ആരെയും നോക്കാതെ, അമര്‍ അവനെ പിടിച്ചിരുന്ന ഫസിയയുടെ കൈ മെല്ലെ പിടിച്ചുമാറ്റി. എന്നിട്ടവന്‍ തിടുക്കത്തില്‍ വാതില്‍ കടന്നു പടികളിറങ്ങിച്ചെന്നു. അപ്പോഴേയ്ക്കും അവരെല്ലാപേരും വണ്ടിയ്ക്കുള്ളില്‍ കയറി ഇരുന്നിട്ടുണ്ടായിരുന്നു.

തന്‍റെ കൈവിട്ടുപോയ അമറിന് പിന്നാലെ ഫസിയ ആ വാതില്‍ വരെ ഓടി എത്തി. അവള്‍ വണ്ടിയില്‍ ഇരുന്ന എല്ലാവരെയും മാറിമാറി നോക്കി. വണ്ടിയ്ക്കുള്ളിലിരുന്ന ആരും അവളെ നോക്കിയില്ല. ചങ്ക് തകര്‍ന്ന വേദനയില്‍ അവള്‍ നില്‍ക്കുമ്പോള്‍ അമര്‍ വന്നു വണ്ടിയില്‍ കയറി. അത് സ്റ്റാര്‍ട്ട്‌ ആയി മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഫസിയ അവളറിയാതെ പടിക്കെട്ടുകള്‍ ഓരോന്നും ചവുട്ടി താഴെയിറങ്ങി. ആരും അവളെ തിരിഞ്ഞൊന്നു നോക്കാതിരുന്നിട്ടും അവള്‍ ആ വണ്ടിയ്ക്ക് നേരെ കൈകള്‍ വീശി. നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അവള്‍ അകത്തേയ്ക്കോടി. വാതില്‍ കടന്നവള്‍ മുന്നോട്ട് ചെല്ലുമ്പോള്‍ സെലീന അവള്‍ക്ക് മുന്നില്‍ ഉണ്ടായിരുന്നു. ചുണ്ടുകളില്‍ ഒളിപ്പിച്ച പുശ്ചത്തോടെ സെലീന ഫസിയയോട് ചോദിച്ചു.

"എവിടെയ്ക്കാ..??? നീയീ തള്ളുന്നത്..??? ഇത് നിന്‍റെ മറ്റൊന്മാരുടെ വീടല്ല. എന്റെയാ എന്‍റെ വീട്. ഇത് എനിക്ക് മാത്രാ സ്വന്തം. എനിക്ക് മാത്രം."

പറഞ്ഞുകൊണ്ടവള്‍ അവളെ ഒരുകൈ കൊണ്ട് തള്ളി തള്ളി വാതിലിന് പുറത്തേയ്ക്ക് നിര്‍ത്തി. എന്നിട്ടവര്‍ പറഞ്ഞു.

"ഇന്ന് ഈ വാതില് ഞാന്‍ അടയ്ക്കില്ല. നേരം പുലരും വരെ നിനക്ക് ചിന്തിക്കാം. ഒന്നുകില്‍ അവന്‍. അല്ലെങ്കില്‍ ഞാന്‍. അവനാണ് നിന്‍റെ മനസ്സില്‍ ഇനിയെങ്കില്‍ ഈ പടി നീയിനി കടക്കരുത്. മറിച്ച് എന്നെയാണ് നിനക്ക് വേണ്ടതെങ്കില്‍ നിനക്ക് കയറി വരാം..."

പറഞ്ഞിട്ടവര്‍ ചെന്നു സോഫയില്‍ ഇരുന്നു. ഫസിയ നിറകണ്ണുകളോടെ പുറത്തും. അപ്പോഴേയ്ക്കും ആ വീടിന്‍റെ അവസാനം വിട്ടാ വണ്ടി ഇരുളിലേയ്ക്ക് നീങ്ങാന്‍ തുടങ്ങി. ഫസിയ തളര്‍ന്ന് അരുകിലെ ചുവരില്‍ ചാരിനിന്നു.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ