2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ദേവദാരുവിന്നരികത്ത്‌.....63

പിന്നിലേയ്ക്ക് ചുവട് വച്ച സെലീനയ്ക്ക് സ്വന്തം ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി. പെട്ടെന്ന് പിന്നിലെ ചുവരില്‍ ഇടിച്ചവള്‍ അവിടെ നിന്നു. അവളുടെ കഴുത്തിനു നേരെ അയാളുടെ ഒരു കൈവരുന്നത് കണ്ട് അവള്‍ തല ഒരുവശത്തേയ്ക്ക് ചരിച്ച്, കണ്ണുകള്‍ പൂട്ടി നിന്നു. പിന്നെ രണ്ടും കല്പിച്ചവള്‍ അയാളെ തള്ളിമാറ്റി മുന്നിലേയ്ക്കോടി. പെട്ടെന്ന് പിന്നിലേയ്ക്ക് നിലതെറ്റിയ ആ രൂപം അവള്‍ക്കു പിന്നാലെ പാഞ്ഞു. ഹാളിനുള്ളിലും മുറികളിലും ഒക്കെ പ്രാണവേദനയോടെ അവളോടി. അവിടെല്ലാം ആ കരങ്ങള്‍ അവളെ പിന്തുടര്‍ന്നു. ഒടുവില്‍, ഉള്ളിലെവിടെയോ ഉറഞ്ഞുകൂടിയ അവളുടെ വാക്കുകള്‍ കണ്ഠനാളം വിട്ട് ഇങ്ങനെ പുറത്തേയ്ക്ക് ചാടി.

"രക്ഷിക്കണേ..!!! അള്ളാ... ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കണേ..!!

വിളിച്ചുകൊണ്ടവള്‍ പ്രാണരക്ഷാര്‍ത്ഥം മുന്നിലെ വാതിലിലേയ്ക്ക് ഓടി. അപ്പോഴേയ്ക്കും അവളുടെ മുന്നിലേയ്ക്ക് ഓടിക്കയറി നിന്നയാള്‍ ആ വാതില്‍ താഴിട്ടു. സെലീന താന്‍ രക്ഷപ്പെടില്ല എന്ന് തീര്‍ത്തുറപ്പിച്ചു. അവസാന അടവെന്നോണം അവള്‍ അയാളുടെ കാലുകളില്‍ വീണു. എന്നിട്ടവള്‍ അവളിലേയ്ക്ക് നോക്കിനില്‍ക്കുന്ന ആ രൂപത്തെക്കണ്ട് യാചനയുടെ സ്വരത്തില്‍ പറഞ്ഞു.

"ബഷീറിക്കാ.... മാപ്പ്. ഞാന്‍ നിങ്ങളോട് ചെയ്തതെല്ലാത്തിനും മാപ്പ്. എന്നെ, എന്നെയൊന്നും ചെയ്യല്ലേ..?? ഞാന്‍ എവിടേലും പോയി ജീവിച്ചോളാം. എല്ലാം ഞാന്‍ മടക്കിത്തരാം ഇക്കാ. നിങ്ങളില്‍ നിന്നു ഞാന്‍ തട്ടിയെടുത്തതെല്ലാം. എനിക്ക്, എനിക്കെന്‍റെ ഉയിര് മാത്രം മതി ഇക്കാ... "

ബഷീര്‍ അവളുടെ വാക്കുകള്‍ കേട്ടെന്നോണം പറഞ്ഞു.

"എഴുന്നേല്‍ക്ക് സെലീന. എഴുന്നേല്‍ക്ക്. നിന്നോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. നീ ചെയ്തലെല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു സെലീനാ..."

സെലീന ഭയത്തോടെ അയാളുടെ മുന്നില്‍ എഴുന്നേറ്റു നിന്നു. സെലീനയ്ക്കറിയാം ഇതല്ലാതെ, അയാളെ അനുസരിക്കുകയല്ലാതെ, ഒരു മാര്‍ഗവും തനിക്കു രക്ഷപ്പെടാന്‍ ഇല്ലെന്ന്. അവള്‍ അയാള്‍ക്കൊപ്പം ചുവട് വച്ചു. അതിനിടയില്‍ ഒരുനിമിഷം. അവള്‍ ചിന്തിച്ചു. ഈ നിമിഷം ഒന്ന് തള്ളിനീക്കിയാല്‍ മതി. പിന്നെ അമറിനെയും അവളെയും കൊന്നിട്ടവര്‍ തിരികെ വരുമ്പോള്‍ ഇയാളെക്കൂടി ഒടുക്കണം. എന്നാലെ ഇനിയുള്ള കാലം എനിക്ക് സ്വസ്ഥതയോടെ ജീവിക്കാന്‍ കഴിയൂ. നേടിയതെല്ലാം നഷ്ടപ്പെടുത്താന്‍.. അവള്‍ ഒരുക്കമായിരുന്നില്ല.

ചിന്തിക്കുംതോറും അവള്‍ക്കു ഭ്രാന്ത് പിടിച്ചു. പെട്ടെന്നവള്‍ ബഷീറിന്‍റെ കൈതട്ടിമാറ്റി മുകളിലേയ്ക്ക് ഓടാന്‍ തുനിഞ്ഞു. ആദ്യത്തെ പടിയവള്‍ കാലെടുത്ത് വയ്ക്കുമ്പോഴേയ്ക്കും പിന്നില്‍ നിന്ന ബഷീറിന്‍റെ കൈയിലെ നീണ്ട തുണി അവളുടെ കഴുത്തില്‍ വീണു മുറുകാന്‍ തുടങ്ങിയിരുന്നു. സെലീന ഇരുകരങ്ങളും കൊണ്ട് കഴുത്തില്‍ തെരുപിടിച്ചു.

ബഷീര്‍ കൈയിലെ തുണിയുമായി പടികള്‍ ഓരോന്നും ചവുട്ടി മുകളിലേയ്ക്ക് കയറി. സെലീന ഗോവണിയുടെ താഴെയും. ബഷീര്‍ മുകളിലേയ്ക്ക് കയറുന്തോറും അത് കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. ഒടുവില്‍, അതിന്‍റെ അഗ്രം അയാള്‍ കൈവരിയുടെ മുകളിലെ തടിയില്‍ കെട്ടിവച്ചു. ഇപ്പോള്‍ സെലീനയുടെ പാദത്തിനും നിലത്തിനും ഇടയില്‍ മരണത്തിന്‍റെ ഒരു നേര്‍ത്ത പാടമാത്രം. അവള്‍ അതില്‍ തൂങ്ങി നിന്ന് വിറയ്ക്കാന്‍ തുടങ്ങി. പിന്നെ, ബഷീര്‍ പടികളോരോന്നും സാവധാനം ഇറങ്ങി താഴേയ്ക്ക് വന്നു. അയാള്‍ ഹാളിലെ സോഫയില്‍, കയറില്‍ പിടയ്ക്കുന്ന സെലീനയ്ക്ക് അഭിമുഖമായി വന്നിരുന്നു. സെലീന അപ്പോഴും പിടച്ചുകൊണ്ടിരുന്നു. അവളുടെ കണ്ണുകള്‍ ആരെയോ തേടിയപോലെ ചുറ്റിലും പരതി. കൈകള്‍, ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുമ്പോലെ അയാള്‍ക്ക്‌ നേരെ പലവട്ടം ഉയര്‍ന്നു താണു. എങ്കിലും ബഷീറിന് ഒരു മനസ്സലിവും ഉണ്ടായിരുന്നില്ല. നിര്‍വികാരനായി അത് നോക്കിയിരിക്കുക മാത്രമാണ് അയാള്‍ ചെയ്തത്.
*************
ഇതേസമയം, റോഡിലൂടെ അമറിനരുകിലേയ്ക്ക് പായുകയായിരുന്ന സെലീനയുടെ വണ്ടി, സഹായികള്‍ പ്രാധാന പാത കഴിഞ്ഞ് അമറിന്‍റെ വീട്ടിലേയ്ക്ക് പോകാനുള്ള വഴിയിലേയ്ക്ക് തിരിച്ചു. പെട്ടെന്ന്, എന്തോ ചിന്തിച്ചപോലെ, ഗോപു വഴിയോരം ചേര്‍ത്ത് വണ്ടി നിര്‍ത്തി. എന്നിട്ട് അവന്‍ കൂട്ടാളിയോട് പറഞ്ഞു.

"എടാ... അമറിനെ കൊല്ലുന്നത് അത്ര എളുപ്പമല്ല. അതറിയാല്ലോ നിനക്ക്..??? അതും സത്യരാജിന് വീഴ്ചപറ്റിയ ഇടത്ത് ഈ നമ്മള്‍...!!! അത് ശരിയാകുമോടാ..??? എനിക്ക് തോന്നുന്നില്ല...!!! ഒടുവില്‍, അവനെ എതിര്‍ത്ത സത്യരാജിന്‍റെ അവസ്ഥ നമ്മള്‍ കണ്ടതല്ലേ? പിന്നെ അവര്‍ പരസ്പരം നോക്കി എന്തോ തീരുമാനിച്ചു. ഒടുവില്‍, ആ വാഹനം പുറകിലേയ്ക്ക് വന്നു. പിന്നെ, അവര്‍ പോകേണ്ട വഴി വിട്ട് എതിര്‍ദിശയിലേയ്ക്ക് വണ്ടിയോടിച്ചു പോയി. അത് ഇരുളിലൂടെ പായുമ്പോള്‍ അവര്‍ അതിനകത്തിരുന്നു ഓരോ ലക്ഷം രൂപ വീതിച്ചെടുത്തു. പിന്നെ അകലങ്ങളിലേയ്ക്ക്, ആ ഇരുളിലൂടെ ആ കാര്‍ ഏതോ ദേശത്തേക്ക് യാത്ര പോയി.
*************
നേരം പുലര്‍ന്നു. എസ്. ഐ. യെ തിരക്കി പോലിസ് സ്റ്റേഷനില്‍ നിന്നും ഒരു ജീപ്പ് നിറയെ പോലീസുകാര്‍ സെലീനയുടെ വീട്ടുമുറ്റത്തെത്തി. ചാരിക്കിടന്ന മുന്‍വാതില്‍ തള്ളിതുറന്നു അവര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഹാളില്‍ അവര്‍ ആരെയും കണ്ടില്ല. അവരുടെ വിളിയൊച്ചകള്‍ അവിടുത്തെ ഭിത്തികളില്‍ തട്ടി പ്രതിധ്വനിച്ചു. പോലീസുകാര്‍ താഴത്തെ നിലയില്‍ എല്ലായിടവും നടന്നു വിളിച്ചു. എങ്ങും ഒരു മൂകത മാത്രം അവര്‍ അവിടെ കണ്ടു. എവിടെയും അസാധാരണമായ ഒന്നും അവര്‍ കണ്ടില്ല. ഒരു പോലീസുകാരന്‍ മുകളിലെ നിലയിലേയ്ക്ക് ചുവടുകള്‍ വച്ചു. ബാല്‍ക്കണിയില്‍ എത്തിയ അയാള്‍ ഒരു മുറി തുറന്നുകിടക്കുന്നത് കണ്ടു അവിടേയ്ക്ക് കയറി. അകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന ബഷീറിനെ കണ്ട് അയാള്‍ പിന്തിരിഞ്ഞ് ബാല്‍ക്കണിയില്‍വന്നു നിന്നു താഴേയ്ക്ക് നോക്കി ആ മുറിയിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

"ദേ..!! ഇവിടെ, ഈ മുറിയില്‍ കിടക്കയില്‍ ഒരാള്‍ കിടപ്പുണ്ട്."

അയാളുടെ വാക്കുകള്‍ കേട്ടു പോലീസുകാര്‍ എല്ലാപേരും കൂടി അപ്പോള്‍ മുകളിലെ നിലയിലേയ്ക്ക് ഓടിക്കയറി. തളര്‍ന്നുകിടക്കുന്ന ബഷീറിനരുകില്‍ അവര്‍ വന്നു നിന്നു. അവരില്‍, സെലീനയെയും ഈ വീടിനെയും നന്നായി അറിയാവുന്ന ഗോപി, കിടക്കയ്ക്കരുകില്‍ വന്നു ബഷീറിനോട്‌ ചേര്‍ന്നിരുന്നുകൊണ്ട് ചോദിച്ചു.

"ബഷീറിക്കാ... സെലീന മാഡം എവിടെപ്പോയി.. ന്നു അറിയാമോ?? ബഷീര്‍ ഇല്ലാന്ന് തലകുലുക്കി.

അതോടെ ഗോപി മറ്റ് പോലീസുകാരോടായി പറഞ്ഞു. "ഒരുപാട് നാളായി തളര്‍ന്നുകിടക്കുവാ പാവം. അവരേതെങ്കിലും ക്ലബ്ബില്‍ കിടന്ന് ഉറങ്ങുകയായിരിക്കും. അയാള്‍ ബഷീറിനോട്‌ യാത്ര പറഞ്ഞ് കിടക്കയില്‍ നിന്നും എഴുന്നേറ്റു. പെട്ടെന്ന് ബഷീര്‍ അയാളോട് പറഞ്ഞു.

"ഗോപി ഒന്ന് ഫോണ്‍ ചെയ്തു നോക്കൂ. അവള്‍ പോകുന്നതും വരുന്നതും ഒന്നും ഞാന്‍ അറിയാറില്ല. എന്നോടാരും പറയാറും ഇല്ല. അത് നിനക്കറിയാല്ലോ..?? എന്നാലും ഇന്നലെ അര്‍ദ്ധരാത്രി വരെ അവളിവിടെ ഉണ്ടായിരുന്നു. താഴത്തെ നിലയില്‍ നിന്നും ഒരു പുരുഷന്‍റെ ചില വാക്കുകള്‍, സംസാരത്തിന്‍റെ ഒച്ചകള്‍ ഒക്കെ ഞാന്‍ കേട്ടിരുന്നു. എഴുന്നേറ്റു നടക്കാന്‍ കഴിയാത്തതിനാല്‍ എനിക്കത് ആരെന്നറിയാന്‍ കഴിഞ്ഞില്ല. എന്തായാലും അതേതോ പോലീസുകാരന്‍ എന്നത് എനിക്കുറപ്പാ..."

പെട്ടെന്ന് ഗോപി പറഞ്ഞു.

"അത് ശെരിയാ ബഷീര്‍ ഇക്കാ ഇന്നലെ ആ സത്യരാജ് കൊലപാതകവുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകള്‍ക്കായി എസ്. ഐ ഇവിടെ വന്നിരുന്നു. പിന്നെ ഇടയ്ക്കെപ്പോഴോ സെലീനമാം പോലിസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്തിരുന്നു... പിന്നെ അവന്‍ ആത്മഗതം ചെയ്തു. "എങ്കിലും ഇവര് രണ്ടുപേരും ഇതെവിടെപ്പോയി..???

പോലീസുകാര്‍ പടികളിറങ്ങുമ്പോള്‍ ബഷീര്‍ കിടക്കയിലേയ്ക്ക് തന്നെ തിരിഞ്ഞു. തലയിലൂടെ മൂടിയ കമ്പിളിയ്ക്കുള്ളില്‍ കിടന്ന അയാളുടെ മുഖം ഗൂഡമായി ചിരിച്ചു. ഗോപി സെലീനയുടെ ഫോണിലേയ്ക്ക് വിളിച്ചു. അത് സ്വീകരണമുറിയിലെ മേശയില്‍ കിടന്ന് കറങ്ങിവിളിച്ചു. അയാള്‍ വന്ന് ഫോണ്‍ കൈയിലെടുത്തു. പിന്നെ അതിലെ ഡയല്‍ നമ്പര്‍ ഓരോന്നായി നോക്കി, അത് സ്വന്തം പോക്കറ്റിലേയ്ക്കിട്ടുകൊണ്ട് പുറത്തേയ്ക്ക് നടന്നു.
***********
ഫസിയ വല്ലാതെ സന്തോഷവതിയായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ അവള്‍ ഇതുപോലെ ഒരു സന്തോഷം അറിയുന്നത്. രാവ് മുഴുവന്‍ നെഞ്ചോട്‌ ചേര്‍ത്തുറക്കാന്‍ ഒരമ്മ. ഈ ആയുസ്സില്‍ അതുണ്ടാവില്ല എന്ന് ഉറപ്പിച്ചിരുന്ന അവള്‍ക്കു ഇതൊരു സ്വര്‍ഗ്ഗഭൂമിയായി തോന്നി. അവള്‍ അവിടെ ദേവദാരുവിന്നരികത്തെല്ലാം തുള്ളിച്ചാടി നടന്നു. വീടിന്‍റെ തിണ്ണയില്‍ അവളെത്തന്നെ നോക്കി അമര്‍ ഇരുന്നു.

നാളെ മുതല്‍ ജോലിയ്ക്ക് പോകണം എന്നവന്‍ തീരുമാനിച്ചു. എത്രയും പെട്ടെന്ന് എവിടെ നിന്നെങ്കിലും കുറച്ചു പണം സ്വരൂപിക്കണം. ഒരു മുറികൂടി ഉണ്ടാക്കണം. ഇവളെ ഇങ്ങനെ തുള്ളിച്ചാടാന്‍ വിട്ടൂട. അവന്‍ ചിന്തിയിലാണ്ട് ഗൂഡമായി ചിരിച്ചു. ഇതുകണ്ട ഫസിയ അവനരുകിലേയ്ക്ക് വന്നു. എന്നിട്ടവള്‍ അല്‍പ്പം കുനിഞ്ഞ് അവന്‍റെ മുഖത്തിന്‌ നേരെ മുഖം അടുപ്പിച്ചു ചോദിച്ചു.

"എന്താ... എന്താ... ആലോചിക്കണേ..??

അമര്‍ അവളെ നോക്കി ചിരിച്ചു. അവള്‍ അവനെ നോക്കി വശ്യമായി ചിരിച്ചു.

അവള്‍ അവനരുകില്‍ വന്ന് ഇരുന്നു. എന്നിട്ടവള്‍ ചോദിച്ചു.

"അമറേട്ടാ..ന്‍റെ ബാപ്പ ഇപ്പോള്‍ എന്തെടുക്കുകയോ ആവോ...?? പറഞ്ഞുകൊണ്ട് ഫസിയ അവന്‍റെ തോളിലേയ്ക്ക്‌ തല ചായ്ച്ചു. അമര്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

"പോകാം നമ്മുക്ക് അവിടം വരെ. എന്നിട്ട് ബാപ്പാനെക്കൂടി ഇങ്ങട് കൊണ്ട് വരാം. ഇനിയുള്ള കാലം മുഴുവന്‍ ബാപ്പ ഇവിടെ കഴിയട്ടെ. നമ്മളോടൊപ്പം." അവനിത് പറയുമ്പോഴേയ്ക്കും അടുക്കളയില്‍ നിന്നും ദേവുവും അവനരുകിലേയ്ക്കെത്തി. അവന്‍റെ വാക്കുകളുടെ തുടര്‍ച്ച എന്നോണം അവള്‍ അമറിനോട് പറഞ്ഞു.

"വേണം മോനെ.. അത് വേണം. ഇത്രയും കാലം ഇക്കാ അനുഭവിച്ചത് മതി. ഇങ്ങ് കൊണ്ടുവരണം ഇക്കാനെ. അതിനു മുന്‍പ് എന്‍റെ മോന്‍ ഒരു മുറികൂടി ഇവിടെ ഉണ്ടാക്കണം..."

"അത് ശരിയാ അമ്മെ... അല്ലാതെ ഇവിടെ എങ്ങിനെ കിടക്കാനാ അല്ലെ?? എങ്കിലും ഞാന്‍ ഇന്ന് ഫസിയായെയും കൊണ്ട് ഒന്ന് പോയി ബാപ്പാനെ കണ്ടോട്ടെ..." അമര്‍ ചോദിച്ചു.

"അതിനെന്താ മോനെ... പൊയ്ക്കോള്ളൂ.. ദേ കാപ്പി റെഡിയായി. കഴിച്ചിട്ട് രണ്ടാളും പൊയ്ക്കോള്ളൂ. ഇക്കാനെ പോയി കണ്ടോള്ളൂ..."

പറഞ്ഞുകൊണ്ട് ദേവു അകത്തേയ്ക്ക് പോയി. പിന്നെ ഫസിയയും അമറും പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞ് ബഷീറിനരുകിലേയ്ക്ക് യാത്രയായി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ