2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച


ദേവദാരുവിന്നരികത്ത്‌.....58

ഇരുള് ബാധിച്ച നിരത്തിന് ഇരുവശവും അവ്യക്തമായി കണ്ട വള്ളിപ്പടര്‍പ്പുകളിലേയ്ക്ക് നോക്കി ദേവു വീണ്ടും ചോദിച്ചു.

"ഇതെന്താടാ മോനെ.... ഉപ്പായും, മോനും കൂടി ഞങ്ങളെ, ഈ രണ്ടു പാവങ്ങളെ കൊണ്ട് കാട്ടില്‍ തള്ളുകയാണോ..."???

ദേവുവിന്റെ ഈ ചോദ്യം കാറിനകത്ത് ചിരി പടര്‍ത്തി. കുറച്ചു ദൂരം കൂടി സഞ്ചരിച്ച കാര്‍ റോഡിനരുകിലായി നിര്‍ത്തി. വണ്ടി ഓഫ്‌ ചെയ്ത് വണ്ടിയ്ക്കുള്ളില്‍ സ്റ്റീയറിംഗില്‍ താളം പിടിച്ച് അമര്‍ ഇരുന്നു. സലീമിന്‍റെ മുഖം ഉദ്വേഗത്താല്‍ ഇരുണ്ടിരുന്നു. ദേവുവും വിജയമ്മയും ഒന്നുമറിയാത്ത പോലെയിരുന്നു. അമ്മയെ ഏറെ വിഷമിപ്പിക്കണ്ട എന്ന് കരുതി അമര്‍ പറഞ്ഞു.

"അമ്മെ... ഈ വഴി ഏതാന്നറിയോ?

"ഇല്ല... മോനെ..!! എനിക്കെങ്ങിനെ അറിയാടാ ഇതെല്ലാം. അമ്മേടെ ജീവിതം വീട്ടിനുള്ളില്‍ അല്ലായിരുന്നോ? നാടും നാട്ടാരെയും അമ്മ അറിഞ്ഞിട്ട് വര്‍ഷം ഒരുപാടായടാ...!!! " ദേവു പറഞ്ഞു.

"ഹും... ശരിയാ അമ്മെ അത് ശരിയാ"... എന്നിട്ടവന്‍ തുടര്‍ന്നു. "ഇത് നമ്മുടെ ഫസിയയുടെ വീട്ടിലേയ്ക്ക് പോകുന്ന വഴിയാ..."

"ങേ!!! എന്നിട്ടാണോ നീയിങ്ങനെ ഞങ്ങളെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നത്...????

"കുറച്ചുകൂടി.. കുറച്ചുകൂടി ഒന്ന് സമാധാനിക്കൂ അമ്മെ...!! നമ്മുക്ക് പോകാം അവിടെ. ബഷീര്‍ ബാപ്പാനേം, ഫസിയയെയും കണ്ടിട്ടേ നമ്മളിന്ന് തിരിച്ചു പോകൂ..." അതിനു മുന്‍പ് നമ്മുക്ക് ഇവിടൊരാളെ കാണാനുണ്ട്...!!

"ങേ... ഈ രാത്രീല്, അതും ആരും ഇല്ലാത്ത ഈ കാട്ടില് ആരെയാടാ നീ കാണാന്‍ പോകുന്നെ..."

ദേവു അത് ചോദിക്കുമ്പോഴേയ്ക്കും കുറച്ചകലെ നിന്നും ഒരു വാഹനത്തിന്‍റെ വെളിച്ചം കാണുമാറായി. അതോടെ അമറും സലീമും വണ്ടിയില്‍ നിന്നും ഇറങ്ങാനുള്ള തയ്യാറെടുപ്പായി. ദേവു പെട്ടെന്ന് അമറിന്‍റെ തോളില്‍ തട്ടി ചോദിച്ചു.

"മോനെ... ആരാടാ അത്..? എടാ അമ്മയോടൊന്ന് പറഞ്ഞിട്ട് പോടാ....!! എന്തിനാ അയാളെ കാണുന്നത്...???

"അമ്മ സമാധാനമായി ഇരിക്ക്... ഇങ്ങനെ പേടിച്ചാലോ അമ്മെ..?? നമ്മുക്ക് ജീവിക്കണ്ടേ..??? ആരുടേം ശല്യമില്ലാതെ അമ്മേടെ മോന് ജീവിക്കണ്ടേ...??? എന്നിട്ടവന്‍ സ്വയം പറഞ്ഞു. "ജീവിക്കണം അമ്മെ... എനിക്ക് സ്വസ്ഥമായി ജീവിക്കണം. അതിനു ചിലരൊന്നും ഇവിടുണ്ടാകാന്‍ പാടില്ല.."

പറഞ്ഞുകൊണ്ടവനും സലീമും വണ്ടിയില്‍ നിന്നും പുറത്തിറങ്ങി. ഒടുവിലായി അവന്‍ അമ്മയോട് ഒന്ന് കൂടി പറഞ്ഞു. "എന്ത് വന്നാലും അമ്മേം അച്ചമ്മേം ഈ വണ്ടി വിട്ട് പുറത്തിറങ്ങരുത്." അമറിന്‍റെ വാക്കുകള്‍ കേട്ടു ഭയത്തോടെ ദേവു തലകുലുക്കി. പിന്നെ അവന്‍ പുറത്തു നിന്ന്‍ വണ്ടിയുടെ വാതില്‍ വലിച്ചടച്ചു. റോഡിന്‍റെ നടുവിലായി കയറി നിന്ന സലീമിനെയും അമറിനെയും ദേവു അടഞ്ഞുകിടന്ന ഗ്ലാസിലൂടെ നോക്കി.

അവനൊപ്പം റോഡിന് നടുവിലായി നിന്ന സലീമിനോട് അമര്‍ പറഞ്ഞു. "ഉപ്പൂപ്പാ... ഉപ്പുപ്പ വണ്ടിയുടെ ഓരം ചേര്‍ന്ന് നിന്നോള്ളൂ..." മടിച്ചു നിന്ന സലീമിനോട് അവന്‍ വീണ്ടും പറഞ്ഞു.

"നിന്നോളൂ.. ഉപ്പുപ്പാ... ഞാനല്ലേ പറയുന്നത് ഓരം ചേര്‍ന്ന് നിന്നോളൂ..."

അതോടെ സലിം വണ്ടിയുടെ ഓരം ചേര്‍ന്ന് നിന്നു. സലിം അവിടെ വന്നു നിന്നതോടെ ദേവു അതിനരുകിലെ വാതിലിന്‍റെ ഗ്ലാസ്സ് മെല്ലെ താഴ്ത്തി. എന്നിട്ടയാളോട് ചോദിച്ചു.

"എന്താ... ബാപ്പാ ഇത്..?? ആരെയാ അവന്‍ കാണാന്‍ നില്‍ക്കുന്നെ??

അയാള്‍ ഒരു കൈയെടുത്ത് അവളെ സമാധാനിപ്പിച്ചു. "മോള് സമാധാനപ്പെട്. ഇപ്പോള്‍ കാണാം നമ്മുക്ക്..."

സലിം ഇത് പറയുമ്പോഴേയ്ക്കും റോഡിനു നടുവില്‍ കയറി നിന്നു കൈവീശുകയായിരുന്ന അമറിനെ ചേര്‍ന്ന് ഒരു വണ്ടി വന്നു നിന്നു. അതൊരു പോലിസ് ജീപ്പായിരുന്നു. അതില്‍ നിന്നും ഇറങ്ങിയ ആളെക്കണ്ട് ദേവുവിന്‍റെ കണ്ണുകള്‍ കുറുകി. അവള്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ഥിച്ചു. "ഈശ്വരാ ഇവന്‍ ഇത് എന്തിനുള്ള പുറപ്പാടാണ്...???"

അമര്‍ ജീപ്പിനരുകിലേയ്ക്ക് ചെന്നു. അയാളുടെ നേരെ നോക്കി തൊഴുതുകൊണ്ടവന്‍ പറഞ്ഞു.

"നമസ്കാരം സര്‍.... ഇങ്ങനെ ഒരു ചുറ്റുപാടില്‍ നമ്മള് രണ്ടുപേരും ഇവിടെ കാണുംന്ന് അവിടുന്ന് നിരീച്ചിട്ടുണ്ടാവില്ല അല്ലെ...???"

അവന്‍റെ വാക്കുകള്‍ കേട്ടു ചെമ്പന്‍ ജയിംസ്‌ കുറച്ചുകൂടി മുന്നോട്ടുവന്നു. എന്നിട്ടയാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

"അപ്പോള്‍ പ്രതികാരം ചെയ്യാന്‍ ഇറങ്ങിയേക്കുവാ... അപ്പനും മോനും... ഹും കൊള്ളാം. തിരഞ്ഞെടുത്ത സ്ഥലവും കൊള്ളാം. ഇതാകുമ്പോള്‍ നീയൊക്കെ രണ്ടും ഇവിടെ കിടന്നു ചത്താലും ആരും അറിയില്ല..."

അമര്‍ ഇതുകേട്ട് ഒന്ന് ചിരിച്ചു. എന്നിട്ടവന്‍ പറഞ്ഞു. "സാറിപ്പോള്‍ പറഞ്ഞതില്‍ രണ്ടു മൂന്നു തെറ്റുണ്ടല്ലോ സാറേ... " എന്നിട്ടവന്‍ തന്നെ പറഞ്ഞു. "അതേതാന്ന്‍ ആലോചിച്ച് സാറ് ബുദ്ധിമുട്ടണ്ട. ഞാന്‍ തന്നെ പറയാം..."

അവര്‍ തമ്മിലുള്ള ഈ സംഭാക്ഷണം ഒക്കെ കേട്ടു ദേവു വല്ലാതെ തളര്‍ന്നിരുന്നു. അവള്‍ കണ്ണുകള്‍ പൂട്ടി നാമം ജപിച്ചുകൊണ്ടിരുന്നു. വിജയമ്മ വിടര്‍ന്ന കണ്ണുകളോടെ, ആകാംക്ഷയോടെ കൊച്ചുമോനെ നോക്കിയിരുന്നു. ഇടയ്ക്കിടെ ദേവൂനെ തട്ടിവിളിച്ച്‌ അവര്‍ പറഞ്ഞു...

"എന്‍റെ പൊന്നുമോളെ... നോക്കടീ ഇങ്ങോട്ട്. എന്തായാലും ഇതില് ഒരാളു ജയിക്കും. ഒരാള് തോക്കും. അപ്പോള്‍ പിന്നെ അത് കാണാന്‍ നല്ല രസമല്ലേ? പ്രത്യേകിച്ച് ആ ജയിക്കുന്നത് നമ്മുടെ അമര്‍ മോനാണെങ്കിലോ...???

അമ്മയുടെ വാക്കുകള്‍ കേട്ടെങ്കിലും ദേവു കണ്ണുകളടച്ച്‌ തന്നെയിരുന്നു.

ഇതേസമയം അമര്‍ തുടര്‍ന്നു. ഒന്ന്: പ്രതികാരം ചെയ്യാന്‍ ഇറങ്ങീന്ന് സാറ് പറഞ്ഞില്ലേ..?? ഇല്ല സാറേ. ഇത് വെറുതെ. കുറെനാളായില്ലേ സാറിനെ ഒന്ന് കണ്ടിട്ട്. അതാ. ആ കാഴ്ചയാ സാറിനി കാണാന്‍ പോകുന്നത്.. രണ്ട്: അപ്പനും മോനും ന്നു പറഞ്ഞില്ലേ. അതും തെറ്റാ സാറേ. ഇതെന്‍റെ അപ്പനല്ല. എന്‍റെ ഉപ്പൂപ്പായാ. പിന്നെ മൂന്ന്: അത് സാറ് പറഞ്ഞത് ഏറെക്കുറെ ശരിയാ. പക്ഷെ, അവസാനം പറഞ്ഞ കുറച്ചു വാക്കുകള്‍ മാത്രേ തെറ്റുള്ളൂ..."

പിന്നെ പെട്ടെന്നവന്‍റെ സ്വഭാവം മാറി. അവന്‍ ശക്തമായ സ്വരത്തില്‍ പറഞ്ഞു. "നമ്മളല്ല.. താനാ ഇവിടെ കിടക്കാന്‍ പോണേ... ഈ കാട്ടില്.. ഈ കാട്ടില്.." പറഞ്ഞുകൊണ്ടവന്‍ കാലുയര്‍ത്തിയതും വളരെ പെട്ടെന്നായിരുന്നു. ചെമ്പന്‍ അമറിന്‍റെ തൊഴിയേറ്റ് ദൂരേയ്ക്ക് തെറിച്ചുവീണു. പിന്നെ അവിടെ നടന്നത് ശക്തമായ ഒരു പോരാട്ടം ആയിരുന്നു. ചെമ്പന്‍റെ ഓരോ അടിയും വായുവില്‍ കറങ്ങി അവസാനിച്ചു. ഒടുവില്‍, അമറിന്‍റെ കാടന്‍ പരാക്രമത്തില്‍ തളര്‍ന്നയാള്‍ ജീപ്പിന്‍റെ ഓരം ചേര്‍ന്ന് വീണു. കലിയടങ്ങാത്ത ഒരൊറ്റയാനെപ്പോലെ അവന്‍ എല്ലാം തകര്‍ത്തെറിഞ്ഞു. എഴുന്നേറ്റു നില്‍ക്കാന്‍ പോലും ആവതില്ലാതെ ചെമ്പന്‍ റോഡിലേയ്ക്ക് വീണു. അടികൊണ്ട് നീരുവന്ന കണ്ണുകളോടെ അയാള്‍ പലതവണ സലീമിന് നേരെ ദയനീയമായി നോക്കി. എന്നാല്‍ സലിം നിന്ന ഇടത്തുനിന്നും മാറിയതേയില്ല. ഒടുവില്‍, തന്‍റെ മുന്നില്‍ നില്‍ക്കുന്ന അമറിനെ നോക്കി ചെമ്പന്‍ കൈകള്‍ കൂപ്പിക്കൊണ്ട് പറഞ്ഞു.

"എനിക്ക് മനസ്സിലാവുന്നു. എന്‍റെ തെറ്റ് എനിക്ക് മനസ്സിലാവുന്നു അമര്‍. വേണ്ടാ ആരും അറിയാതെ ഞാന്‍... ഞാന്‍ ഇവിടുന്ന് മറ്റെവിടേലും പോയി ജീവിച്ചോളാം.. തെറ്റ് പറ്റിപ്പോയി. നിന്നെ തച്ചു കൊല്ലണോന്ന് അവര് പറഞ്ഞപ്പോള്‍ ഞാന്‍, ഞാന്‍ ഒന്നും ചിന്തിച്ചില്ല അമര്‍..."

അയാളുടെ ദയനീയമായ ഈ വാക്കുകള്‍ കേട്ടു ദേവു പെട്ടെന്ന് കണ്ണുകള്‍ തുറന്നു. അവള്‍ സര്‍വതും മറന്നു വണ്ടിയുടെ വാതില്‍ തുറന്നു പുറത്തിറങ്ങി. അപ്പോഴാണ്‌ ചെമ്പന്‍ അവളെ കാണുന്നത്. ദേവു വണ്ടിയില്‍ നിന്നിറങ്ങി അയാളുടെ അടുത്തേയ്ക്ക് പാഞ്ഞുവന്നു. അതോടെ സലീമും അയാളുടെ അടുത്തേയ്ക്ക് ചെന്നു. സലിം റോഡില്‍ നിന്നും അയാളെ പിടിചെഴുന്നേല്‍പ്പിച്ചു. ജീപ്പിന്‍റെ ഓരം ചേര്‍ന്ന് തളര്‍ന്നു നിന്ന അയാളെ നോക്കി ക്രുദ്ധയായി ദേവു ചോദിച്ചു.

"തനിക്കാരാടോ പണം തന്നത്. എന്‍റെ മോനെ കൊല്ലാന്‍...??? "

ദേവുവിന്‍റെ ചോദ്യം കേട്ടു ഒന്ന് പരുങ്ങി നിന്നിട്ടയാള്‍ പറഞ്ഞു. "രാജേശ്വരി... നിങ്ങളുടെ അനിയത്തി.."

"ങേ!!! .. അവളോ..?

"ങാ... അവര് തന്നെ. നിങ്ങളുടെ മകനാ അവരുടെ മകനെ കൊന്നതെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇപ്പോഴും. പിന്നെ.. പിന്നെ ഒടുവില്‍, സെലീനയെക്കൂടി വകവരുത്തണം ന്ന് അവര് പറഞ്ഞിട്ടുണ്ട്.."

"ങേ!!! ദേവു അയാളുടെ വാക്കുകള്‍ കേട്ടു വീണ്ടും ഞെട്ടി. എങ്കിലും അവള്‍ ചോദിച്ചു.

"അതെന്തിനാ..?? അവളെ വകവരുതുന്നത്. അതിനു അവര് തമ്മില് നല്ല ബന്ധമല്ലേ..??

"അതൊന്നും എനിക്കറിയില്ല... എനിക്ക് രണ്ടുപേരും പണം തരും. " അയാള്‍ ദേവൂന് നേരെ കൈകൂപ്പി. എല്ലാവരും ഒന്നും അറിയാത്ത പോലെ ചിന്തിച്ചു നിന്നു. എങ്കിലും അമറിന്‍റെ മനസ്സിലെവിടെയോ സംശയത്തിന്‍റെ വിത്ത് പൊട്ടി. അവന്‍ പെട്ടെന്ന് ചോദിച്ചു.

"താന്‍ പറയുന്നത് അത്രേം വിശ്വസിക്കാന്‍ ഞാനൊരുക്കമല്ല. എന്നെ കൊല്ലിക്കാന്‍ പണം തരാന്‍ തക്ക പണം അവരുടെ കൈയിലില്ലല്ലോ...??? പറഞ്ഞുകൊണ്ടവന്‍ മുന്നോട്ടു ചെന്നു അയാളുടെ ഉടുപ്പിന്‍റെ കോളറില്‍ പിടിച്ചുവലിച്ചു റോഡിനരുകിലേയ്ക്ക് നടന്നു. അയാള്‍ തളര്‍ന്നവശനായി അമറിനൊപ്പം നീങ്ങി. സലീമും ദേവുവും അവര്‍ക്ക് പുറകെ ചെന്നു. അമറിന്‍റെ വലതു മുഷ്ടി അയാളുടെ ചെകിടില്‍ ആഞ്ഞുപതിച്ചു. എന്നിട്ടവന്‍ ഉറക്കെ വിളിച്ചു.

"പറയടാ നായിന്‍റെമോനെ.. സത്യം പറയ്. എന്നെക്കൊല്ലാന്‍ ആരാടാ നിനക്ക് പണം തന്നത്..???

അമറിന്‍റെ ഈ ഭാവം കണ്ട ദേവു ഭയന്നു പിന്നിലേയ്ക്ക് മാറി. സലിം അവന്‍റെ കൈകളില്‍ പിടിച്ചു. എന്നിട്ട് കേണപേക്ഷിച്ചു. "മോനെ... വേണ്ടടാ.. വിട്ടേര്. നീ ഇനി തല്ലിയാല്‍ അയാള് ചത്തുപോകും..."

"ഇല്ല.. ഉപ്പൂപ്പാ... ഇവന്‍ സത്യം പറഞ്ഞില്ലേല് അത് തന്നെ സംഭവിക്കും. ഇവനെ, ഈ കണ്ടോള് മാരുടെ ചോറ് തിന്നുന്ന ഈ പട്ടിയെ ഞാനിന്ന് കൊല്ലും.." അവന്‍ അയാളെ റോഡിന് താഴേയ്ക്ക് പിടിച്ചുതള്ളാന്‍ ആഞ്ഞു. അവിടുത്തെ ആഴം കണ്ട അയാള്‍ ഭയന്നുവിറച്ചു. അയാള്‍ ഉരുണ്ട കണ്ണുകളോടെ അമറിനെ നോക്കി വിളിച്ചു പറഞ്ഞു. "ഞാന്‍ പറയാം അമര്‍. ഞാന്‍ സത്യം പറയാം.."

"ഈ പണം അവര്‍ക്ക് കൊടുത്തത് സെലീന മാഡമാണ്. ഒടുവില്, ആ കൊലയുടെ പേരും പറഞ്ഞു. എന്നെന്നേയ്ക്കുമായി നിങ്ങളേം അവരേം കൂട്ടിഅടിപ്പിക്കണം ന്നും. കഴിയുമെങ്കില്‍ രണ്ടാളേം തീര്‍ക്കണം ന്നും എന്നോട് പറഞ്ഞു.."

ഇത് കേട്ട് കഴിഞ്ഞതോടെ അമര്‍ അയാളെ അവിടെ നിന്നും കുറേക്കൂടി പിന്നിലേയ്ക്ക് വലിച്ചുകൊണ്ട്പോയി. സലിം ഓടി അവന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് വീണ്ടും പറഞ്ഞു.

"മോനെ... നീ ഉപ്പൂപ്പാന് തന്ന വാക്ക് മറന്നോ?? എടാ അവനെ കൊല്ലില്ലാന്ന്‍ നീ എനിക്ക് തന്ന വാക്ക് മറന്നോ...??? മോനെ... അമര്‍...!!!

എന്നാല്‍ അമര്‍ ഈ വാക്കുകള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ചെമ്പന്‍റെ ശരീരത്തില്‍ നിന്നും കൈകളെടുത്ത അവന്‍ ഞൊടിയിഴകൊണ്ട് അയാളെ തൊഴിച്ചു താഴേയ്ക്കിട്ടു. ഒരു നിലവിളിയോടെ ചെമ്പന്‍ താഴേയ്ക്ക് കുതിച്ചു. ഇരുളില്‍, മരച്ചില്ലകളിലും, മണ്‍തിട്ടകളിലും തട്ടിയുയര്‍ന്നു വായുവിലൂടെ തെറിച്ചു താഴേയ്ക്ക് നീങ്ങിയ അയാളുടെ വിളി ദൂരത്തേയ്ക്ക് അലിഞ്ഞലിഞ്ഞ് ഇല്ലാതായി. പിന്നെ ജീപ്പില്‍ കയറി അമര്‍ അത് സ്റ്റാര്‍ട്ടാക്കി മുന്നോട്ടു വന്ന് ചെമ്പന്‍ വീണയിടത്ത് കൊണ്ടുവന്ന് അത് താഴേയ്ക്ക് വിട്ടു. അവന്‍ തിരികെ റോഡിലേയ്ക്കും. അപ്പോള്‍ സലിം ചോദിച്ചു.

"എന്താടാ മോനെ.. നീയീ കാട്ടിയത്...???

"അതൊക്കെ വിട് ഉപ്പൂപ്പാ... !! ഉപ്പൂപ്പാ വന്നു വണ്ടിയില്‍ കയറ്. സലിം അവന്‍ പറഞ്ഞത് ഒന്നും മിണ്ടാതെ കേട്ടു വന്നു വണ്ടിയില്‍ കയറി ഇരുന്നു. അവര്‍ക്കൊപ്പം ദേവുവും. അതില്‍ അല്‍പനേരം ഏവരും മിണ്ടാതെയിരുന്നു. പെട്ടെന്ന് ആ നിശബ്ദതയില്‍ അമര്‍ പറഞ്ഞു.

"നമ്മളാരും ഇവിടെ വന്നിട്ടില്ല. ഒന്നും കണ്ടിട്ടില്ല, ഇതൊന്നും... ഇതൊന്നും ആര്‍ക്കും അറിയ്കേം ഇല്ല.."

അവന്‍റെ വാക്കുകള്‍ കേട്ടു ഒപ്പം ഉണ്ടായിരുന്ന മൂവരും "ഉം" ന്ന് മൂളി തലകുലുക്കി.

(തുടരും)
ശ്രീ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ