2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....55

സലിം അയാളെ രൂക്ഷമായി ഒന്ന് നോക്കി. എന്നിട്ട് വിതുമ്പുന്ന മുഖത്തോടെ, മുകളിലെ പടിയിലേയ്ക്കയാള്‍ കയറി. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ അയാള്‍ പറഞ്ഞു.

"സാറേ..!!! ഞാനൊരുപാട് പേരെ പഠിപ്പിച്ചിട്ടുണ്ട്. അവര് പലരും ഇവിടത്തെ പള്ളീലുമൊണ്ട്, പട്ടഷാപ്പിലുമൊണ്ട്. പിന്നെ അതില് തെണ്ടി നടക്കണ ചില അറുവാണി ചെക്കന്‍മാരും ഉണ്ട്. ഞാനൊന്ന് വിളിച്ചാ മതി അവരെ. ചെമ്പാ... തന്നെപ്പോലെ നാനൂറ്റമ്പതു പോലീസുകാര് വേണ്ടാ അവന്മാര്‍ക്ക് കൂട്ടിന്... പിന്നെ നിന്‍റെയീ തണുത്ത സിമന്റ്‌ തറയും. നടുറോഡില് സാറിനെ അവന്മാര് വലിച്ചിഴയ്ക്കും....അതും ഇരുട്ടിലല്ല. പട്ടാപകല്... കാണണോ തനിക്ക്..???"

സലീമിന്‍റെ വാക്കുകള്‍ കേട്ട ചെമ്പന്‍ ജയിംസ് "ഹും കൊണ്ട് വാടോ താന്‍, അപരാധിച്ച് നടക്കുന്ന തന്‍റെ മറ്റോന്‍മാരെ പോയി കൊണ്ടുവാടോ കിളവാ... ചെമ്പന്‍ ഇവിടെത്തന്നെ കാണും... ഇവിടെ.." ചൂണ്ടുവിരല്‍ കൊണ്ട് നിലത്തേയ്ക്ക് ചൂണ്ടി ആക്രോശിച്ച്കൊണ്ട് അയാളുടെ നേരെ വന്നു. അപ്പോള്‍ സലിം കൈയെടുത്ത് അയാളെ തടഞ്ഞിട്ട് പറഞ്ഞു.

"നില്‍ക്ക് സാറേ നില്‍ക്ക്. സാറും കേള്‍ക്ക് ഞാന്‍ പറയുന്നത്. നിങ്ങള് പറഞ്ഞ മൊത്തം ഞാന്‍ കേട്ടില്ലേ..!!..???

അന്തിച്ചു മുന്നില്‍ നിന്ന എസ്.ഐ യോട് സലിം പറഞ്ഞു. സാറിപ്പോള്‍ ചിന്തിക്കുന്നത് എന്താന്ന് എനിക്കറിയാം. അറുപ്പു മില്ല് നടത്തണ ഇയാളെന്നാടാ പഠിപ്പിക്കാന്‍ പോയേന്നല്ലെ??? എങ്കില്‍ സാറ് കേട്ടോ ഞാനൊരു സ്കൂളിലും, കോളേജിലും പഠിപ്പിച്ചിട്ടില്ല. പക്ഷെ, പഠിക്കാനായി പണമില്ലാതെ പഠിപ്പ് നിര്‍ത്തിയ കുറേ പാവം പിടിച്ച പിള്ളേരുണ്ടേ ന്‍റെ നാട്ടില്...!!! അവരെ ഞാനങ്ങ് പഠിപ്പിച്ചു. എന്‍റെ ചിലവില്.!!! സാറ് ഓര്‍ത്തോ... ഓര്‍ത്തുവച്ചോ ന്‍റെ വാക്ക്......"

പിന്നെയും ഉള്ളിലുള്ള കോപം പുറത്തുകാട്ടാതെ, സ്വയം നിയന്ത്രിച്ച്‌ അയാള്‍ പുറത്തേയ്ക്കിറങ്ങി. പടിക്കെട്ടില്‍, ഇതെല്ലാം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ ചെമ്പന്‍ നിന്നു. അപ്പോഴേയ്ക്കും രണ്ടു പോലീസുകാര്‍ കൂടി അമറിനെ പിടിച്ചുകൊണ്ടു സലീമിന്‍റെ മുന്നില്‍ വന്നു. പോലിസ് സ്റ്റേഷനില്‍, പെട്ടെന്ന് എത്തിക്കാതെ നാടുനീളെ തെണ്ടി ചെമ്പനും അവന്‍റെ എറാംമൂളികളായ ചില പോലീസുകാരും ചേര്‍ന്ന് അപ്പോഴേയ്ക്കും അമറിനെ അടിച്ചവശനാക്കിയിരുന്നു. അമറിനെക്കണ്ട സലിം "മോനെ അമര്‍" എന്ന് വിളിച്ചുകൊണ്ട് കൈനീട്ടി മുന്നോട്ടു ചെന്നു. പോലീസുകാര്‍ ഉടനെ അമറിനെ പിടിച്ചിരുന്ന കൈകള്‍ വിട്ടു. അതോടെ അമര്‍ സലീമിന്‍റെ ശരീരത്തില്‍ ഉരസി താഴേയ്ക്ക് വീണു.

സലിം അവനോടൊപ്പം, അതെ വേഗത്തില്‍ തന്നെ താഴേയ്ക്കിരുന്നു. പിന്നയാള്‍ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോഴും ഒരു വിജയശ്രീലാളിതന്‍റെ ഭാവത്തില്‍ അയാള്‍ക്ക്‌ പിന്നില്‍ നിന്നിരുന്ന ചെമ്പനെക്കണ്ട് സലീമിന്‍റെ ഉള്ളില്‍ രോക്ഷം ആളിക്കത്തി. ആ ഇരുപ്പില്‍ ചെമ്പനെ നോക്കി അയാള്‍ പറഞ്ഞു.

"സാറിനോട് ഞാന്‍ പറഞ്ഞത് തിരിച്ചെടുക്കുവാ... ഞാന്‍ പറഞ്ഞ ആരേം ഞാന്‍ വിളിക്കില്ല... ഇനി ഞാന്‍ ആരേം വിളിക്കില്ല...." അയാള്‍ പറഞ്ഞുകൊണ്ട് അമറിനെ ചേര്‍ത്ത് പിടിച്ചു കരഞ്ഞു. സലീമിന്‍റെ വാക്കുകള്‍ കേട്ട ചെമ്പന്‍ തന്‍റെ മീശ ഒന്ന് പിരിച്ചുവച്ചു. പക്ഷെ, അയാളുടെ പിന്നില്‍ നിന്ന, സലീമിനെ അറിയാവുന്ന പോലീസുകാരില്‍ പലരും ചെമ്പനെ നോക്കി ഉള്ളുകൊണ്ട് ചിരിക്കുകയായിരുന്നു. എല്ലാവരെയും മാറിമാറി നോക്കി, ഒടുവില്‍ ചെമ്പന്‍ സലീമിന്‍റെ വാക്കുകള്‍ക്കു മറുപടി പറഞ്ഞു.

"വിളിക്കാതിരുന്നാല്‍ തനിക്കും കൊള്ളാം... അവര്‍ക്കും കൊള്ളാം. പിന്നെ ഈ കിടക്കണ നിങ്ങളുടെ പൊന്നുമോനും കൊള്ളാം..."

ഇതുകേട്ട് സലിം ചെമ്പനെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.

"സാറങ്ങനെ അങ്ങ് നെഗളിക്കാന്‍ വരട്ടെ. ഞാനവരെ വിളിക്കില്ലാന്നെ പറഞ്ഞുള്ളൂ... തന്നെ വല്ലതും ചെയ്യണോങ്കില്‍ എനിക്കവരെ വേണ്ടാന്നൊരു അര്‍ത്ഥമേ അതിനുള്ളൂ.. എന്നിട്ട് അയാളോട് പറഞ്ഞു. നിന്നോടിത് ചോദിക്കാന്‍ ഇവന്‍ മതി. എന്‍റെ മോന്‍.. അവന്‍ വരും നിന്‍റെ അടുത്തേയ്ക്ക് ഒരീസം. പിന്നെ ഒരു മാസം കിടക്കാനുള്ള പായ കെട്ടിവച്ചോ ഏമാന്‍. കൂടെ തന്‍റെ എല്ലാ മര്‍മ്മവും അറിയാവുന്ന രണ്ടു ഉഴിച്ചില് കാരേം....."

സലീമിന്‍റെ വാക്കുകള്‍ കേട്ടു ചെമ്പന്‍ പുശ്ചത്തില്‍ തലതിരിച്ച് അകത്തേയ്ക്ക് കയറിപ്പോയി. സലിമും കൂടെയുണ്ടായിരുന്നവരും, ചില നല്ല പോലീസുകാരും ചേര്‍ന്ന് അമറിനെ സലീമിന്‍റെ വണ്ടിയിലേയ്ക്ക് കിടത്തി. അവരെയും കൊണ്ട് ആ വണ്ടി ആശുപത്രിയിലേയ്ക്ക് തിരിച്ചു.

അപ്പോഴും ആശുപത്രിയില്‍, തിരക്ക് നന്നേ കുറഞ്ഞ ആ വരാന്തയില്‍ ദേവു തളര്‍ന്നിരുന്നു. ദേവുവിനരുകിലേയ്ക്ക് സലീമിന്‍റെ വണ്ടി വന്നു നിന്നു. ദേവു മെല്ലെ തലയുയര്‍ത്തി നോക്കി. സലീമിന്‍റെ വണ്ടിയെന്നു കണ്ട അവള്‍ അതിനരുകിലേയ്ക്ക് ഓടിവന്നു. വണ്ടിയ്ക്കുള്ളില്‍ തളര്‍ന്നുകിടന്ന അമറിനെ അവള്‍ ഒന്നേ നോക്കിയുള്ളൂ. ഒരമ്മയും കാണാന്‍ ആഗ്രഹിക്കാത്ത ആ കാഴ്ച കാണേണ്ടി വന്ന അവള്‍ കണ്ണുകള്‍ പൊത്തി. സലിം പെട്ടെന്ന് അവളെ ചേര്‍ത്തണച്ചു. ഇടനാഴിയിലെ ഇരിപ്പിടത്തില്‍ ഒന്നില്‍ അയാള്‍ ദേവുവിനെ കൊണ്ടിരുത്തി. അപ്പോഴേയ്ക്കും ഓടിവന്ന അറ്റന്‍ഡര്‍മാര്‍ അമറിനെ സ്ട്രെച്ചറില്‍ കിടത്തി അകത്തേയ്ക്ക് കൊണ്ട് പോയി.

എത്രനേരം അങ്ങിനെ അവളെയും കൊണ്ടിരുന്നുവെന്ന് സലീമിനറിയില്ല. ശബ്ദമില്ലാതെ തേങ്ങുന്ന അവള്‍ വീണ്ടും അയാളുടെ മനസ്സില്‍ ഒരു നൊമ്പരമായി വളര്‍ന്നു. അയാളുടെ ചിന്തിച്ചു.

"എന്ത് പാപം ചെയ്ത ജന്മമാണ് ഇവളുടേത്..?? ഇങ്ങനെ ചിന്തിച്ചുകൊണ്ടയാള്‍ അരുകിലെ ചുമരിലേയ്ക്കു തലചായ്ച്ചു. ആ ഇരുപ്പില്‍ സലിം ദേവുവിന്‍റെ കുഞ്ഞുനാള് മുതലുള്ള കാര്യങ്ങള്‍ ഓരോന്നോരോന്നായി മനസ്സില്‍ നിന്നും ചികഞ്ഞെടുത്തു. മണ്‍കൂട്ടില്‍നുള്ളില്‍ നിന്നും വെളിയിലേയ്ക്ക് കുടഞ്ഞെറിയപ്പെട്ട ചിതലുകള്‍ പോലെ അവ അയാളുടെ മനസ്സില്‍ കിടന്നു പതറിയോടി.

ദേവുവിനെയും നെഞ്ചില്‍ ചേര്‍ത്ത് അയാള്‍ ആ ഇരുപ്പില്‍ ഒന്ന് മയങ്ങിപ്പോയി. കിഴക്ക് മെല്ലെ പുലരി വരുമെന്നറിയിച്ചു തുടങ്ങി. മങ്ങിയ വെളിച്ചത്തില്‍ കരഞ്ഞുകൊണ്ട്‌ പറക്കുന്ന ചില കാക്കകളുടെ സ്വരം അയാള്‍ക്ക്‌ കേള്‍ക്കാം. ഒപ്പം വരാന്തയിലൂടെ നടന്ന് പോകുന്ന ചില കൂട്ടിരുപ്പുകാരുടെ സംസാരവും. സലിം മെല്ലെ കണ്ണുകള്‍ തുറന്നു. അയാളുടെ അടുത്ത് അപ്പോള്‍ ദേവു ഉണ്ടായിരുന്നില്ല. കുറച്ചകലെ മാറി, നിറഞ്ഞ കണ്ണുകളോടെ അവളിരിക്കുന്നത് അയാള്‍ കണ്ടു. സലിം ചിന്തിച്ചു. അവളിരിക്കട്ടെ. ഒന്ന് സ്വസ്ഥമായി അവളിരിക്കട്ടെ.

ഇപ്പോള്‍, നേരം നന്നേ പുലര്‍ന്നു. പതിവ് തിരക്കുകളിലേയ്ക്ക് ആശുപത്രി ഉണര്‍ന്നു. വിജയമ്മ അപകടാവസ്ഥ തരണം ചെയ്തു എന്നറിയിച്ച ഡോക്ടറോട് സലീമിന് വല്ലാത്ത സ്നേഹം തോന്നി. സന്തോഷത്താല്‍ അയാളുടെ ഇരുകരങ്ങളും പിടിച്ചയാള്‍ കുലുക്കി. ഡോക്ടര്‍ സന്തോഷത്തോടെ സലീമിന്‍റെ കരങ്ങള്‍ക്ക് മേലെ തന്‍റെ കൈകള്‍ ചേര്‍ത്തുപിടിച്ചു. ഒപ്പം അമര്‍ സുഖമായി വരുന്നുവെന്നും കുറച്ചു സമയത്തിനുള്ളില്‍ ഇരുവരേയും വാര്‍ഡുകളിലേയ്ക്ക് മാറ്റും എന്നും ഡോക്ടര്‍ അറിയിച്ചു.

ഡോക്ടര്‍ അകത്തേയ്ക്ക് പോയപ്പോള്‍ സലിം സന്തോഷത്തോടെ, ദേവുവിനരുകില്‍ ചെന്നു. സലീമിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ അവളുടെ സന്തോഷത്തിന് അതിരുകള്‍ ഉണ്ടായിരുന്നില്ല. അവള്‍, സലീമിനോട് ചോദിച്ചു.

"ബാപ്പാ... ന്‍റെ മോന്‍ ഈ ചെറുപ്രായത്തില്‍ ഇത്രേം യാതനകള്‍ അനുഭവിക്കേണ്ടിവന്നൂല്ലോ...??? ഇനിയവന്‍റെ ഭാവി..??? ആരോഗ്യം?? എനിക്കാകെ ആശങ്ക തോന്നുന്നു ബാപ്പാ..." !!!

സലിം അവളെ സമാധാനിപ്പിച്ചു. "മോള് വിഷമിക്കാതെ ഒക്കെ ശരിയാവും. ഇവിടത്തെ ചികിത്സ ഒന്ന് കഴിഞ്ഞോട്ടെ. ബാപ്പയില്ലേ മോളുടെ കൂടെ. പിന്നെന്തിനാ മോള് പേടിക്കണേ...?? ഹും.. പേടിക്കാണ്ടിരിക്കൂ.. മോളെ. എല്ലാറ്റിനും പടച്ചോന്‍ നമ്മുക്ക് ഒരു വഴി കാണിച്ചു തരാണ്ടിരിക്കില്ല."

കുറച്ചു സമയം കൂടി കഴിഞ്ഞപ്പോള്‍ വിജയമ്മയെയും അമറിനെയും വാര്‍ഡുകളില്‍ കൊണ്ടുവന്നു. രണ്ടുപേരും രണ്ടിടത്തായിരുന്നതിനാല്‍ ദേവു ഒറ്റയ്ക്ക് നന്നേ കഷ്ടപ്പെട്ടു. അവളുടെ വിഷമം മനസ്സിലാക്കിയ സലിം ഡോക്ടറോട് സംസാരിച്ചു. അങ്ങിനെ വിജയമ്മയെ നോക്കാന്‍ അവിടുത്തെ വളരെ നല്ല ആയമാരില്‍ ഒരാളെ ഡോക്ടര്‍ ഏര്‍പ്പെടുത്തി. ഇടയ്ക്കിടെ ദേവു അവിടെയ്ക്ക് എത്തുകയും ചെയ്തു.

ഒടുവില്‍, അഞ്ച് ദിവസം പോയ്‌മറഞ്ഞു. വിജയമ്മയും, അമറും സുഖം പ്രാപിച്ചു. ഇരുവരേയും വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അപ്പോഴേയ്ക്കും ഗ്രാമത്തിലെ അറിയപ്പെടുന്ന വൈദ്യന്മാരില്‍ ഒരാള്‍ ദേവുവിന്‍റെ വീട്ടിലേയ്ക്ക് എത്തി. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ നിന്നും മറ്റൊരിടത്തേയ്ക്ക് അമര്‍ മാറ്റപ്പെട്ടു. ആര്‍ക്കും അറിയാതിരുന്ന അവിടെ, നീണ്ട മൂന്നു മാസക്കാലം അമര്‍ വിശ്രമിച്ചു. അപ്പോഴേയ്ക്കും ഇവിടെയും വിജയമ്മ പൂര്‍ണആരോഗ്യവതിയായി മാറി. ചികിത്സകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ അവിടെ അമറും പൂര്‍ണ ആരോഗ്യവാനായി. മുന്‍പത്തെക്കാളും സൗന്ദര്യവും, ശക്തിയും അവനു കൂടിയപോലെ. ഇക്കാലമത്രയും അവന്‍ ഫസിയയെ വിളിച്ചിരുന്നു. ഇങ്ങോട്ട് വരേണ്ടതില്ല എന്നവന്‍ പറഞ്ഞത് അനുസരിച്ച് അവള്‍ എവിടേയ്ക്കും വന്നില്ല. എങ്കിലും അവസാനനാളില്‍ ഒരുനാള്‍ അമറിന്‍റെ ആഗ്രഹപ്രകാരം അവളെ സലിം അവിടെ കൂട്ടിക്കൊണ്ടുവന്നു.

അങ്ങിനെ ആ മൂന്ന് മാസത്തിനൊടുവില്‍, അമര്‍ സ്വന്തം വീട്ടിലേയ്ക്ക് വന്നു. അമര്‍ വീട്ടിലേയ്ക്ക് വന്നതറിഞ്ഞ് ഫസിയ അമറിനെക്കാണാന്‍ വീട്ടിലെത്തി. മുറ്റത്ത് വന്നു അറച്ചറച്ച് നിന്ന അവളെ ദേവു സന്തോഷത്തോടെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ, അവരുടെയരുകില്‍ ഇരിക്കുമ്പോഴാണ് വിജയമ്മയ്ക്ക് ഉണ്ടായ ആപത്തെല്ലാം ഫസിയ അറിയുന്നത്. ദീര്‍ഘനേരം അവള്‍ ആ വീടിനകത്ത് ഉണ്ടായിരുന്നു. അതിനിടയില്‍ അവള്‍ ദേവൂനോട് പറഞ്ഞു.

"അമ്മെ... അവിടെ ബാപ്പയ്ക്ക് വല്ലാണ്ട് പിടച്ചിലാണ്. എപ്പോഴും അമറേട്ടന്‍റെ കാര്യം ചോദിക്കാനേ സമയം ഉള്ളൂ. ചിലപ്പോഴൊക്കെ എനിക്ക് തോന്നും ബാപ്പ കട്ടിലേന്നു എഴുന്നേറ്റ് ഇങ്ങു വരുമെന്ന്. ഞാന്‍ നന്നായി സമാധാനപ്പെടുത്തി അമ്മെ. അബദ്ധവശാല്‍ എവിടേലും തെന്നിവീണാല്‍!!! പിന്നെ അത് മതീലോ. എന്നിട്ടും ഒരുനാള്‍ ഞാന്‍ ചെല്ലുമ്പോള്‍ ബാപ്പ കട്ടിലിനടുത്ത് എഴുന്നേറ്റു നില്‍ക്കാനുള്ള ശ്രമത്തിലാ. എന്നെക്കണ്ടപ്പോള്‍ ഞാന്‍ വഴക്ക് പറയും ന്നു ഭയന്ന് കട്ടിലിലേയ്ക്കിരുന്നു കളഞ്ഞു..."

ഫസിയയുടെ വാക്കുകള്‍ കേട്ട ദേവു പറഞ്ഞു.

"ശ്രമിക്കണം മോളെ... എന്നാലെ നടക്കൂ.. അതിനു മുറിയിലൊക്കെ എന്‍റെ മോള് സമയം കിട്ടുമ്പോഴൊക്കെ ഇക്കാനെ നടത്തിക്കണം. പിന്നെ, ക്രമേണ അതങ്ങ് ശെരിയാവും..." ദേവുവിന്‍റെ വാക്കുകള്‍ അവളെ വല്ലാതെ സന്തോഷപ്പെടുത്തി. ഇടയ്ക്കിടെയുള്ള "എന്‍റെ മോള്" എന്നുള്ള വിളി അവളുടെ ഹൃദയത്തില്‍ എവിടെയോ കൊളുത്തിവലിക്കും പോലെ. സ്വന്തം ഉമ്മയുടെ സ്നേഹം കിട്ടാത്ത തനിക്കു ഒരു പക്ഷെ അതിങ്ങനെ തോന്നുന്നതാകാം. അതവള്‍ മറച്ചുവച്ചില്ല. അമറിനെ ഒളികണ്ണിട്ടു നോക്കിയിട്ടവള്‍ ദേവുവിനോട് ചോദിച്ചു.

"അമ്മെ... ഒരു പ്രാവശ്യം... ഒരു പ്രാവശ്യം ഞാന്‍ ഈ അമ്മേടെ നെഞ്ചില്‍ ഒന്ന് കിടന്നോട്ടെ.."

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ